Skip to main content

പേരില്ലാത്തവര്‍

ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാന്‍  ഞെട്ടിയുണര്‍ന്നത്. ഞാന്‍ എവിടെയാണ് കിടക്കുന്നതെന്ന്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ചുറ്റും  ഇരുട്ടാണ്‌. റോഡില്‍ കൂടി പോകുന്ന ചില  വാഹനങ്ങളുടെ വെളിച്ചം ഞാനിരിക്കുന്ന ഭാഗത്തെ ഇരുട്ടിലേക്ക് ഇടക്കിടക്ക്  പതിയുന്നുണ്ട്..ഞാന്‍ കണ്ണ് തിരുമ്മി നോക്കിയപ്പോള്‍  മുന്നിലാരോ നില്‍ക്കുന്നതായി തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍  അതൊരു സ്ത്രീ ആണെന്ന്  മനസിലായി. ഞാന്‍ കിടന്നിരുന്നത് നഗരത്തിലെ പണിനടന്നുകൊണ്ടിരിക്കുന്ന പാലത്തിനടിയില്‍ ആണെന്നും ,എനിക്ക് പോകേണ്ട ബസ്‌ വെളുപ്പിനെ ഉള്ളൂ എന്ന് അറിഞ്ഞു കറങ്ങി നടന്നിട്ടവസാനം  വിശ്രമിക്കാന്‍ ഒരിടം നോക്കി ഞാന്‍ തന്നെ കണ്ടു പിടിച്ച സ്ഥലമാണത് എന്നുമുള്ള ഓര്‍മ്മകള്‍ എന്‍റെ ബോധത്തിലേക്ക് പതിയെ എത്തി.  മുന്നില്‍ നില്‍ക്കുന്നസ്ത്രീ രൂപത്തെ ഞാന്‍ വീണ്ടും നോക്കി. അവള്‍ പതിയെ എന്‍റെ  മുഖത്തിനു നേരെ കുനിഞ്ഞു."സാറേ.." അവളുടെ സൌമ്യമായ സ്വരം. ഏതോ വില കുറഞ്ഞ സുഗന്ധദ്രവ്യത്തിന്‍റെ ഗന്ധം എന്‍റെ  മൂക്കിലുരസി...മുന്നോട്ട് കുനിഞ്ഞപ്പോള്‍ പിന്നിയിട്ട നീണ്ട മുടിക്കൊപ്പം വാടിയ മുല്ലപ്പൂ മാലയും അവളുടെ മാറിലെക്കൂര്‍ന്നു വീണു.

ഞാന്‍എണീറ്റ്‌ നേരെ ഇരുന്ന്കണ്ണ് തിരുമ്മി ഉറക്കത്തെ കുടഞ്ഞെറിയാന്‍ ശ്രമിച്ചു കൊണ്ട് അവളെ നോക്കി. "ഞാനിവിടെ ഇരുന്നോട്ടെ?! അവള്‍  ചോദിച്ചു. ഉറക്കം മുറിഞ്ഞതിന്‍റെ ഈര്‍ഷ്യയോടെ  ഞാൻ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു .

