ഇടയ്ക്ക് ഒന്ന് മയങ്ങിയ അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു . അടുത്തിരുന്ന ആളുടെ ശരീരം ട്രെയിനിന്റെ താളത്തിനൊപ്പം അവളുടെ ദേഹത്ത് തട്ടിക്കൊണ്ടിരിക്കുന്നു. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ബുക്ക് എടുത്ത് ബാഗിൽ വച്ചിട്ട്, ബാഗ് കയ്യിൽ എടുത്തുകൊണ്ട് അവൾ എഴുന്നേറ്റു. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു. പലവിധ ചിന്തകളിലും സംസാരങ്ങളിലും ഉറക്കവുമൊക്കെയായി എല്ലാവരും യാത്രയിൽ മുഴുകിയിരുന്നു. അവൾ നടന്ന് വാതിലിന്റെ അടുത്തെത്തി. ആരും അവിടെ ഉണ്ടായിരുന്നില്ല എന്നത് അവളെ ആശ്വസിപ്പിച്ചു. കാറ്റിൽ പറന്നു കൊണ്ടിരുന്ന മുടിയിഴകളെ ഹെയർ ബാൻഡ് കൊണ്ട് ഒതുക്കി കെട്ടി വച്ചു. അവിടെ അങ്ങനെ നിന്നപ്പോൾ അവൾക്ക് ഒരു ശാന്തത അനുഭവപ്പെട്ടു. “ട്രെയിനിന്റെ വാതിലിൽ നിന്നുള്ള യാത്ര അപകടമാണ്.” തൊട്ടു പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു. അവളുടെ പിറകിൽ നിന്ന് അയാൾ അവളെ നോക്കി ചിരിച്ചു. അല്പം നീണ്ട തവിട്ടു നിറം കലർന്ന മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു ഇളകി പറക്കുന്നുണ്ട്. ഇളം തവിട്ടു നിറത്തിൽ തിളങ്ങുന്ന കണ്ണുകൾ. പുരുഷന്മാരുടെ പുഞ്ചിരിയിത്രയും ശാന്തമായിരിക്കുമോ എന്ന് അവൾ അത്ഭുതത്തോടെ ചിന്തിച്ചു. അയാൾക്ക് ടോയിലേറ...