ഒരു മഴക്കാലത്തേക്കുള്ള യാത്രക്ക് കാലങ്ങളോളം വെന്ത വേനലിന്റെ ദൂരമുണ്ടായിരുന്നു. ഉരുകിത്തീർന്നതൊക്കെ തുള്ളിയിട്ടു പെയ്യുമ്പോൾ മറവിക്കപ്പുറം പലതും പെയ്യാൻ മറന്ന മേഘത്തിലെവിടെയോ ബാക്കിയായി. നാമറിയാതെ നാമിരുകരയും കടലുമൊക്കെയായി മാറിക്കൊണ്ടിരുന്നു. ഇനിയെത്ര വേനൽ കൊണ്ടാലും പൊള്ളാനിട നൽകാത്ത നിഴലിലേക്ക് മാറിയത് ചെറുദൂരമായിരുന്നില്ല. ചെന്നു ചേരാൻ എന്റെയെന്നു ചേർത്തുപിടിച്ച കടലോ ചേർന്നൊഴുകാൻ എന്റെ മാത്രമെന്നു വിതുമ്പിയ കരയോ ഇല്ലെന്നു കാണുന്ന മാത്രയിലാണ്, എല്ലാ വഴികളും സ്വന്തമാക്കുന്ന യാത്രയിലേക്ക് പുതുമഴ ആർത്തിരമ്പിയിറങ്ങുന്നത്.