Skip to main content

അവരിടങ്ങൾ 15

നനഞ്ഞു കിടന്ന രാത്രിയുടെ വിജനതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ, കുറെയേറെ അഴിഞ്ഞ ചിന്തകളുമായി. മുന്നിൽ നിന്നു വന്ന കാറിൽ നിന്നൊരു ചെറുപ്പക്കാരൻ അവളെ നോക്കി ചിരിച്ചു "ഫ്രീയാണോ? 


അവൾ മനസിലാകാതെ അയാളെ നോക്കി.അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു നിന്നു. "ഫ്രീയാണെങ്കിൽ കയറിക്കോ"

അയാൾ പറഞ്ഞത് എന്താണെന്ന് മനസിലായപ്പോൾ അവൾ സ്വയം ഒന്നു നോക്കി. തലയ്ക്കുള്ളിൽ ഒരു വെളിച്ചം മിന്നിയത് പോലെ പിന്നെയവൾ ചുറ്റുപാടും നോക്കി. ഇരുണ്ട മൂലകളിൽ നിന്നു കടും ചായങ്ങൾ അണിഞ്ഞ മുഖങ്ങൾ എത്തി നോക്കുന്നു.അവജ്ഞയോടെ പിറുപിറുക്കുന്നു. അയാൾക്ക് നേരെ ശബ്ദമുയർത്തി വാഗ്ദാനങ്ങൾ നീട്ടുന്നു. താൻ ഏറെനേരമായി നഗരത്തിലെ ഒഴിഞ്ഞ ആ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു എന്നു അവൾ പതിയെ ഓർത്തെടുത്തു. അരികിലിരുന്ന ചെറിയ ബാഗ് കൈയിലെടുത്ത് അവൾ എഴുന്നേറ്റു. ചെറുപ്പക്കാരൻ ആവേശത്തോടെ കാർ സ്റ്റാർട്ട് ചെയ്തു. അവൾ വെയ്റ്റിംഗ് ഷെഡിൽ നിന്നിറങ്ങി എങ്ങോട്ട് പോകണം എന്നില്ലാത്ത പോലെ ഒരു നിമിഷം നിന്നു. പിന്നെ ഡോർ തുറന്നു പിടിച്ചു അവളെ കാത്തു നിൽക്കുന്ന ചെറുപ്പക്കാരനെ ഒന്നു നോക്കി. എന്തോക്കെയൊ കാരണങ്ങളാൽ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ അയാൾ ഡോർ തുറന്നു പിടിച്ച കാറിലേക്ക് അവൾ പെട്ടെന്ന് കയറി ഇരുന്നു. അയാൾ വണ്ടി മുന്നോട്ടെടുത്തു കൊണ്ട് അവളോട് ചോദിച്ചു " മുൻപ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ."

"നഗരത്തിൽ എത്തുന്ന എല്ലാവരെയും അറിയുമെന്നു തോന്നുന്നല്ലോ?! അവളുടെ മറു ചോദ്യത്തിൽ അയാൾ ചിരിച്ചു.

"എല്ലാവരെയും അറിയണം എന്നില്ല.പക്ഷെ ഈ സമയത്തു ഇവിടെ കാത്തു നിൽക്കുന്ന സ്ത്രീകളെ മിക്കവാറും അറിയും. ഞാൻ അവരുടെ സ്ഥിരം customer ആണ്." അവൾ അമ്പരന്ന മട്ടിൽ അയാളെ നോക്കി. " ഭയങ്കര അഭിമാനം ഉണ്ടെന്നു തോന്നുന്നല്ലോ" അതു കേട്ട് അയാൾ വീണ്ടും ചിരിച്ചു. "എങ്ങോട്ട് ആണ് പോകേണ്ടത്?! സ്ഥിരം സങ്കേതം വല്ലതും ഉണ്ടോ അതോ ഞാൻ കണ്ടു പിടിക്കണോ? അവൾ ഒന്നും മിണ്ടിയില്ല. അയാൾ അവളെ ഒന്നു നോക്കിയിട്ട് ഡ്രൈവിംഗ് തുടർന്നു. അവളുടെ നിശബ്ദത തുടർന്നപ്പോൾ അയാൾ വീണ്ടും അവളെ നോക്കി " ഹലോ, ഇങ്ങനെ കാറിലിരുന്ന് നേരം വെളുപ്പിക്കാൻ ആണോ ഉദ്ദേശം?!

