Skip to main content

ആരുമറിയാത്ത മരണങ്ങൾ


ഇന്നലെ വരെ കൂടെയുണ്ടായിരുന്നൊരുവന്റെ മരണം കേട്ടാൽ
അടക്കം കഴിഞ്ഞാൽ കഞ്ഞിയുണ്ടോ എന്നു ചോദിക്കാൻ ആണ് നാവു പൊന്തുന്നത്, 
മരണത്തിന്റെ തണുത്തുറഞ്ഞ ഒറ്റപ്പെടൽ
ജനനത്താൽ തന്നെ കൂടെ കൂടിയിരിക്കുന്നത് കൊണ്ടാകാം.
വേദനയില്ലായ്മയിൽ അത്ഭുതം ഒന്നും ഇല്ല.
ഒരു നനഞ്ഞ കുഴിയുടെ ഇത്തിരി നീട്ടത്തിലേക്ക് അരിയും പൂവും എറിഞ്ഞു കൊടുത്ത്,
കുളിയും കഴിഞ്ഞാൽ പിന്നെ അരിവെന്ത മണത്തിലേക്ക് ഒരോട്ടമാണ്.
കുറച്ചു കാലം പച്ചമണ്ണങ്ങനെ കുളിർന്നു നിൽക്കും.
ആകെയുള്ളതിൽ ആറടി കളയാനില്ലാത്തതിനാൽ പിന്നെ പതിവ് പോലെ കപ്പയും കാന്താരിയും മുളച്ചു തുടങ്ങും.
തൊണ്ടയിലൂടെ എരിവ് തൊട്ടിറങ്ങുന്ന 
നേരങ്ങളിൽ
'കടന്നു പോയവന്റെ എല്ലിൻ മൂപ്പ്' എന്ന ഓർമയെ വെള്ളമൊഴിച്ചു കീഴ്പ്പോട്ടിറക്കും.
നിലാവ് കണ്ടുറങ്ങാം എന്ന സൗകര്യം, 
മഴ പെയ്യുമ്പോൾ ഒലിച്ചു പോകുന്ന കീറത്തുണിയുടെ ഓട്ടകൾ ,
തലയ്ക്കു മുകളിൽ എപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരിക്കും 
ഇനിയുള്ളത് ചാകാറായ അമ്മൂമ്മയെന്ന്.
ഉറക്കം മുറിയുന്ന രാത്രികളിൽ
നിലാവില്ലാതെ ഇരുട്ടു നിറച്ചു കിടക്കുമ്പോൾ
കട്ടിലിനടിയിൽ ആറടിക്കു സൗകര്യമുണ്ടോ എന്നു  പരിശോധിക്കുമ്പോഴയിരിക്കും പഴകിയ കയർക്കട്ടിൽ അസ്വസ്ഥതയോടെ ഞരങ്ങുന്നത്.
അമ്മൂമ്മക്ക് രാത്രിയിലും ഉറക്കമില്ലാത്തതാണെന്ന് മറന്നതല്ല.
പക്ഷെ, മണ്ണ് കുതിർന്ന തണുത്ത തറയിലെ കല്ലുകൾ മൂർച്ചയോടെ ദേഹത്തു തട്ടുമ്പോഴോക്കെ, ആ കട്ടിൽ ഒന്ന് ഒഴിഞ്ഞിരുന്നെങ്കിൽ എന്നു ആശിക്കാറുണ്ട്. 
മഴക്കാലത്തും മഞ്ഞുകാലത്തും രാത്രികളിൽ  ഇടയ്ക്കിടക്ക്
ഇളയ പിള്ളേരുടെ നനഞ്ഞ കൈകാലുകൾ ചൂട് പറ്റി ദേഹത്തു ചുറ്റിക്കയറി ഉറക്കം മുറിയുന്നത് പതിവാണ്.
ആറടി മണ്ണിന്റ സ്വസ്ഥതയെ ഇറുക്കി
പുൽകാൻ വെമ്പുന്ന മനസുമായിട്ടാണ് പലപ്പോഴും ഓരോ രാത്രിയും തുടങ്ങുന്നത്.
നനഞ്ഞു ചുരുണ്ട ജീവിതത്തിന്‌ വെളിച്ചം തേടാൻ മരണത്തിന്റെ ഇരുണ്ട തണുപ്പിന് മാത്രമേ കഴുയുകയുള്ളൂ എന്നോ?!!





Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...