Skip to main content

Posts

Showing posts from December, 2017

മഴയോർമ്മകൾ 4 : അമ്മമഴ

ഒരുക്കലും തിരിച്ചു കിട്ടാത്ത വിധം ബാല്യം ഒരു നഷ്ടമായി തീരുന്നത് ജീവിതം പല തിരിച്ചറിയലുകളിലൂടെ കടന്നുപോകുമ്പോഴാണ്. മഴയും മണ്ണും വെയിലും കാവും പുഴയും ചിരിയും കളിയും എല്ലാം ജീവിതത്തിൽ നിന്നെങ്ങോട്ടോ ഒഴുകിപോകുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരും. നിസ്സഹായമായ അത്തരം നോക്കി നിൽക്കലുകൾക്ക് വേണ്ടി സമയം മുന്നേ തന്നെ കുറി യ്ക്കപ്പെട്ടിട്ടുമുണ്ടാകും, ഓരോരുത്തർക്കും.  മഴയും വെയിലും മാറി മാറി തെളിഞ്ഞ എന്റെ ബാല്യത്തിന് മേൽ കൗമാര സങ്കല്പങ്ങളുടെ പുതിയ ആകാശം, പുതിയ നിറഭേദങ്ങളോടെ വിടരാൻ ആരംഭിച്ച കാലത്താണ് അപ്രതീക്ഷിതമായി, ആ നാടും വീടും വിട്ടെങ്ങോട്ടേക്കോ പോകാനുള്ള അച്ഛന്റെയും അമ്മയുടെയും തീരുമാനം അറിയുന്നത്. അവരതെന്തിന്, എപ്പോൾ ആ തീരുമാനം എടുത്തു എന്ന് ആലോചിച്ചിട്ട് ഒരു ഉത്തരമൊട്ടു കിട്ടിയതുമില്ല. ഒരു നാൾ അറിയുന്നു അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തേക്ക് താമസം മാറുന്നു എന്ന്.ആ ഗ്രാമത്തിന്റെ അതിര് വിട്ടൊരു വിട്ടൊരു ലോകം അന്നോളം കണ്ടിട്ടില്ലാത്ത എനിക്കതൊരു ആകാംക്ഷ ആയിരുന്നെങ്കിലും വേര് പറിച്ചെടുത്തു എങ്ങോട്ടോ യാത്രയാകാൻ പോകുന്നു എന്ന തിരിച്ചറിവ്  മനസ്സിലെവിടെയോ നോവായി കിടന്നു.അമ്മയെയ...

അജ്ഞാതർ

പുറത്തെ വളരുന്ന ഇരുട്ടും, കനം വെച്ച് തുടങ്ങിയ മഴയും നോക്കിയിരിക്കെ അവരുടെ ഹൃദയം ഭയാശങ്കകളാൽ നനഞ്ഞു കുതിരാൻ തുടങ്ങി. എന്നും രാവിലെ, കോളേജിലേക്ക് പുറപ്പെടുന്ന  മകളോടൊപ്പമാണവർ പട്ടണത്തിൽ ജോലിക്ക് പോകാറുള്ളത്. പട്ടണത്തിലുള്ള കോളേജിൽ മകൾ പഠിക്കാൻ പോയി തുടങ്ങിയിട്ട് ഇത് രണ്ടാം വർഷം. രാവിലെ പത്തുമണി മുതൽ വൈകിട്ട് നാലുമണിയോളം മൂന്നുനാലു വീടുകളിൽ പുറംപണിയും, അടുക്കളജോലിയും ,വൃത്തിയാക്കലും കഴിഞ്ഞ് അന്നന്നത്തെ കൂലിയും വാങ്ങി ആറുമണിയോടെ വീട്ടിലെത്തുമ്പോൾ ആവി പറക്കുന്ന കട്ടൻകാപ്പിയുമായി മകൾ കാത്തിരിക്കും. പിന്നീട് ഒരുമിച്ച് കാപ്പികുടിക്കലും അത്താഴമുണ്ടാക്കലും കഴിഞ്ഞ്, ഇതുവരെ വൈദ്യുതി കിട്ടിയില്ലാത്ത ആ ഓലപ്പുരയുടെ വരാന്തയിൽ മണ്ണെണ്ണവിളക്കിന്റെയോ മെഴുകുതിരിയുടെയോ മുനിഞ്ഞു കത്തുന്ന വെളിച്ചത്തിൽ മകളിരുന്നു വായിക്കും. അരികിൽ കാതോർത്തിരുന്ന് അമ്മയത് കേൾക്കും. അമ്മയുടെ കൗതുകങ്ങൾക്ക് മകൾ, അവളെ കൊണ്ട് കഴിയുന്ന രീതിയിൽ വിവരണങ്ങൾ നൽകും. അത്താഴം കഴിഞ്ഞു വിളക്കണച്ചു വിദൂരഭാവിയുടെ വെള്ളിവെളിച്ചത്തെ സ്വപ്നം കണ്ട് അവർ , ആ അമ്മയും മകളും , കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അതാണവരുടെ ലോകം,അവരുടെ മാത്രമുള്ള ലോകം. ജ...

ഐലിൻ

തോരണങ്ങളും, ആരവങ്ങളും നീതിയുടെ കാഴ്ച മറച്ചൊരാ കറുത്ത നാളിൽ നിലവിളി കേട്ടില്ലൊരാളും.  അമ്മ മാത്രമായിരുന്നു ഞാൻ അപ്പോഴും. കൈ നീട്ടി കേണതെന്റെ കുഞ്ഞിന്റെ ജീവനായിരുന്നു. കേൾക്കാൻ നേരമില്ലാത്ത ചെവികളുണ്ടായിരുന്നു ചുറ്റിനും. ചിതറിയോടുന്ന വേഗങ്ങളിൽ പിന്തിരിഞ്ഞൊന്നു നിൽക്കാൻ, കനിവോടെ കൈയൊന്നു നീട്ടിടുവാൻ, ആരുമില്ലാത്തൊരീ ലോകത്തെ കഠിനത കാത്തവൾ നിൽക്കാതെ വിടചൊല്ലി, എന്നോടെന്നേക്കുമായി. അകലെയെത്ര നാളുകൾ മായ്കിലും മരണമെത്തുന്ന നാൾവരെ നീയെന്റെ മറവി മൂടാത്ത ഓർമ്മതൻ വാടിയിൽ ഇതൾ വിടർത്തുന്ന പൂവായിരുന്നിടും.. പിരിഞ്ഞിടും നേരത്തുമെന്റെ കണ്ണിന്റെ മുന്നിൽ നീ, പിറന്ന നാളിലെ കുഞ്ഞായിരുന്നു!! (കോട്ടയം നഗരത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ശക്തിപ്രകടനം മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപെട്ടു അഞ്ചുവയസുകാരി 'ഐലിൻ', ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്തതിനാൽ ചികിത്സ കിട്ടാതെ അമ്മയുടെ മടിയിൽ മരണപ്പെട്ടത് വാർത്തയായിരുന്നു)