Skip to main content

നിനക്കുള്ള കത്തുകൾ 17

പ്രണയമെന്ന് നീ പറയുമ്പോഴും , വീണ്ടും ഒന്നുകൂടി അവർത്തിക്കുമ്പോഴും ഞാൻ മറ്റെന്തോ ചിന്തകളിൽ ആയിരുന്നു..
വെറുതെ ചിരിക്കാൻ തോന്നി, ഉള്ളിൽ ഒരു പരിഭ്രമം പൊടിഞ്ഞിരുന്നെങ്കിലും..
കൈവെള്ളകൾ കാരണമില്ലാതെ വിയർത്തത് കൊണ്ടാണ് ഞാൻ വേറുതെ മുഖം അമർത്തിതുടക്കുന്നതായി അഭിനയിച്ചത്..
ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവം വരുത്താൻ ആണ് വെറുതെ വെറുതെ പൊട്ടിച്ചിരിച്ചത്..
പക്ഷെ, ഉള്ളിൽ ഞാൻ അപ്രതീക്ഷിതമായി വഴിയറിയാതെ ഒറ്റപ്പെട്ടു പോയ പോലെ പകച്ചു നിൽക്കുകയായിരുന്നു..
അത്ര അടുത്തു നീ, അത്ര ഉറപ്പോടെ നീ പ്രണയം എന്നു പറഞ്ഞത് എനിക്ക് വിശ്വാസം ആകുന്നതേയില്ലായിരുന്നു..
എന്തുകൊണ്ട് എന്നാണോ??
നിന്നിലോ നിന്റെ പ്രണയത്തിലോ ഉള്ള വിശ്വാസമില്ലായ്മ അല്ലായിരുന്നത്..
എന്തുകൊണ്ട് ഞാൻ, അതായിരുന്നു എന്റെ ചിന്ത..!
എന്തു കൊണ്ട് നിനക്ക് ഞാൻ?
എന്തുകൊണ്ട് നമുക്ക് നാം ?
ഇന്നും ,എപ്പോഴും എന്റെ ഹൃദയം ആ ഒരു ഓർമ്മയിൽ മാത്രം നില വിട്ടു മിടിക്കാറുണ്ട്..
കൂടി ചേരാൻ കാരണങ്ങൾ ഇല്ലാത്ത വിധം ,
തീർത്തും വ്യത്യസ്തവും, വിജനവുമായ 
വഴികളായിരുന്നല്ലോ നാം..
പക്ഷെ, പിന്നെ ഞാൻ എന്റെ ചിന്തകളെ തിരുത്തി വായിക്കാൻ ആരംഭിച്ചിരുന്നു..
എപ്പോഴേന്നോ?
മഴ നനഞ്ഞു കുതിർന്ന ആ സന്ധ്യക്ക്‌ ശേഷം..!
കാരണങ്ങൾ ഇല്ലാത്ത വിധം വിജനമായിരുന്നെങ്കിലും,ശൂന്യമായിരുന്നെങ്കിലും ,
നിനക്ക് എന്നിലേക്കും എനിക്ക് നിന്നിലേക്കും മാത്രമായി ചുരുക്കി എഴുതിയിരുന്ന ചില അടയാളങ്ങൾ ഉണ്ടായിരുന്നിരിക്കാം..
നാം രണ്ടിടങ്ങളിൽ , നമ്മളെ മാത്രം വായിക്കാൻ ഇറങ്ങിത്തിരിച്ച നേരത്തെപ്പോഴോ നമുക്ക് വേണ്ടി മാത്രം തെളിഞ്ഞ അടയാളങ്ങൾ..!
അതായിരിക്കുമല്ലോ എന്നെയും നിന്നേയും അന്നങ്ങനെ ഒരു ഒറ്റ നിമിഷത്തേക്ക് വേണ്ടി ചേർത്തു വച്ച വൈകുന്നേരം നമുക്ക് വേണ്ടി , സാധ്യതകൾ ഒന്നുമില്ലാതിരുന്നിട്ടും, ആ മഴ പെയ്തു തോർന്നത്..
പിന്നെയെത്രയെത്ര മഴ തോർന്ന നേരങ്ങൾ നമുക്കിടയിൽ പെയ്തിറങ്ങി..
എത്ര സന്ധ്യകൾ , പൂവിതൾ പോലെ നമുക്കായി ഉതിർന്നു വീണു..
എത്രയെത്ര പകലിരവുകൾ നമ്മളിലൂടെ
മാഞ്ഞു പോയി..
ഇനിയുമെത്ര പൂക്കാലങ്ങൾ നമുക്ക് വേണ്ടി കാത്തിരിക്കുന്നു..
ഇനിയുമെത്ര കാലങ്ങൾ നാം നമ്മിലൂടെ മാത്രം സഞ്ചരിക്കേണ്ടിയിരിക്കുന്നു..
ഇനിയുമെത്ര പ്രണയഭേദങ്ങൾ നമ്മുക്കൊപ്പം കടന്നു പോകേണ്ടിയിരിക്കുന്നു..!
മഴ പെയ്തു തോർന്ന ആ നിറസന്ധ്യയിൽ നാം ഇപ്പോഴും പരസ്പരം കണ്ടു കൊണ്ടിരിക്കുന്നുണ്ട് , ആദ്യമായിട്ടെന്നോണം.!!




Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...