"എനിക്ക് വിശക്കുന്നു" അവൾ മറുപടി നൽകി.

"ഓഹ്..ഓക്കെ..ആദ്യം ഭക്ഷണം. എവിടെ പോകണം"?!

"എനിക്കിവിടെ പരിചയമുള്ള സ്ഥലം ഒന്നുമില്ല" അവളുടെ മറുപടി കേട്ട് അയാൾ വീണ്ടും അവളെ ഒന്നു നോക്കി. പിന്നെ അടുത്തു കണ്ട ഹോട്ടലിലേക്ക് കാർ കയറ്റി പാർക്ക് ചെയ്തു. ദിവസങ്ങളായി ഭക്ഷണം കാണാത്ത ഒരുവളെ പോലെ കഴിക്കുന്ന അവളെ നോക്കി അയാൾ ഇരുന്നു. ഇടയ്ക്ക് മുന്നിലെ ഗ്ലാസ്സിൽ നിന്നു വെള്ളം എടുത്തു കുടിച്ചു. അവൾ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു തീർത്തു കൈ കഴുകി വന്നു. അയാൾ ബില്ലുമായി എഴുന്നേറ്റപ്പോൾ അവൾ അത് കൈനീട്ടി വാങ്ങി.

"ഞാൻ കൊടുക്കാം" അയാൾ പാന്റിന്റെ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു.

"വേണ്ട..എന്റെ കൈയ്യിലുണ്ട് പൈസ" അവൾ ബാഗ് എടുത്ത് കൗണ്ടറിലേക്ക് നടന്നു. അയാൾ ഒരു നിമിഷം അലോചിച്ചു നിന്നിട്ട് പാർക്കിങ് ഏരിയായിലേക്ക് നടന്നു. അവൾ ബിൽ അടച്ചിട്ട് നടന്നു വരുന്നത് അയാൾ കാറിൽ ചാരി നിന്നു കൊണ്ട് കണ്ടു. അവൾ അടുത്തു വന്ന് അയാളെ നോക്കി ചിരിച്ചു. "പോകാം?!"

"എങ്ങോട്ട്?!

"എങ്ങോട്ടേലും" അവളുടെ മുഖത്ത് ചിരി മാഞ്ഞിരുന്നില്ല. അയാൾ സംശയത്തോടെ അവളുടെ മുഖത്തു നോക്കി ഒന്നു മൂളിയിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അവളും കയറി ഇരുന്ന് ഡോർ അടച്ചു.

" എനിക്ക് ഒരു ഐസ് ക്രീം കഴിക്കണം" അവൾ പറഞ്ഞത് കേട്ട് അയാൾ അമ്പരന്ന് അവളെ നോക്കി.
"അത് ആ ഹോട്ടലിൽ കിട്ടുമായിരുന്നല്ലോ"

"അവിടുന്നു വേണ്ട..ബീച്ചിൽ പോകാം.അവിടുന്ന് മതി.."

"ഓഹോ..ശെരി.." അയാൾ വണ്ടി മുന്നോട്ട് എടുത്തു..

മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു.
വണ്ടിയിലിരുന്നു ഐസ് ക്രീം കഴിക്കുന്ന അവളെ നോക്കിയിരുന്നിട്ട് അയാൾ പുറത്തേക്ക് നോക്കി ഒന്നു ദീർഘമായി നിശ്വാസിച്ചു. വീണ്ടും തിരിഞ്ഞ് അവളെ നോക്കി. അവൾ അയാളെ ശ്രദ്ധിക്കാതെ കഴിപ്പ് തുടർന്നു..

"ഹലോ..എന്തെങ്കിലും ഒന്നു പറയുമോ.?"

"ഉം..?! അവൾ ചോദ്യ ഭാവത്തിൽ അയാളെ നോക്കി.

"എവിടുന്നാണ്.. എങ്ങോട്ടാണ്..എന്താ ഉദ്ദേശം..?!

" എനിക്കൊരു ഉദ്ദേശവും ഇല്ല..നിങ്ങളല്ലേ എന്തോ ഉദ്ദേശത്താൽ എന്നെ വിളിച്ചത്"

"അങ്ങനെ ഒരു വിളി വരാൻ വേണ്ടി കാത്തു നിന്നതല്ല എന്നു മനസിലായി.."മറുപടി പറയാതെ
അവൾ കഴിപ്പിനിടയിൽ അയാളെ തല ചരിച്ചു നോക്കി ചിരിച്ചു.."

