ആകാശത്തിന്റെ ഹൃദയം തകർന്നത് പോലെ പെയ്യുന്ന മഴയിൽ, ആലോചനകളിൽ മുഴുകി, നഗരത്തിൽ കൂടി അലസമായി നടക്കുമ്പോഴാണ് ശൂന്യതയിൽ നിന്നെന്നവണ്ണം ഓടി വന്നവൻ അവളുടെ കുടയിൽ കയറിയത്.അപ്രതീക്ഷിതമായൊരുവൻ ആക്രമിക്കാൻ വന്നപോലെ അവൾ ആദ്യം ഞെട്ടിപ്പോയി. കുടയോടൊപ്പം ചുമലിൽ കൈയിട്ട് ചേർത്തുപിടിച്ചപ്പോൾ ആണ്, അവൾ അവന്റെ മുഖം കണ്ടത്.ഞെട്ടൽ അത്ഭുതത്തിനും ആശ്ചര്യത്തിനും വഴി മാറി. അവൾ അവിടെ തന്നെ നിന്നു. അവൻ അവളെ ഉന്തിതള്ളി മുന്നോട്ട് നടത്തി. "നീയിതിപ്പോൾ എവിടുന്ന് പൊട്ടി മുളച്ചു?! അവൾ നടത്തിനൊപ്പം അവനോട് ചോദിച്ചു. "ഏതു മണ്ണിനടിയിൽ ഒളിച്ചാലും മഴ വന്നു വിളിച്ചാൽ പോരാതിരിക്കാൻ പറ്റില്ലല്ലോ." "പെരുമഴയത്ത്, പെരുവഴിയിൽ നിന്നു കേൾക്കാൻ പറ്റിയ സാഹിത്യം. ആഹാ.." അവൾ പരിഹസിച്ചു. " നിന്റെ കൂടെ ഉള്ള സഹവാസം ആയിരുന്നില്ലേ കുറേക്കാലം. അതിന്റെ എന്തെങ്കിലും ഒന്നു കിട്ടാതിരിക്കുമോ?! അവളുടെ ചുമലിൽ നിന്നു കൈയെടുത്ത് അവൻ അവളുടെ തലയിൽ ഒന്നു കൊട്ടി.അവൾ വേദനിച്ചിട്ടെന്നവണ്ണം മുഖം ചുളിച്ചു. എന്നിട്ട് വീണ്ടും ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. "ഹാ..നീ ഒന്ന് അടങ്ങ് പെണ്ണെ.എല്ലാം വിശദമായി തന്നെ പറയുന്...