Skip to main content

Posts

Showing posts from November, 2018

പക്ഷിചിറകുകൾ

ഒറ്റക്കൊരു കൂടൊരുക്കാറുണ്ട് ഇടനേരങ്ങളിലെപ്പോഴോ..! നനഞ്ഞ പക്ഷിചിറകെന്നു സ്വയം തേടാറുണ്ട് ഉള്ളുരുക്കങ്ങളിലൊക്കെയും..! പതുങ്ങിയിറങ്ങി വരാറുണ്ടൊരു ലോകം പതിവില്ലാത്ത കിനാക്കളിൽ.. മറന്ന പലതും ബാക്കിവയ്ക്കാറുണ്ട് സ്വയം പെയ്യുന്ന നിമിഷങ്ങളിൽ..! ചില്ല തോറും പൂത്തിരമ്പാറുണ്ട് ഒറ്റയെന്നൊരു നേരം മാത്രം..! തനിയെ ചുറ്റി പിണയുന്നു പിന്നെയും സ്വയം മെനയുന്ന കൂടിനുള്ളിൽ..!

ആരും അറിയാത്തവർ

പുകയുന്ന ഒരു നീർത്തുള്ളിയെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒളിപ്പിച്ചാണവൾ, ഇന്നൊരു ചിരിയുടെ നനവണിഞ്ഞത്.. ഇനിയൊന്നും ബാക്കിയില്ലാത്തവൾ.. സ്വന്തങ്ങളില്ലാത്ത,  ബന്ധങ്ങളില്ലാത്ത, കളിചിരികൾ പൂത്ത സൗഹൃദമില്ലാത്ത, സ്വപ്‌നങ്ങളില്ലാത്ത, പുതിയ, അപരിചിതമായൊരു ലോകത്തിൽ, ഒറ്റക്കായവൾ... ഇനി ബാക്കിയുള്ളത് അടിവയറ്റിൽ നാമ്പിട്ടൊരു ജീവൻ മാത്രം.. തൊട്ടാൽ തുടിക്കുന്നൊരു മിടിപ്പ് മാത്രം... ഓർമ്മകൾ കൊളുത്തി വലിക്കുമ്പോഴൊക്കെയും പല്ലുകടിച്ചൊതുക്കുന്ന വേദന മാത്രം... അവൾ, ഇരുണ്ട, നിറം മാഞ്ഞ, ഇടനാഴിയൊന്നിൽ അമ്മയെന്നൊരു വേദനയായി സ്വയം ജനിച്ചു വീണവൾ... മറഞ്ഞു പോയ, മറന്നുപോയ കൗമാര ദിനങ്ങൾക്കൊപ്പം ഉതിർന്നുടഞ്ഞ ഓർമകളെ ഇടനെഞ്ചിൽ  ചുരക്കുന്ന പാൽമണമാക്കിയവൾ.... ഏൽക്കാനാരുമില്ലാത്ത, അനാഥമാക്കപ്പെട്ടൊരു മാതൃത്വത്തിന്റെ അവകാശി.. ആരുമല്ലാത്തൊരു നെഞ്ചോടു  ചേർന്ന്, വേദന പൂത്ത ശരീരത്തിൽ; പിറന്നു വീണൊരു തേങ്ങലാൽ അമ്മയായി പുനർജനിച്ചവൾ.. ഉറഞ്ഞ വെറുപ്പിനെ കഴുകിക്കളഞ്ഞവൾ.. എവിടെയോ ആരോ ഒരുവൾ.. ആർക്കും ഒന്നുമല്ലാത്തവൾ.. ഇരയെന്ന്, ഒരു ചൂണ്ടയിൽ കൊരുത്ത, ആരും അറിയാതെ പോകുന്നൊരുവൾ...

യാത്ര

മുറുകിയുടഞ്ഞ നിശ്വാസങ്ങൾക്കിടയിൽ ഒരിത്തിരി നേരം,  നാം ഒരുമിച്ച് ഒരേ ദൂരം പോയിരുന്നു. പല നേരങ്ങളിൽ, ഒരേ ചിന്തകളിൽ തീ പടർത്തിയിരുന്നു. നിന്നെ തൊട്ടു പിൻവാങ്ങിയ തിരകളിൽ ഞാൻ പലപ്പോഴും നനഞ്ഞു ചിതറിയിരുന്നു  . . നിന്റെ അസ്തമയങ്ങളിൽ ഞാൻ സ്വയം പുനർജനിച്ചു കൊണ്ടിരുന്നു. കണ്ടെടുക്കുന്ന നിമിഷങ്ങളിലൊക്കെയും ഞാനും നീയുമെന്ന കരകളിൽ ഒരു വസന്തത്തിന്റെ ഓർമയെ ഒളിപ്പിച്ചിരുന്നു. .. ഒരേ നേരത്തിന്റെ പല ബാക്കികളിൽ അറിയാത്ത ദൂരങ്ങളുടെ തുടർച്ചയെ കൊരുത്തിട്ടിരുന്നു  . ഇനിയുള്ള നിമിഷങ്ങൾ എണ്ണിയെടുത്ത്, മറുതീരമില്ലാത്തൊരു കാലത്തേക്ക് ഒരിത്തിരി നേരം നാം ഒരുമിച്ചൊരു യാത്ര പോകുന്നു.. !!

നിഴൽ

കെട്ടുപിണയുന്ന നിഴൽ പോലെയാണ് നീയോർമ്മകൾ.. അകമേ നിലാവിന്റെ നിശബ്ദത.  പുറമെ തിളയ്ക്കുന്ന വേനൽ.. ഇരുണ്ട, വിയർത്ത നിഴലുകൾ. . കാൽപാടുകൾ പടർന്ന വഴികളൊക്കെയും നീയെന്നും ഞാനെന്നും നമ്മളെന്നും. .!! അടയാളങ്ങൾ... അടയാളപ്പെടുത്തലുകൾ .  ചതഞ്ഞ ,മുറിഞ്ഞ , പലയോർമ്മകൾ.  ഒഴുകുന്ന ,വഴുക്കുന്ന , നീയോർമ്മകൾ .. പിന്തിരിഞ്ഞത് ആദ്യം നീയെന്നും , പിന്തള്ളിയത് ആദ്യം ഞാനെന്നും...! കണ്ടെടുക്കാനാവാത്ത ഉത്തരങ്ങൾ.. ഒപ്പം നിറയുന്ന പഴയോർമ്മകൾ .. നീയെന്നും ..ഞാനെന്നും.. നിഴലെന്നും... ഇരുവഴി പിരിഞ്ഞ ഇടവഴിയോരങ്ങളിൽ , ഇനിയുമുണ്ട് , ഇന്നലെകളിൽ മാത്രം നിറയുന്ന നിഴലോർമ്മകൾ..