"പിന്നെ എന്തിനാണ് വിളിച്ചയുടനെ വന്നു വണ്ടിയിൽ കയറിയത്?! അയാൾ ചോദ്യം തുടർന്നു.

അവൾ കഴിച്ചു കഴിഞ്ഞു ബാഗിൽ നിന്നു ടവൽ എടുത്ത് കൈ തുടച്ചു കൊണ്ട് ഒന്നുകൂടി ചാരി ഇരുന്നു. അവളുടെ മറുപടി പ്രതീക്ഷിച്ചു അയാൾ അക്ഷമയോടെ ഇരുന്നു.

"ഒന്നും പറഞ്ഞില്ല?! അയാൾ വീണ്ടും ചോദിച്ചു.

"ഓഹ്..അതോ..എനിക്ക് വേറെ ആരെയും പരിചയം ഉണ്ടായിരുന്നില്ല.."

"എന്നെയും മുൻപരിചയം ഇല്ലല്ലോ."

"അപ്പോൾ വന്നു വിളിച്ചപ്പോൾ പരിചയം ആയില്ലേ..അതു കൊണ്ട് കയറി" അയാൾ കൈ കൊണ്ട് സ്വന്തം നെറ്റിക്ക് ഒന്ന് അടിച്ചു. "അതിനു ഞാൻ എന്തിനാ വിളിച്ചത് എന്നു മനസിലായില്ലേ?!

"അതും മനസിലായി.അതു കൊണ്ടല്ലേ കാറിൽ കയറിയത്" അയാളുടെ മുഖത്തു വീണ്ടും അമ്പരപ്പ് നിറഞ്ഞു.

"സത്യത്തിൽ നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്?! "

അവൾ ഒന്നും മിണ്ടാതെ അയാളെ നോക്കി ചിരിച്ചു.

"ഇനി അപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്..എവിടേലും ഡ്രോപ്പ് ചെയ്യണം എങ്കിൽ പറഞ്ഞോ..കൊണ്ട് വിടാം."

"കൊണ്ടു വിടണം..കുറച്ചു കഴിഞ്ഞു മതി."

അയാൾ ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.

"ഇന്നൊരു ദിവസം സാങ്കേതങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നത് കൊണ്ട് കുഴപ്പമില്ല." അവൾ പറഞ്ഞത് കേട്ട് അയാൾ അവളെ ഒന്നു നോക്കി "ഒരു ദിവസം വിശ്രമം നല്ലത് ആണ്" അവൾ അടക്കി ചിരിച്ചു. അയാൾ എന്തോ പറയാൻ വന്നിട്ട് അത് അടക്കി. അവൾ പുറത്തേക്ക് നോക്കി. ബീച്ചിലെ ലൈറ്റുകളുടെ വെളിച്ചം കാറിന്റെ ചില്ലിൽ തട്ടി തിളങ്ങി. ചെറിയ മഴച്ചാറ്റൽ മുൻ ചില്ലിൽ പോറൽ വീഴ്ത്തിയപോലെ ചിതറി വീഴുന്നുണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോൾ അവൾ അയാളുടെ നേരെ തിരിഞ്ഞിരുന്നു.

"എന്നോട് എന്തെങ്കിലും സംസാരിക്കൂ"
അയാൾ എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി. "എന്തെങ്കിലും... ഒന്നും സംസാരിക്കാനില്ലാതായിട്ട് കുറെ കാലങ്ങൾ ആയത് പോലെ." അയാൾ ചെറിയൊരു കൗതുകത്തോടെ അവളെ നോക്കി.

