Skip to main content

Posts

Showing posts from September, 2017

ഓർമ്മക്കാലങ്ങൾ

നിരന്തരം കാണുന്നുണ്ടെങ്കിലും ഭൂതകാലത്തോട് അത്രമേൽ അടുത്തുനിന്നിരുന്നു എന്ന് പെട്ടെന്നൊരു നിമിഷം തിരിച്ചറിയപ്പെടുന്ന ചില കാഴ്ചകളുണ്ട് . മൂർച്ചയുള്ളൊരു ഓർമ്മയായി മനസ്സിലെവിടെയോ ഒരു പോറലേൽപ്പിച്ചു കൊണ്ട് കടന്നുവരുന്ന ചില കാഴ്ചകൾ .എനിക്കതൊരു തീവണ്ടി ജനാലയുടെ ചതുരക്കാഴ്ചയാണ്!! തീവണ്ടി വേഗങ്ങൾക്കൊപ്പം യാത്രയുടെ രസക്കാഴ്ചകളും ജീവിതത്തോടൊപ്പം കൂട്ട് കൂടിയ യൂണിവേഴ്സിറ്റിക്കാലം.ചങ്ങനാശ്ശേരി കോട്ടയം സ്റ്റേറ്റേഷനുകൾക്കിടയിലെ അരമുക്കാൽ മണിക്കൂറുകൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ കൊയ്തൊഴിഞ്ഞതും അല്ലാത്തതുമായ പാടവരമ്പുകളും തെളിയും. ഓർമ്മകളെ അതിന്റെ വിശാലതയിലേക്ക് അഴിച്ചു വിട്ടു സ്വയം മറന്നിരിക്കുന്നതു അന്നൊരു ശീലമായിരുന്നു.  ആ പാടങ്ങൾക്കപ്പുറമുള്ളൊരു ഗ്രാമത്തിൽ ഒരു അമ്മയും മൂന്നു പെൺകുഞ്ഞുങ്ങളും മുന്നിലെ ശൂന്യത നോക്കി പകച്ചു നിന്നിരുന്ന ഒരു കാലത്തിന്റെ ഓർമ പെട്ടെന്നൊരു ദിവസ്സം എന്റെ ബോധത്തിൽ തെളിഞ്ഞത് ആ പാടവരമ്പത്തു ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കണ്ട നിമിഷമാണ്. അപ്രതീക്ഷിതമായി അനാഥമാക്കപ്പെട്ടുപോയ ജീവിതത്തിന്റെ മൂന്നുനാലു വർഷക്കാലങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ ആ അമ്മയുടെ സഹനത്തിന്റെ , നിലനിൽപ്പ...

കാഴ്ച

അതായിരുന്നു കാഴ്ച.. ജീവിതാന്ത്യത്തോളം എന്നെ പിന്തുടരാൻ പോകുന്ന കാഴ്ച ! ഞാനെന്ന ഭാവത്തെ ഉള്ളിൽ നിന്നു വലിച്ചു പുറത്തിട്ടൊരു കാഴ്ച ! ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസത്തിനൊപ്പവും, ഓരോ വറ്റിനൊപ്പവും കുറ്റബോധത്തിന്റെ കയ്പ്പുരസത്തോടെ അലിഞ്ഞു ചേരാൻ പോകുന്ന നീറ്റലുള്ള ഒരു ഓർമ്മയും അതേ കാഴ്ച തന്നെയാകും. ഭൂതകാലത്തിൽ നിന്ന് വിളിച്ചുണർത്തി വർത്തമാനത്തിനൊപ്പം ഭാവിയിലേക്കെന്നെ പിന്തുടരാൻ പോകുന്നൊരു കാഴ്ച ! ഉണ്ടുനിറഞ്ഞവന്റെ അഹന്തയുടെ എച്ചിൽക്കൂനയിൽ നിന്നൊരു വറ്റുവാരി, പൊടി തട്ടി വിശപ്പടക്കുന്നൊരു വാർധക്യം.. നമുക്ക് ഭ്രാന്തനെന്ന പേരിട്ടു വിളിക്കാം, അറപ്പോടെ ആട്ടിയോടിക്കാം.. ഭ്രാന്ത്‌ തന്നെയാണ്, വിശപ്പിന്റെ ഭ്രാന്ത്‌.. മുഷിഞ്ഞൊരു ഭാണ്ഡക്കെട്ടിൽ ഒരു ജന്മത്തിന്റെ അവസാനം  ചുരുക്കി എഴുതി, വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട വർദ്ധക്യമെന്ന ഭ്രാന്ത്‌..  