അവള്‍ എന്റെ സമീപം വലിയ സിമന്‍റ് തൂണില്‍ ചാരി ഇരുന്നു കൊണ്ട് എന്നെ മുഖം ചെരിച്ചു നോക്കി. "വീട്ടിലേക്ക് പോകാന്‍ വണ്ടി നോക്കിയിട്ട് കിട്ടുന്നില്ല. ഇനി ഉടനെ കിട്ടുമെന്നു തോന്നുന്നില്ല. ബസ്‌ സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റേഷനിലോ പോയിരിക്കാമെന്നു കരുതിയാല്‍ നൂറു നോട്ടങ്ങളും ചോദ്യങ്ങളും നിരക്കും ചുറ്റിലും." അവള്‍ കാല്‍ നീട്ടിയിരുന്ന്‍ ആരോടെന്നില്ലാത്ത വണ്ണം പറഞ്ഞു. അവള്‍ അവിടെ തന്നെ ഇരിക്കാനുള്ള ഭാവമാണ്‌. ഇനിയുള്ള ഉറക്കം  നടക്കുമെന്ന്‍ തോന്നുന്നില്ല.അവളെ ശ്രദ്ധിക്കാതെ ഞാനൊരു ബീഡി പോക്കറ്റില്‍ നിന്ന്‍ എടുത്ത് കത്തിച്ചു. "സാറ് കിടന്നുറങ്ങുന്നത് കണ്ടപ്പോള്‍ മദ്യപിച്ച്  ബോധം പോയതല്ല എന്ന് തോന്നി,അതാ ധൈര്യമായിട്ട് വിളിച്ചത്" അവള്‍ ചിരിച്ചു. എണ്ണമയം ഏറെയുള്ള അവളുടെ കവിള്‍ തിളങ്ങി.
"എന്‍റെ ഉറക്കം നഷ്ട്ടപെടുന്നത് എനിക്കത്ര ഇഷ്ടമല്ല." ഞാന്‍ വായുവിലേക്ക് പുകയൂതി കൊണ്ട് അവളെ അലസമായി നോക്കി.
അവള്‍ ബീഡിക്ക് വേണ്ടി കൈ നീട്ടി. ഞാന്‍  ഒരു നിമിഷം കൈയിലെരിയുന്ന ബീഡിയിലേക്ക് ഒന്ന്‍ നോക്കിയിട്ട് ഒരു സംശയത്തോടെ അവളെ നോക്കി. അവള്‍ കൈയെത്തി എന്‍റെ  കൈയില്‍ നിന്നു ബീഡി വാങ്ങി ചുണ്ടില്‍ ചേര്‍ത്തു. ഒന്ന് രണ്ട് തവണ പുകയൂതിയിട്ടത് എനിക്ക് നേരെ നീട്ടി. "അതെടുത്തോളൂ, എന്‍റെ കൈയിലുണ്ട്." അവള്‍ ഒന്നും മിണ്ടാതെ ബീഡി വീണ്ടും ചുണ്ടില്‍ ചേര്‍ത്തു.
"ഇന്നൊരു ദിവസം മുറിയുന്ന ഉറക്കമല്ലേ സാറേ,നാളെയും കിടന്നുറങ്ങാമല്ലോ?!
"എനിക്കതത്ര എളുപ്പമുള്ള കാര്യമല്ല.. എങ്കിലും ഇന്ന്കൂടെ ഉള്ളതൊരു സുന്ദരി ആയതു കൊണ്ട് തല്ക്കാലം ക്ഷമിക്കാം." ഞാന്‍  തലയ്ക്കു പിന്നില്‍ കൈ കെട്ടി ഒന്നുകൂടി പിറകിലേക്ക് ചാരിയിരുന്നു ഇരുപ്പ് സുഖകരമാക്കി..
അവളത് കേട്ട്  ഉറക്കെ ചിരിച്ചു. വലിച്ചു കൊണ്ടിരുന്ന ബീഡി ഇടംകൈയിലേക്ക് മാറ്റിപിടിച്ചു വലംകൈ നിലത്തൂന്നി തോളിനു മീതെ തല ചെരിച്ചു അവളെന്നെ നോക്കി  വശ്യമായിട്ടൊന്നു ചിരിച്ചു.
"എന്‍റെ കൈയില്‍ കാശൊന്നുമില്ല . ഒരു പാവം യാത്രക്കാരന്‍."
അവള്‍ അതെ ഇരുപ്പില്‍ തന്നെ കാലുകള്‍ ചെറുതായി ഇളക്കി കൊണ്ട് ആകാശത്തേക്ക് നോക്കി പുകയൂതി. "എന്നോട് ഇവിടിങ്ങനെ സംസാരിച്ചിരിക്കാന്‍ സാറ് കാശൊന്നും തരണ്ട. " അവളുടെ കാലിളകുന്നതിനനുസരിച്ചു പാദസരം കിലുങ്ങി.
"എന്‍റെ പേര് ബാലചന്ദ്രന്‍. അങ്ങനെ  വിളിച്ചാല്‍ മതി"
"ഓ..എനിക്ക് സാറെന്നു വിളിക്കുന്നതാ സൗകര്യം. പേരുകളൊക്കെ ഞാന്‍ പെട്ടെന്ന് മറന്നു പോകും." അവള്‍ വീണ്ടും തല ചെരിച്ച് എന്നെ നോക്കി.
"സാറെങ്ങോട്ടാ?!"
"എങ്ങോട്ടെങ്കിലും പോകണ്ടേ?! കൃത്യമായോരിടം എന്നൊന്നുമില്ല!!
"എന്താ ജോലി?! അവള്‍ വീണ്ടും ചോദിച്ചു.
"എന്ത് ജോലി കിട്ടിയാലും ചെയ്യും"
അവള്‍ എന്നെ  അത്ഭുതത്തോടെ നോക്കി, എന്നിട്ടൊന്ന്‍ ചിരിച്ചു " കണ്ടാല്‍ പറയില്ലല്ലോ?!
