Skip to main content

നിനക്കുള്ള കത്തുകൾ 10

അന്നായിരുന്നു നമ്മളാദ്യമായി കണ്ടത്..
ആദ്യ കാഴ്ച,ആദ്യ സ്പർശനം, ആദ്യചുംബനം അങ്ങനെ അങ്ങനെ കുറെയധികം ആദ്യനേരങ്ങൾ നാമിരുവർക്കുമിടയിൽ ഊർന്നു വീണുകൊണ്ടിരുന്നു..
നിലാവ് വിഴുങ്ങി തീർത്ത രാത്രിയിൽ നാമിരുവരും നിഴൽരൂപങ്ങൾ പോലെ 
ഇരുകരവലയങ്ങളിൽ പരസ്പരം കുരുങ്ങി കിടന്നിരുന്നു, ഒരിക്കലും അഴിയാത്ത വിധം.
നിന്റെ നിറമൗനങ്ങൾക്കിടയിലെപ്പോഴോ 
നീയെന്റെ കണ്ണിൽ നോക്കി ചോദിച്ചിരുന്നു "ഞാനൊരിക്കൽ മരിച്ചാൽ ,നീ എനിക്ക് വേണ്ടി കരയുമോ" എന്ന്..
പെട്ടെന്നൊരു മറുപടി പറയണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നും മിണ്ടാതെ നിന്റെ നെഞ്ചിൽ മുഖം ചേർക്കുക മാത്രമാണുണ്ടായത്..
ഇന്നലെ വരെ നീ എനിക്ക് ആരായിരുന്നു എന്ന് തന്നെ എനിക്കറിഞ്ഞു കൂടായിരുന്നു..
എന്റെ ശ്വാസ വേഗങ്ങളാൽ നനയുന്ന നിന്റെ ശരീരവും, എന്നെയൊരു ചുഴിയിലെന്നോണം നിന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്ന നിന്റെ അവസാനമില്ലാത്ത ഭ്രാന്തുകളും,
എന്റേത് മാത്രമാകുന്ന ഈ ദിനമൊന്നിനെ കുറിച്ചു ഞാൻ എന്റെ സങ്കല്പങ്ങളിലൊന്നു പോലും കുറിച്ചിരുന്നില്ലല്ലോ..
എനിക്ക്, നീ മാത്രം എന്ന്‌ എഴുതപ്പെട്ടു തുടങ്ങിയ ഈ നേരങ്ങളിൽ ഞാൻ എന്നത് ഒരു തുടക്കം മാത്രമായി തീർന്നിരിക്കുന്നു,
നിനക്കു മുൻപോ നിനക്കു ശേഷമോ ഞാൻ എന്നത് ഒരു ശൂന്യത എന്നും.
നിന്നിൽ മാത്രം തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന ചില നിമിഷങ്ങൾ മാത്രമാണ് ഞാൻ ഇപ്പോൾ..
നീയില്ലായ്മകളിൽ പിടഞ്ഞു തീരുന്ന ശ്വാസം മാത്രമാണ് എന്റെയുള്ളിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നതും..
എനിക്കുവേണ്ടി മാത്രന്നോണം ഞാൻ കാണുന്ന ഒരേ ഒരു വെളിച്ചമാണ് നീ.
എന്റെ രാത്രികളെ വിഴുങ്ങി തീർക്കുന്ന നിലാവെളിച്ചം..!!
നീയും ഞാനും നിറയുന്ന ഈ നിമിഷങ്ങളിൽ നിനക്കൊരിക്കലും എന്നിൽ നിന്നൊരു തിരിച്ചു പോക്ക് അസാധ്യം..
നിന്നിൽ നിന്നും എനിക്കും..
മരണമെന്നത് നാമിരുവർക്കും ഒരേ സമയതീരം എന്നിരിക്കെ, 
നാം ജീവിക്കുന്ന ഈ നിമിഷങ്ങളിലാണ് ഞാൻ നിനക്കു വേണ്ടി ചിരിക്കുന്നതും കരയുന്നതും..
അതിനപ്പുറം ഒറ്റക്കൊരു യാത്ര നിനക്കോ എനിക്കോ എഴുത്തപ്പെട്ടിട്ടുണ്ടാകില്ല,
മരണത്തിലേക്കായാലും..!!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...