Skip to main content

ഒരേ കാലമെന്ന സാധ്യതകൾ

ഇഴയടുപ്പങ്ങൾക്ക് ഒരു സാധ്യതയുമില്ലാതിരുന്ന വിദൂരമായ കാലങ്ങളിലിരുന്നാണ് നാം ഒരേ സ്വപ്നങ്ങളെ പകലിരവുകൾക്കൊപ്പം ചേർത്തിരുന്നത്..
സമയ സഞ്ചാര പഥങ്ങൾക്കിപ്പുറം അതേ സ്വപ്നങ്ങളുടെ അർത്ഥതലങ്ങളാണ് നമ്മെയിന്ന് മുഖാമുഖം ചേർത്തു നിർത്തിയിരിക്കുന്നതും.
ഞാൻ വിരൽതൊട്ടു കാട്ടിത്തന്ന ഓരോ ജാലകങ്ങൾക്കുമപ്പുറം നീയും അതേ പാതയിൽ
നിന്റെ മാത്രം ചിന്തകൾക്കൊപ്പം നടന്നിരുന്നു.
ദീർഘ ദൂരം നടന്നവസാനം, കാലങ്ങൾക്കിപ്പുറം ഇരുകരകൾക്കിരുവശം
എത്തി നിൽക്കുമ്പോൾ,
ഒരേ ദിശയിൽ കാണുന്നുണ്ട് നാം കണ്ടുപേക്ഷിച്ച സ്വപ്നങ്ങളുടെ ,
ഇന്നും അവശേഷിച്ചിരിക്കുന്ന ചില വെയിൽ നിഴലുകൾ.
തെളിഞ്ഞും മാഞ്ഞും നമ്മുടെ മുന്നിൽ തന്നെയുണ്ടൊരു മൂവന്തി നേരം.
ചായം കലർന്നൊഴുകുന്ന പോലെയൊരു പുഴ.
തീരത്ത് , നാം ചേർന്നിരുന്നു നെയ്തുകൂട്ടിയ കിനാവലകൾ വീണുകിടക്കുന്ന നീളൻവരാന്തയുള്ളൊരു വീടിന്റെ മണ്ചുവരുകളും..
നിന്റെ നെഞ്ചിൽ,വിയർപ്പിലൊട്ടികിടന്ന നിമിഷങ്ങളുടെ കിതപ്പാറാത്ത ആ ഒറ്റമുറി വീടിന്റെ നിഴലോർമ്മകളിലാണ് നാമിന്ന് നമ്മെ തിരഞ്ഞു ചെന്നെത്തിയിരിക്കുന്നത്.
ഒരേ കാലങ്ങളിൽ,
ഒരേ നേരങ്ങളിൽ,
ഒരേ നിറങ്ങളിൽ,
ഒരേ വിചാരങ്ങളിൽ,
എത്രയെത്ര ദൂരങ്ങളിലേക്കാണ് നാം
പരസ്പരം തിരിച്ചറിയാതെ യാത്ര ചെയ്തിരുന്നത്..
ഓരോ യാത്രയുടെ ഇടനേരങ്ങളിലും
നീയോ ഞാനോ കാത്തു നിന്നിട്ടുണ്ടാവുമായിരുന്ന വഴികൾ പക്ഷെ നാമെന്നൊരു ദൂരത്തേക്ക് എത്തിച്ചേർന്നിരുന്നില്ല.
നമുക്ക് വേണ്ടി പിന്നീടെപ്പോഴോ വൈകിയെത്തിയ സായാഹ്നങ്ങളിൽ ഒരുമിച്ചിരുന്ന്, ഒറ്റയ്ക്ക് കണ്ടുപേക്ഷിച്ചു പോന്ന സ്വപ്നങ്ങളുടെ ചില്ലുതരികൾ കണ്ടെത്തി ചേർത്തു വച്ച്, ഒരിക്കൽ കൂടി മറ്റൊരു കിനാക്കാലത്തെ നമുക്ക് തിരികെ വിളിക്കാം.
ഓർമ്മകളിൽ കണ്ടു നിറഞ്ഞു മറഞ്ഞതിനെയെല്ലാം നമ്മുടെ മാത്രം മണ്ണിലേക്ക് പെയ്തിറക്കാം..

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...