"അത്എന്‍റെ കുറ്റമല്ല" ഞാന്‍ വീണ്ടുമൊരു ബീഡിയെടുത്ത് തീ പകര്‍ന്നുകൊണ്ട് അവളോട്‌ ചോദിച്ചു "സമയമെത്ര ആയിക്കാണും?!
"രണ്ട് മണി കഴിഞ്ഞിട്ടുണ്ട്" അവള്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ അല്‍പനേരം നിശബ്ദത തുടര്‍ന്നു. ഞാന്‍ അവളെ ഒന്ന് നോക്കി. ഇരുണ്ട നിറം. കഴുത്തിലും കൈകളിലും ഫാന്‍സി ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. വലത്തേ മൂക്കില്‍ വെള്ളക്കല്‍ പതിച്ച മൂക്കൂത്തി. അലസമായ വസ്ത്രധാരണം. ചുവപ്പില്‍ നീല പൂക്കളുള്ള സാരിയാണവള്‍ ഉടുത്തിരിക്കുന്നത്. ഒഴിഞ്ഞ പിന്‍കഴുത്തില്‍  വിയര്‍പ്പിലൊട്ടി ചിതറിക്കിടക്കുന്ന മുടിയിഴകള്‍..നീട്ടി വച്ചിരിക്കുന്ന കാലുകളില്‍ നിന്ന് സാരി മാറിക്കിടന്നു. പുതിയതെന്നു തോന്നുന്ന തിളങ്ങുന്ന വെള്ളിപ്പാദസരങ്ങള്‍. ഒരു കൈ നിലത്തൂന്നി പുറകിലേക്ക് ചാഞ്ഞിരുന്ന് പുകയൂതുന്ന അവളെ നോക്കിയിരിക്കാന്‍ എനിക്കൊരിഷ്ടം തോന്നി.
"എവിടെ പോവുന്നു?! ഞാന്‍ ചോദിച്ചു.
"ഞാന്‍ പറഞ്ഞില്ലേ, വീട്ടിലേക്ക്"എന്‍റെ അടുത്ത ചോദ്യം അറിഞ്ഞിട്ടെന്നോണം എന്നോണം അവള്‍ പെട്ടെന്ന് പറഞ്ഞു. "കുറച്ചു ദൂരെയാണ് വീട്"
"ഇന്നെന്താ നേരത്തെ?! അവള്‍ പെട്ടെന്ന്‍ തിരിഞ്ഞെന്നെ നോക്കി. അവളുടെ മൂക്കിലെ വെള്ളക്കല്‍ തിളങ്ങി. "ഞാന്‍ ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യുന്നു എന്ന് സാറിന് മുന്‍പ് പരിചയമുണ്ടോ?!
"ഊഹിക്കാമല്ലോ?!
അവളൊന്നും മിണ്ടിയില്ല. എന്തോ ആലോചനയില്‍ ആണെന്നു തോന്നി.
"നീ എന്തുവരെ പഠിച്ചതാ?!
"പഠിച്ചിട്ടില്ല, പഠിക്കാന്‍ ആരും സമ്മതിച്ചിട്ടില്ല"
"കണ്ടിട്ട് നല്ല ആരോഗ്യമുണ്ടല്ലോ, എന്തെങ്കിലും നല്ല ജോലി കണ്ടു പിടിച്ചു കൂടെ?
"സാറ് തരുമോ, ഒരു നല്ല ജോലി.?!അവളുടെ സ്വരം കടുത്തു.
എനിക്ക് ചിരി വന്നു "ഭിക്ഷക്കാരന്‍റെ വേഷം ഇല്ലെന്നേ ഉള്ളൂ.അതിന് തുല്യമാ എന്‍റെ ജീവിതം. അപ്പോഴാ നിനക്കൊരു ജോലി?!!
"ഒരു ജോലി കിട്ടണം എങ്കില്‍ അതിനുള്ള യോഗ്യത വേണ്ടേ സാറേ?
"ഒരു ഹോട്ടെലില്‍ ചെന്നു വെച്ച് വിളമ്പാന്‍ വലിയ വിദ്യാഭ്യാസ യോഗ്യതകള്‍  വേണമെന്നൊന്നുമില്ല?!
അവളെന്‍റെ മുഖത്ത് നോക്കി പരിഹാസത്തോടെ ഒന്ന്‍ ചിരിച്ചു.
"ഒന്നുകില്‍ ആണായിരിക്കണം,അല്ലെങ്കില്‍ പെണ്ണായിരിക്കണം, അതല്ലേ പ്രധാന യോഗ്യത?!
ഞാനൊന്ന്‍ അന്തിച്ചു.  അവള്‍ തുടര്‍ന്നു.
"ആണും പെണ്ണും കെട്ടവര്‍ക്ക് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാ ആരെങ്കിലും ജോലി തരുന്നത്?!" അവളുടെ സ്വരത്തില്‍ ആരോടെന്നില്ലാത്ത അമര്‍ഷം പുകഞ്ഞു. .
 "പക്ഷെ ഇരുട്ട് വീണു കഴിഞ്ഞാല്‍ ഈ യോഗ്യത ഉള്ളവരെല്ലാം ഇര തേടി ഇറങ്ങും.ഉള്ളില്‍ മൂടി പൊതിഞ്ഞു വച്ചേക്കുന്ന ,സ്വന്തം വീട്ടിലെ  പെണ്ണുങ്ങള്‍ക്ക്‌ മുന്നില്‍ പോലും തുറക്കാന്‍ വയ്യാത്ത കാമദാഹത്തിന്‍റെ കെട്ടുപൊട്ടിക്കാന്‍. അപ്പോള്‍ ആണും പെണ്ണും കെട്ടവരെന്നൊന്നുമില്ല. ഒരു  ശരീരം മതി, അതെന്തിന്‍റെ ആയാലും മതി"എനിക്ക് ശബ്ദം ഉണ്ടായില്ല.

