Skip to main content

ഓർമ്മക്കാലങ്ങൾ



നിരന്തരം കാണുന്നുണ്ടെങ്കിലും ഭൂതകാലത്തോട് അത്രമേൽ അടുത്തുനിന്നിരുന്നു എന്ന് പെട്ടെന്നൊരു നിമിഷം തിരിച്ചറിയപ്പെടുന്ന ചില കാഴ്ചകളുണ്ട് . മൂർച്ചയുള്ളൊരു ഓർമ്മയായി മനസ്സിലെവിടെയോ ഒരു പോറലേൽപ്പിച്ചു കൊണ്ട് കടന്നുവരുന്ന ചില കാഴ്ചകൾ .എനിക്കതൊരു തീവണ്ടി ജനാലയുടെ ചതുരക്കാഴ്ചയാണ്!! തീവണ്ടി വേഗങ്ങൾക്കൊപ്പം യാത്രയുടെ രസക്കാഴ്ചകളും ജീവിതത്തോടൊപ്പം കൂട്ട് കൂടിയ യൂണിവേഴ്സിറ്റിക്കാലം.ചങ്ങനാശ്ശേരി കോട്ടയം സ്റ്റേറ്റേഷനുകൾക്കിടയിലെ അരമുക്കാൽ മണിക്കൂറുകൾ ജനാലയിലൂടെ കാണുന്ന കാഴ്ചകളിൽ കൊയ്തൊഴിഞ്ഞതും അല്ലാത്തതുമായ പാടവരമ്പുകളും തെളിയും. ഓർമ്മകളെ അതിന്റെ വിശാലതയിലേക്ക് അഴിച്ചു വിട്ടു സ്വയം മറന്നിരിക്കുന്നതു അന്നൊരു ശീലമായിരുന്നു.  ആ പാടങ്ങൾക്കപ്പുറമുള്ളൊരു ഗ്രാമത്തിൽ ഒരു അമ്മയും മൂന്നു പെൺകുഞ്ഞുങ്ങളും മുന്നിലെ ശൂന്യത നോക്കി പകച്ചു നിന്നിരുന്ന ഒരു കാലത്തിന്റെ ഓർമ പെട്ടെന്നൊരു ദിവസ്സം എന്റെ ബോധത്തിൽ തെളിഞ്ഞത് ആ പാടവരമ്പത്തു ഓടിക്കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കണ്ട നിമിഷമാണ്. അപ്രതീക്ഷിതമായി അനാഥമാക്കപ്പെട്ടുപോയ ജീവിതത്തിന്റെ മൂന്നുനാലു വർഷക്കാലങ്ങൾ ഒരു സ്ത്രീയെന്ന നിലയിൽ ആ അമ്മയുടെ സഹനത്തിന്റെ , നിലനിൽപ്പിനായുള്ള പോരാടലിന്റെ കാലഘട്ടം കൂടിയായിരുന്നു. തലയ്ക്കു മീതെ ഒരു മേൽക്കൂര പോലും സ്വന്തമായിട്ടില്ലാത്ത ഒരമ്മക്ക് , ആക്രമിച്ചു തുടങ്ങിയ പട്ടിണിയുടെ കരങ്ങളെ തോൽപ്പിക്കാൻ അത് വരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ അറിവില്ലായ്മകളിൽ നിന്ന് പുറത്തു കടന്നു സ്വയം പൊരുതാതിരിക്കാൻ ആകുമായിരുന്നില്ല. അന്നും മറ്റു കൃഷിയൊന്നുമില്ലാതെ ചെളി നിറഞ്ഞു ഒരുതരം നീളമുള്ള പുല്ലു വളർന്നു കിടന്നിരുന്ന പാടമായിരുന്നത്‌. ആ പുല്ലു വെട്ടിയെടുത്തു കെട്ടുകളാക്കി പശു വളർത്തൽ ഉള്ള വീടുകളിൽ കൊടുത്തു കെട്ടൊന്നിനു 50 രൂപ വരുമാനം നേടിയെടുക്കാൻ കുറച്ചു സ്ത്രീകൾക്കൊപ്പം അമ്മയും ചേർന്നു. മറ്റു വരുമാന മാർഗങ്ങൾക്കൊപ്പം  ആയിരുന്നിത്. പക്ഷെ അതിനു വേണ്ടിയുള്ള അധ്വാനം അത്രമേൽ കടുത്തതായിരുന്നു . കുളയട്ടയുടെ കടിയേൽക്കാതിരിക്കാൻ ശരീരം മുഴുവൻ മൂടി പൊതിഞ്ഞു പൊരിവെയിലത്തു അമ്മയും കൂട്ടരും കഴുത്തുവരെ താഴ്ചയുള്ള ആ ചെളിയിലിറങ്ങും.അവധി ദിനങ്ങളിൽ ഞാനും അനിയത്തിയും അമ്മയുടെ കൂടെ കൂടും. അങ്ങനെയൊരു ദിനമാണ് ഞങ്ങളുടെ ചെറുമനസുകളിൽ കൗതുകത്തിന്റെ ആരവമുയർത്തി ഒരു തീവണ്ടിയുടെ ചൂളംവിളി ഉയരുന്നത്. ആ പാടങ്ങൾക്കു നടുവിലൂടെ ഒരു തീവണ്ടി പാളം കടന്നു പോയിരുന്നു എന്ന് അറിയുന്നതും അത്ര അടുത്ത് നിന്നൊരു തീവണ്ടി വേഗം കാണുന്നതും ആദ്യമായിട്ടായിരുന്നു . പിന്നെയുള്ള ദിവസങ്ങളിലൊക്കെ തീവണ്ടികളെ  നോക്കി ഞങ്ങൾ കൈവീശി , ഉറക്കെ കൂവിയാർത്തു. തീവണ്ടികൾ ഒരു അദ്‌ഭുതമായും ആനന്ദമായും മാറിയ കാലം. പാടവരമ്പുകളിൽ നിന്ന് അന്ന് ഞാൻ കണ്ട ആ തീവണ്ടിക്കാഴ്ചകളും പിന്നീട് അതേ തീവണ്ടികളിലൊന്നിലിരുന്നു, അതേ പാടവരമ്പുകളെ തിരിച്ചറിഞ്ഞ നിമിഷവും തമ്മിലുള്ള ദൂരം വർഷങ്ങളുടേതായിരുന്നു . അതിനിടയിൽ ആ അമ്മ ദുരിതങ്ങളുടെ കയം നീന്തിക്കയറി. മൂന്നു മക്കളെ സ്വന്തം കാലിൽ, സ്വന്തം മണ്ണിൽ ചവിട്ടി നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി, ജീവിതത്തിന്റെ പഴയ സന്തോഷങ്ങളെ തിരികെപിടിച്ചു. തീവണ്ടിവേഗങ്ങളെക്കാൾ ജീവിതം അതിവേഗം പായുമ്പോൾ ഭൂതകാലത്തെ കൂട്ടിയിണക്കുന്ന കണ്ണികൾ ഇടക്കിങ്ങനെ തിരികെ കിട്ടുന്നത് ഒരു സുഖമാണ് . ഓർമ്മയുള്ളവളായിരിക്കാൻ , ലക്‌ഷ്യമുള്ളവളായിരിക്കാൻ ,തിരിച്ചടികളെ ചിരിച്ചുകൊണ്ട് നേരിടാൻ പ്രാപ്തിയുള്ളവളായിരിക്കാൻ അവയെന്നെ സഹായിച്ചു കൊണ്ടേയിരിക്കുന്നു ...

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...