മറ്റൊരു സ്ഥലം. മറ്റൊരു റയിൽവേ സ്റ്റേഷൻ. ഭൂതകാല ഓർമകളുടെ ഭാരവും പേറി ഒരു ട്രെയിൻ ആ റയിൽവേ സ്റ്റേഷനിലേക്ക് കിതച്ചു ചെന്നു നിന്നു. ആളുകൾ തിക്കി തിരക്കി ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം. എസി കംപാർട്ട്മെണ്ടിന്റെ വിൻഡോ സീറ്റിലിരുന്ന് ബുക്ക് വായിച്ചു കൊണ്ടിരുന്ന അയാൾ തല ഉയർത്തി ചുറ്റും നോക്കി. പുറത്ത് മഴ അത്യാവശ്യം കനത്തിൽ പെയ്തു കൊണ്ടിരിക്കുന്നു. കുട ചൂടിയും അല്ലാതെയും ആളുകൾ ട്രയിനിൽ കയറുകയും സ്റ്റേഷനിൽ കൂടി നടക്കുകയും ധൃതിയിൽ ഓടുകയും ചെയ്യുന്നു. അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അതുവരെ ആളുകൾ ഉണ്ടായിരുന്ന ചില സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ചിലതിലേക്ക് പുതിയ ആളുകൾ എത്തിയിരിക്കുന്നു. അയാളുടെ സീറ്റിൽ അയാളെ കൂടാതെ മദ്ധ്യവയസകയായ ഒരു സ്ത്രീ ആണ് ഇരുന്നത്. അയാൾ നോക്കിയപ്പോൾ അവർ അയാളെ നോക്കി വെറുതെ ചിരിച്ചു. അയാളും ചിരിച്ചു. എതിർവശത്തെ സീറ്റിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ജനാലക്കരികിലെ സീറ്റ് അടുത്ത യാത്രക്കാരെ ആരെയോ പ്രതീക്ഷിച്ചു ഒഴിഞ്ഞു കിടന്നു. മഴ ശക്തിയാർജിച്ച് കൊണ്ടിരുന്നു. ജനാല ചില്ലിൽ നേർത്ത മഞ്ഞുപാളി.തമ്മിൽ തിരിച്ചറിയാത്ത വിധം ഇഴുകി ചേർന്ന കാൽപ്പാടുകൾ കംപാർട്ട്മെണ്ടിൽ അങ്ങോളമിങ്ങോളം ചിതറിക്ക...