"സാറ് ചോദിച്ചില്ലേ ഇന്ന്നേരത്തെയാണോ എന്ന്‍.!!മനുഷ്യന് ജീവിക്കാന്‍ ഒരു ശരീരം എങ്കിലും വേണ്ടേ?! എന്‍റെ സമയത്തിന് ഞാനൊരു പരിധി നിശ്ചയിച്ചില്ലേല്‍ കണ്ട കഴുകനും കുറുക്കനും നേരം വെളുക്കുവോളം ഈ ശരീരം കൊത്തിവലിക്കും സാറേ. അത്രത്തോളം കിടന്നഴുകാന്‍ അഭിമാനം സമ്മതിക്കില്ല , മനുഷ്യനായി പോയില്ലേ?! എന്‍റെ ഉള്ളിലെന്തോ പുകഞ്ഞു നീറി..

അവള്‍ കൈയിലെ ബീഡി കുറ്റി വലിച്ചെറിഞ്ഞു. "ആണിന്‍റെ രൂപത്തില്‍ പെണ്ണിന്‍റെ മനസ്സുണ്ടായി പോയതെന്‍റെ തെറ്റാണോ?!കുടുംബം ,ബന്ധുക്കള്‍,സുഹൃത്തുക്കള്‍ , ഇതൊന്നുമില്ലാതെ സമൂഹത്തിനു പുറത്ത്ഇങ്ങനെ ഒറ്റപ്പെട്ട്,ആട്ടിയകറ്റപ്പെട്ടു ജീവിക്കേണ്ടി വരുന്നത് ആര് ചെയ്ത തെറ്റിന്‍റെ ഫലമാണ്..?! പക്ഷെ, ആത്മഹത്യാ ഒരു പരിഹാരം അല്ലല്ലോ" അവളുടെ സ്വരത്തില്‍ കണ്ണീര്‍ ഉറഞ്ഞു,പക്ഷെ ശബ്ദം ഒരിക്കല്‍ പോലും ഇടറിയിരുന്നില്ല."ആണിനും പെണ്ണിനും മാത്രമല്ലാതെ ഞങ്ങള്‍ക്ക് കൂടി ഉള്ളതല്ലേ സാറേ ഈ ലോകം. അല്ലെങ്കില്‍ ദൈവം എന്നെപോലെ ഉള്ള ആളുകളെ സൃഷ്ട്ടിക്കുമോ?! അവളെന്‍റെ മുഖത്തേക്ക് ചോദ്യങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു.

