Skip to main content

അവരിടങ്ങൾ 24

കാറ്റിൽ പാറിപറക്കുന്ന മുടിയിഴകൾ ഒതുക്കി കഴുത്തിനു മുകളിൽ അല്പം ഉയർത്തി കെട്ടിവയ്ക്കുന്ന അവളെ നോക്കി അവൻ ഇരുന്നു.അവന്റെ ഇരുപ്പ് കണ്ട് അവൾ മുടി കെട്ടുന്ന കൈയുടെ ഇടയിലൂടെ അവനെ നോക്കി,

"ഉം?!"

"ഹേയ്..ഞാൻ വെറുതെ ഒരു കാര്യം ആലോചിക്കുകയായിരുന്നു?!"

"എന്ത്?!"  അവൾ മുടി കെട്ടി വച്ചിട്ട് അവന്റെ നേരെ തിരിഞ്ഞിരുന്നു.

"ഞാൻ പലപ്പോഴും താങ്കളോട് പറയണം എന്ന് കരുതിയിട്ടുണ്ട്, താങ്കൾ ഇങ്ങനെ മുടി ഉയർത്തി കെട്ടി വയ്ക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണെന്ന്.! അവൻ അവളെ നോക്കി ചിരിച്ചു.

"എന്നിട്ടെന്താ ഇതുവരെ പറയാഞ്ഞത്?!"

"താങ്കളുടെ സ്വാതന്ത്ര്യത്തിൽ കയറി ഞാൻ ഇടപെടാൻ പാടില്ലല്ലോ"

"ആഗ്രഹമല്ലേ, അല്ലാതെ നിർബന്ധമൊന്നും അല്ലല്ലോ.ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഞാൻ പരിഗണിക്കുന്നതാണ്!! 

"അങ്ങനെ പറയാനുള്ള സ്വാതത്ര്യം എനിക്കുണ്ടോ എന്നും അറിയില്ലല്ലോ..!! അവൻ നോട്ടം മാറ്റി.

"ഓഹ്..അപ്പോൾ അങ്ങനെ ആണ്?! അവൾ അവനെ ചുഴിഞ്ഞു നോക്കി

"അങ്ങനെയും ആകാമല്ലോ.."അവൻ ചിരിച്ചു.അവൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെ വീണ്ടും തിരിഞ്ഞ് അവനെ നോക്കി ചോദിച്ചു,

"അല്ലാ, ഇഷ്ടം ഉണ്ട് എന്ന് അല്ലെ പറഞ്ഞുള്ളു, അതിനുള്ള കാരണം പറഞ്ഞില്ലല്ലോ.?!" 

"വേറൊന്നുമല്ല, എപ്പോഴും മുടി അഴിഞ്ഞല്ലേ കിടക്കുന്നത്..അതു കൊണ്ട്..! അവൻ ധൃതിയിൽ പറഞ്ഞു നിർത്തി.അവൾ തോളിൽ താടിയൂണി വെറുതെ അവന്റെ മുഖത്തു തന്നെ നോക്കി ഇരുന്നു. അവൻ അവളുടെ മുഖത്തു നിന്നു നോട്ടം മാറ്റി. പിന്നെയും അവൾ അങ്ങനെ തന്നെ ഇരിക്കുന്നത് കണ്ട് അവൻ തോൽവി സമ്മതിച്ചത് പോലെ ചിരിച്ചു, "ഓക്കെ..ഓക്കെ..താങ്കളുടെ കഴുത്ത് കാണാൻ എനിക്ക് ഇഷ്ടമാണ്..അതാണ് കാരണം"

"അത് പറയാൻ എന്താണിത്ര മടി?!

"മടിയൊന്നും ഇല്ല.."

"പിന്നെ?! 

"ഞാൻ അങ്ങനെ പറഞ്ഞാൽ ഏത് രീതിയിൽ എടുക്കും എന്നറിയില്ലല്ലോ?!

"ഓഹ്..ഇപ്പോൾ ഞാൻ ഏതു രീതിയിൽ ആണ് എടുക്കേണ്ടത്?! അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. അവൻ അവളെ പുരികം ഉയർത്തി ഒന്നു നോക്കിയിട്ട് കൈ കൂപ്പി, "ഞാൻ ഒന്നും പറഞ്ഞിട്ടില്ല"

"എന്റെ കഴുത്തിനോട് എന്താ ഒരു ഇഷ്ടം?!

"പ്രത്യേകിച്ച് ഒന്നുമില്ല. ഒരു ഇഷ്ടം.അത്ര തന്നെ."

"വെറുതെ അങ്ങനെ ഇഷ്ടം തോന്നുമോ?"