"നിങ്ങളീ ടൗണിൽ ഈ സമയത്തു ഒറ്റയ്ക്ക് എങ്ങനെ വന്നു പെട്ടു.? വീട് എവിടെയാണ്? അവൾ ഒന്നു നിശ്വാസിച്ചു. എന്നിട്ട് എന്തോ ഓർത്തെടുക്കുന്നത് പോലെ ഇരുന്നു അല്പനേരം മിണ്ടാതെ ഇരുന്നു. "ഇറങ്ങിയതാണ്. കുറെ വർഷങ്ങളുടെ കണക്കുകൾ ഉപേക്ഷിച്ച്. ഒരു തിരിച്ചു പോക്കിന് ഉണ്ടാവേണ്ട അവസാന പ്രതീക്ഷയും ഇല്ലാതായപ്പോൾ ഒന്നും നോക്കാതെ ഇറങ്ങി." അയാൾ മനസിലാക്കാത്തത് പോലെ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി.
അവൾ ഒന്നു ചിരിച്ചു കൊണ്ട് തുടർന്നു. " വീട് കുറച്ചു ദൂരെയാണ്, ഇതു വരെ താമസിച്ചിരുന്നത്..പക്ഷേ, ഈ നഗരം ആണ് എന്നെ വളർത്തിയത്. ഇങ്ങോട്ടേക്കുള്ള വഴി മറന്നിട്ട് വർഷങ്ങളായി. എന്റേതെന്നു കണ്ടെടുക്കാൻ പറ്റിയ ഒന്നും അവശേഷിച്ചിട്ടില്ല. ഈ നഗരത്തിലേക്കുള്ള വണ്ടി കയറുമ്പോൾ മറ്റൊന്നും കരുതിയില്ല. ഒരു ചെറിയ വീട് എനിക്കെന്നും പറഞ്ഞു മാറ്റി വെയ്ക്കപ്പെട്ടത് ഉണ്ട്. അത് മാത്രം ആണ് ഈ നഗരത്തെ ഞാനുമായി ചേർത്തു നിർത്തുന്ന ബന്ധം. അവിടെ എത്തണം. ഇനിയിപ്പോൾ നേരം വെളുത്തിട്ട് പോകാം എന്ന് കരുതി കാത്തിരിക്കുകയായിരുന്നു.അതുവരെ ഒറ്റയ്ക്ക് ഒരു രാത്രി ഉണ്ടല്ലോ കൂട്ടിന് എന്നോർത്തു.ഇതു വരെ ഉള്ളതിനെ എല്ലാം ഓർത്തെടുക്കാനും ഇനി ഓർക്കാത്ത വിധം മറക്കാനും ഈ ഒരു രാത്രി കൂടി മതിയാകും എനിക്ക്.." അവളുടെ സ്വരം താഴ്ന്നു. കുറച്ചു നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി.അവൾ തല ചെരിച്ചു അയാളെ നോക്കി.അയാൾ അവളെ നോക്കി അമ്പരന്ന മട്ടിൽ ഇരിപ്പുണ്ടായിരുന്നു.അയാളുടെ ഇരിപ്പ് കണ്ട് അവൾ ഒന്നു ചിരിച്ചു. അതിലൊരു വേദന മറഞ്ഞു കിടക്കുന്നത് അയാൾക്ക് കാണാൻ കഴിഞ്ഞു..

" ഉം..സത്യത്തിൽ, പറഞ്ഞത് കാര്യമായി ഒന്നും എനിക്ക് അങ്ങോട്ട് മനസ്സിലായില്ല..ഒരർത്ഥത്തിൽ കൂടുതൽ മനസിലാക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്..ഒത്തിരി അങ്ങോട്ട് മനസിലാക്കുമ്പോഴാണ് മനുഷ്യന്മാർ തമ്മിൽ ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുന്നത്. " അവൾ വീണ്ടും ചിരിച്ചു.

"അത് വിട്. അതെന്തെങ്കിലും ആകട്ടെ..ഇപ്പോൾ ഞാൻ എങ്ങനെയാ സഹായിക്കേണ്ടത്..അതു പറ." അയാൾ ചോദിച്ചു.

"തിരിച്ചെത്തിയ എന്റെ ഈ നഗരത്തിൽ എന്നോട് ആദ്യം സംസാരിച്ച വ്യക്തി ആണ് നിങ്ങൾ. ഈ നഗരത്തോടുള്ള എന്റെ ഇപ്പോഴത്തെ പരിചയമില്ലായ്മയിൽ എന്റെ ഒരേ ഒരു പരിചയം.അതു തന്നെ വലിയ സഹായം."

"അല്ല.. എന്തു വിശ്വാസത്തിൽ ആണ് എന്റെ കൂടെ കയറി പോരുന്നത്..അതും ഈ നട്ടപാതിരാത്രിക്ക്?

"എന്തിനെ എങ്കിലും വിശ്വസിക്കുക എന്നല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.." അവൾ തിരക്കൊഴിഞ്ഞു വിജനമായ റോഡിലേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.

"ഇവിടെ ആരെയും പരിചയം ഇല്ലെന്നല്ലേ പറഞ്ഞത്. ഒറ്റക്ക് എന്തു ചെയ്യും ഇനി?!