"ദൈവം അല്ലല്ലോ , മനുഷ്യനല്ലേ ഈ ലോകത്തെ നിര്‍ണ്ണയിക്കുന്നത്, ദൈവം എന്തറിയുന്നു." എന്‍റെ സ്വരത്തില്‍ കുറ്റബോധം നിറഞ്ഞുവോ?! ഞാന്‍ കൂടി ഉള്‍പ്പെട്ട ഈ ലോകം നല്‍കുന്ന ശിക്ഷയാണ് അവള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്!!

"വെട്ടം വീഴുന്നതിനു മുന്‍പ് എനിക്ക് എന്‍റെ വീട്ടില്‍ കയറണം. ഈ വേഷം എല്ലാം അഴിച്ച് വച്ച് മറ്റൊരു വേഷം. പരിഹാസത്തിന്‍റെയും അവഗണനയുടെയും അവന്ജയുടെയും കുത്തുന്ന നോട്ടങ്ങള്‍ സഹിച്ച് സഹിച്ച് ഒരു പകല്‍ കൂടി തള്ളിവിടണം. വിശക്കുന്നൊരു വയറെനിക്കും ഉണ്ടെന്ന് ആര് ചിന്തിക്കാന്‍?!" അവളെന്നെ നോക്കി. ആ നോട്ടം എന്‍റെ പൌരുഷാഹങ്കാരത്തെ നിര്‍ത്താതെ പ്രഹരിച്ചു കൊണ്ടിരുന്നു.

അവള്‍ സ്വയം ഒന്ന്‍ പരിഹസിച്ചു ചിരിച്ചു."അല്ലേല്‍ത്തന്നെ ഞാനിപ്പോള്‍ സാറിനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം. സാറോ ഞാനോ  വിചാരിച്ചാല്‍ ലോകം മാറില്ലല്ലോ?! അവളൊന്ന് ദീര്‍ഘമായി നിശ്വസിച്ചു. വീണ്ടും ഞങ്ങള്‍ക്കിടയില്‍ വീണ്ടും നിശബ്ദത പരന്നു. അവളെന്നെ വീണ്ടും നോക്കി.
"സാറൊന്ന്‍ ആലോചിച്ചു  നോക്ക് , വിശപ്പിനുള്ള വഴി തേടി രാത്രി ജീവിതം തെരഞ്ഞെടുക്കേണ്ടി വന്ന എനിക്കും സുരക്ഷ തേടി ഇങ്ങനെ പതുങ്ങി ഇരിക്കേണ്ടി വരുന്നെങ്കില്‍ ,എത്ര വൃത്തിക്കെട്ടതാണ് ഈ സമൂഹത്തിലെ  മാന്യതയുടെ മുഖം എന്ന്"... അവള്‍  ഉത്തരം പ്രതീഷിക്കാതെ ചോദ്യങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു.

