ഞാനെഴുതിയതൊക്കെയും കവിതകളോ കഥകളോ ആയിരുന്നില്ല.. വാക്കുകളിലൂടെയും വരികളിലൂടെയും ഏതൊക്കെയോ ജീവിതങ്ങൾ എന്നെ തേടി എത്തുകയായിരുന്നു.. രൂപമില്ലാത്ത കിനാവുകളും കണ്ണീരും എന്നെ മാത്രം തേടി ഒന്നൊന്നായി ഒഴുകിയെത്തുകയായിരുന്നു.. അപ്രതീക്ഷിതമായ തിരയിളക്കത്തിൽ അടിപതറി ഒഴുകുക മാത്രമാണെനിക്ക് ചെയ്യാനുണ്ടായിരുന്നത്.. അതിന്റെ വേഗത ഒരിക്കലും എന്റെ നിയന്ത്രണത്തിൽ ആയിരുന്നില്ല. ആരുടെയോ പ്രണയം മരിച്ച, കരിഞ്ഞുണങ്ങിയ, വേനൽ വെന്തു നീറിയ പുഴയിടുക്കുകളിൽ കൂടിയൊക്കെ ഒരു ഭ്രാന്താവേശമായി എന്നെ വലിച്ചെടുത്തു പൊയ്ക്കൊണ്ടിരുന്ന തിരക്കൈകൾ.. ഒഴുകുക എന്ന വിധിക്കു മുൻപിൽ നിസ്സാഹായമായി ഞാൻ എന്നെ വിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്..!!