" ഒറ്റയ്ക്ക് ചെയ്യാൻ ആണ് ഇനി എനിക്കുള്ളതെല്ലാം.ഇവിടുന്ന് പോകുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു.ഇവിടുന്ന് പോയി കഴിഞ്ഞും എല്ലാം ഉണ്ടായിരുന്നു. അല്ല, അതായിരുന്നു വിശ്വാസം, ഇന്നലെ വരെ.ഒരർത്ഥത്തിൽ സ്വയം പറ്റിക്കാൻ അത്തരം വിശ്വാസങ്ങൾ നല്ലതാണ്. പ്രത്യേകിച്ച്‌, സ്വയം തെരഞ്ഞെത്തെടുത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ." കാറിന്റെ ചില്ലിൽ വീഴുന്ന മഴത്തുള്ളികൾ നോക്കി സ്വയമെന്നോണം സംസാരിച്ചു കൊണ്ടിരിക്കുന്ന അവളെ അയാൾ ഒരു ആശങ്കയോടെ നോക്കി "മനുഷ്യന് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ അറിയില്ലല്ലേ?!
അവൾ തല തിരിച്ചു അയാളെ നോക്കി. അയാളുടെ ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി. അതുകണ്ട് അയാൾക്കു പിന്നെയും ദേഷ്യം കയറി. "ഏത് നേരത്തണോ എന്തോ എനിക്കിങ്ങനെ ഒരു ബുദ്ധി തോന്നിയത്" അയാൾ മുകളിലേക്ക് നോക്കി രണ്ടു കൈയും മലർത്തി പിറുപിറുപിറുത്തു. അവൾ അയാളുടെ നേരെ തിരിഞ്ഞിരുന്നു.

"അല്ലാ, എവിടെയാണ് തന്റെ വീട്?! ഒറ്റക്കാണോ താമസം?! അവളെ ഒന്നു നോക്കിയിട്ട് അയാൾ അത് കേൾക്കാത്തത് പോലെ ഇരുന്നു.

"എന്നെ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുമോ ഇന്ന് ?!

അയാൾ അവളെ നോക്കി കണ്ണു മിഴിച്ചു.

"അല്ലാ, എന്താ താൻ ഉദ്ദേശിക്കുന്നെ?! സത്യം പറ, പോകാൻ സ്ഥലം ഒന്നും ഇല്ലേ. ?! ഇല്ലെങ്കിൽ പറ, ഞാൻ എവിടേലും താമസം ശരിയാക്കാം..!
അവൾ ഒന്നും മിണ്ടിയില്ല. അയാൾ ഒരു മറുപടിക്കെന്നോണം അവളുടെ മുഖത്ത് നോക്കി ഇരുന്നു. അവൾ വീണ്ടും അയാളെ നോക്കി ചിരിച്ചു.

"എന്തായാലും നമ്മൾ ആദ്യമായിട്ട് കാണുന്നതല്ലേ.ഇനി കാണുമോ എന്ന് ഉറപ്പുമില്ല. അപ്പോൾ പിന്നെ തന്റെ വീടൊക്കെ ഒന്നു കണ്ട് ഒരു കാപ്പി ഒക്കെ കുടിച്ചു പിരിയാം എന്നു കരുതി പറഞ്ഞെന്നെ ഉള്ളു."

"അവിടങ്ങനെ കാപ്പി ഉണ്ടാക്കാൻ പറ്റിയ സൗകര്യം ഒന്നും ഇല്ല "

"പിന്നെ?! ഇങ്ങനെ പതിരാത്രികളിൽ വണ്ടിയിൽ കയറുന്നവരെ കൊണ്ട് ചെന്നു സൽക്കാരിക്കാൻ ഉള്ള സൗകര്യമേ ഉള്ളൂ?!

അയാൾ അവളെ നോക്കി തൊഴുതു. "ഞാൻ ഒന്നും പറഞ്ഞിട്ടില്ല."അവൾ ചിരിയമർത്തി.