പ്രതിഷേധം

ചവിട്ടിയമർത്തപ്പെട്ട നിലവിളികൾക്കപ്പുറം ലോകം പ്രതിഷേധിക്കുകയായിരുന്നു. അക്രമത്തിനെതിരെ, ബലാത്സംഗത്തിനെതിരെ, പുറംതള്ളപ്പെടലിനെതിരെ, നിർത്താതെ.. നിർത്താതെ.. ഉയർന്നു മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കപ്പുറം പ്രസംഗവേദികൾക്കപ്പുറം ചർച്ചകൾക്കും  വാഗ്വാദങ്ങൾക്കുമപ്പുറം ഇരുണ്ട ഇടങ്ങളിൽ , ഇടവഴികളിൽ അടഞ്ഞ വാതിലുകൾക്കും, ജയിലഴികൾക്കുമുള്ളിൽ, നിലവിളികളും പ്രതിഷേധങ്ങളും ദുർബലമായികൊണ്ടിരുന്നു.. ചവിട്ടിയമർത്തപ്പെട്ടു കൊണ്ടേയിരുന്നു...

ഓർമ്മവീട്

ഓർമയിൽ ഇന്നുമുണ്ടൊരു മൺവീട്.!! അച്ഛനമ്മമാർക്കൊപ്പം അല്ലലറിയാതെ പൊട്ടിച്ചിരിച്ചും കളിച്ചും പിണങ്ങിയും ഇണങ്ങിയും,മൂന്നു പെൺകുഞ്ഞുങ്ങൾ ഉറങ്ങിയുണർന്ന ഓല മേഞ്ഞൊരു മൺവീട്….. ഓർമ്മയിൽ ഇന്നുമുണ്ടൊരു മാമ്പഴക്കാലം..!! നിശബ്ദമായ രാവുകളിൽ വിദൂരദയിൽ നിന്നുയർന്നു കേൾക്കുന്ന രാക്കിളിപ്പാട്ടുകൾക്കൊപ്പം പുരപ്പുറത്തു വീഴുന്ന ഒച്ചകളെ എണ്ണിത്തിട്ടപ്പെടുത്തി,   പുലർക്കാലേ കൂട്ടുകാരൊത്തു മുറ്റത്തുനിന്ന് പാവാടത്തുമ്പിൽ പെറുക്കി കൂട്ടിയ മാഞ്ചുന മണമുള്ള മാമ്പഴക്കാലം…. ഓർമ്മയിലുണ്ട് ഏറെ കാവുത്സവങ്ങൾ..!! കൽത്തിരി വെട്ടത്തെ പുൽകി പടർന്നിറങ്ങിയ വേരുകളിൽ ഊഞ്ഞാലാടിയ , കുപ്പിവള കിലുക്കങ്ങളിലും ചാന്തുകുപ്പി വർണ്ണങ്ങളിലും കൗതുകമുറിയ,  തേക്കിലയിലെ മധുരമൂറുന്ന പാൽപ്പായസ രുചിയും മണവുമുള്ള ഉത്സവങ്ങൾ….. ഇനിയുമുണ്ടേറെ ഓർമകാലങ്ങൾ.. !! ഇടക്കിടെ പെയ്‌തും തോർന്നും ഭൂതകാലകുളിരണിയുന്ന നല്ല നിമിഷങ്ങൾ… !!

മഴ തോർന്ന നിമിഷം

എന്‍റെ  നിശ്വാസങ്ങളുടെ ചില  നഷ്ടപെട്ട  നിമിഷങ്ങള്‍  നിന്റെ കരവലയത്തില്‍ കുടുങ്ങി കിടക്കുന്നു. തിരികെ നല്കാന്‍ നിനക്കോ തിരിച്ചെടുക്കാന്‍ എനിക്കോ കഴിയാത്തിടത്തോളം ഞാനെന്‍റെ വഴിയിലേക്ക് തിരികെ പോകുന്നു ഏകയായി....അനാഥയായി… മറ്റൊരു ജൻമം കടം കൊണ്ട് സ്വയമൊരു വാക്കിലൊളിച്ച് നീയും പിൻതിരിയുമ്പോൾ എന്റെയുള്ളിൽ പ്രണയം പെയ്തു തുടങ്ങിയിരുന്നു. തോരാതെ..