"തോന്നിയാലും കുഴപ്പം ഒന്നും ഇല്ലല്ലോ?!"

"ഇനിയും ഉണ്ടോ അത് പോലെ ഇഷ്ടങ്ങൾ?

"ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അങ്ങനെ അവസാനം ഇല്ല എന്നല്ലേ."

"പക്ഷെ അറിഞ്ഞാൽ അല്ലെ എനിക്ക് സാധിച്ചു തരാൻ പറ്റുന്നത് ആണോ എന്ന് നോക്കാൻ പറ്റൂ?!"

"അങ്ങനെ എല്ലാ ആഗ്രഹങ്ങളും സാധിക്കണമെന്ന നിർബന്ധം എനിക്കില്ല. "

അവൾ അവനെ ഒരു അതിശയ ഭാവത്തിൽ നോക്കി."ആഗ്രഹം ഉണ്ടെങ്കിൽ പറയില്ല, പറഞ്ഞാലും സാധിക്കണം എന്ന ആഗ്രഹം ഇല്ല, സത്യത്തിൽ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്."അവൻ അത് കേട്ട് മറുപടി പറയാതെ ശബ്ദം ഉയർത്തി ചിരിച്ചു.

"ഞാൻ കാര്യമായിട്ട് ചോദിച്ചത് ആണ്..! അവൾ വീണ്ടും പറഞ്ഞു.

"ഈ നിമിഷം എന്താണോ, അതിന്റെ ഒഴുക്കിന് അനുസരിച്ചു പോകുക.അത്രയേ ഉള്ളു എന്റെ ഉദ്ദേശം. ആ ഒഴുക്കിനെ തടയാനോ മുറിച്ചു കടക്കാനോ ആഗ്രഹം ഇല്ല. "

"എന്നു വച്ചാൽ?! "അവൾ ആലോചനാ ഭാവത്തിൽ ഇരുന്നു.

"ഇങ്ങു വാ, പറഞ്ഞു തരാം..! "അവൻ, ഇരിക്കുന്ന ഭാഗത്തെ തൂണിലേക്ക് ചാരി ഇരുന്നു കൊണ്ട് അവളുടെ നേരെ കൈ നീട്ടി. അവൾ ഒരു നിമിഷം ഒന്ന് സംശയിച്ചിട്ട് അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. അവൻ അവളെ അവന്റെ ഇടതു ഭാഗത്തേക്ക് ചേർത്തു പിടിച്ചു. അവൾ അവനെ ചാരി ഇരുന്നു. അസ്തമയം കഴിഞ്ഞ ആകാശത്തേക്ക് നോക്കി അവൻ പറഞ്ഞു, "ഈ നിമിഷത്തിൽ നമ്മൾ എന്താണോ, അത് വേണ്ടാന്നു വയ്ക്കാനോ, അതിൽ കൂടുതൽ വേണമെന്ന് പറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അത്രയേ ഉള്ളു..!!

അവൾ മുഖം ചരിച്ചു അവനെ നോക്കി, "ഇനി അങ്ങോട്ടും?! "

"ഈ നിമിഷത്തെക്കുറിച്ചു പറയുമ്പോൾ അതിൽ ഭാവി ഇല്ലല്ലോ.."

"പക്ഷെ ഭാവി ഒരു പ്രതീക്ഷ അല്ലെ?! "

"പ്രതീക്ഷകൾ എപ്പോഴും ഒരു ഭാരമാണ്..! ഭാരമില്ലായ്മയുടെ സുഖം ഈ നിമിഷത്തിന് മാത്രമേ തരാൻ കഴിയൂ..! "

അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.

"ഉം?!! അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.

"എനിക്ക് താങ്കളെ ചിലപ്പോൾ ഒട്ടും അങ്ങോട്ട് മനസിലാകാറില്ല"

"അങ്ങനെ മനസിലാക്കാത്തത് ആയിട്ട് ലോകത്ത് എന്തെല്ലാം ഉണ്ട്." അത് കേട്ട് അവൾ മുഖം ചുളിച്ചു കൊണ്ട് അവന്റെ കാലിൽ നഖം ആഴ്ത്തിയിട്ട് പിറുപിറുത്തു ,"എന്തു പറഞ്ഞാലും കാണും ഓരോ ഫിലോസഫി" അവൻ ചിരിച്ചു കൊണ്ട് അവളുടെ കൈ എടുത്തു മാറ്റി. അവൾ അവന്റെ ദേഹത്തേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. അവൻ അവളുടെ കഴുത്തിൽ പതിയെ  വിരലോടിച്ചു കൊണ്ടിരുന്നു. അപ്പോൾ ആകാശം
ഇരുണ്ടു തുടങ്ങിയിരുന്നു!!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...