"ഓക്കെ. അപ്പോൾ പിന്നെ നമ്മുക്ക് പോയേക്കാം. " അതു കേട്ട് അയാൾ പ്രത്യേകിച്ചു ഭാവഭേദങ്ങൾ ഒന്നും ഇല്ലാതെ വണ്ടി സ്റ്റാർട്ട് ചെയ്തു. അവൾ പറഞ്ഞ വഴികളിലൂടെ അയാൾ വണ്ടിയോടിച്ചു. രാത്രിയുടെ നിശബ്ദതയിൽ റോഡ് വിജനമായി കിടന്നു. അവൾ ഒന്നും സംസാരിക്കാതെ എന്തൊക്കെയോ ഓർമകളിൽ എന്നവണ്ണം ഇടയ്ക്ക് നനുത്ത നിശ്വാസങ്ങൾ ഉതിർത്തു. കുറച്ചു ദൂരം ഓടിയതിനു ശേഷം
അവൾ പറഞ്ഞയിടത്തു അയാൾ വണ്ടി നിർത്തി. അവൾ ബാഗ് എടുത്ത് ഡോർ തുറന്നിറങ്ങി.അയാളും വണ്ടി നിർത്തി ഇറങ്ങി. അവൾ നിന്നിരുന്ന ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അയാൾ അതിന്റെ ഉള്ളിലേക്ക് നോക്കി. ഇരുട്ട് മൂടിയൊരു പഴയ വീട് അയാൾ കണ്ടു.

"ഒറ്റയ്ക്ക് ഇനി എന്തു ചെയ്യും?! എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാം." അയാൾ ഒരു സംശയത്തോടെ അവളെ നോക്കി ചോദിച്ചു.
അവൾ ചിരിച്ചു. "ഇത്രകാലം വീട് നോക്കിയിരുന്ന അച്ഛന്റെ ഒരു കുടുംബസുഹൃത് ഉണ്ട് . ഞാൻ ഇന്ന് വരും എന്ന് പറഞ്ഞത് കൊണ്ട് ആൾ ഇവിടെ ഉണ്ട്. പുള്ളി നേരത്തെ തന്നെ വീടൊക്കെ വൃത്തിയാക്കാൻ ഉള്ള ഏർപ്പാടൊക്കെ ചെയ്തിട്ടുണ്ട്..?!

"ഓഹ്..എന്നാൽ പിന്നെ അങ്ങനെ ആകട്ടെ. ഞാൻ ഈ നഗരത്തിൽ തന്നെ ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ തമ്മിൽ കാണുന്നതിന് മടി ഒന്നും വേണ്ട." അയാൾ ചിരിച്ചു. അവളും ചിരിച്ചു കൊണ്ട് കൈ നീട്ടി. "കാണണം എന്നുണ്ടെങ്കിൽ ഞാൻ ആ വെയ്റ്റിംഗ് ഷെഡിൽ കാത്തിരിക്കാം. ആ പരിസരത്ത് തന്നെ ഉണ്ടാകുമല്ലോ എല്ലാ രാത്രികളിലും" അവൾ കുസൃതിയോടെ ചിരിച്ചു.

അവൾ നീട്ടിയ കൈ പിടിച്ചിട്ട് അയാൾ വേദനിക്കും വിധം ഒന്നമർത്തി. "എല്ലാ ദിവസവും അവിടെ കാണാൻ അത്ര ബുദ്ധിമുട്ടിൽ അല്ല ഞാൻ ജീവിക്കുന്നത്" അയാളുടെ പിടുത്തത്തിൽ വേദനിച്ചപ്പോൾ അവൾ കൈ ബലമായി പിൻവലിച്ചു കൊണ്ട് അയാളെ നോക്കി ചിരിച്ചു.

 "എന്തായാലും, ഈ ഒരു രാത്രി എനിക്ക് ഏറ്റവും മനോഹരമായ ഒരു ഓർമ ആയിരിക്കും.
അവിചാരിതമായിട്ടാണെങ്കിലും അങ്ങനെ ഒന്നു തന്നതിന് താങ്ക്സ്." അയാൾ മറുപടി ഒന്നും പറയാതെ അവളുടെ കണ്ണിൽ നോക്കി ചിരിച്ചു കൊണ്ട് ഒരു നിമിഷം നിന്നു. എന്നിട്ട് തിരിഞ്ഞു വണ്ടിയിൽ കയറി. അവളിൽ നിന്ന് അകന്ന് ഇരുട്ടിൽ മറയുന്ന അയാളുടെ വണ്ടിയിലെ പ്രകാശം നോക്കി നിൽക്കെ അവൾ മനസ്സിലോർത്തു,"പേര് ചോദിക്കാമായിരുന്നു..! 

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...