"നീ വരുന്നോ എന്‍റെ കൂടെ? ആ ചോദ്യം ചോദിച്ച ശബ്ദംഎന്‍റെ  തന്നെ ആയിരുന്നോ എന്ന് ഞാന്‍ സംശയിച്ചു.
അവള്‍ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ടൊന്ന് ചിരിച്ചു. "എന്‍റെ ഈ  രൂപം കണ്ടത് കൊണ്ട് ആണോ സാറിനെന്നെ കൂടെ കൂട്ടാമെന്ന ധൈര്യം തോന്നിയത്."?!
"ഏയ്‌.."എന്‍റെ മുഖം വിളറി..."
"ഇത് താല്‍ക്കാലികമായ ഒരു വേഷമാണ് സാറേ. എപ്പോള്‍ വേണേലും അഴിഞ്ഞു വീഴാം!
"എനിക്ക്  ചിലപ്പോള്‍ നിന്നെ സഹായിക്കാന്‍ പറ്റും" എന്‍റെ സ്വരം പതിഞ്ഞു.
"എങ്ങനെ?! എനിക്ക് മറുപടി ഉണ്ടായില്ല..
"എനിക്ക് ആരുടേയും സഹായമോ സംരക്ഷണമോ ആവശ്യമില്ല. ഈ ലോകമിങ്ങനെ എന്നെ വിടാതെ എന്‍റെ പിറകെ വന്ന് പരിഹസിക്കുമ്പോള്‍ എന്ത് കിട്ടിയിട്ടും കാര്യമില്ല സാറേ.?!!
"പക്ഷെ..."ഞാന്‍ എന്തോ പറയാന്‍ ഒരുങ്ങിയെങ്കിലും അവളെന്നെ അതിനനുവദിക്കാതെ ഇടയ്ക്കു കയറി പറഞ്ഞു "ഞാനെന്നാല്‍ പോകുവാ സാറെ. ഇനിയിപ്പോള്‍ ഏതേലും ബസോ ഓട്ടോയോ കിട്ടും." അവള്‍ എഴുന്നേറ്റു നിന്നു സാരി നേരെയാക്കി. ഞാനും എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
"ഞാന്‍ കൂടി വരാം." അവള്‍ എന്നെ നോക്കി സ്നേഹത്തോടെ ചിരിച്ചു.
"സാറ് പൊയ്ക്കോളൂ..എനിക്ക് ഇനിയിപ്പോള്‍ എവിടെ നിന്നാലും വണ്ടി കിട്ടും . സാറിനല്ലേ ഒത്തിരി ദൂരം പോകേണ്ടത്.!! അവള്‍ മാറിലേക്ക്‌ കിടന്ന  മുടി പിന്നിലെക്കെടുത്ത് കെട്ടി വെയ്ക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു
"ഇനി  എവിടെങ്കിലും വച്ചു കാണുമോ  സാറിനെ..?!
ഞാന്‍ ഒന്ന്‍ ചിരിച്ചു."അങ്ങനെ പ്രതീഷിക്കാം.."

എനിക്ക്നേരെ തിരിഞ്ഞു നിന്ന്‍ അവള്‍ വീണ്ടും ചിരിച്ചപ്പോള്‍ ഞാനിതുവരെ ശ്രദ്ധിക്കാതെ പോയ ഒരു നുണക്കുഴി അവളുടെ കവിളില്‍ തെളിഞ്ഞു. അവള്‍ നടന്നു കണ്ണില്‍ നിന്നു മറയുന്നതും  നോക്കി നില്‍ക്കുമ്പോഴാണ്, അവളുടെ  പേര് ചോദിച്ചില്ലല്ലോ എന്ന് ഞാനൊരു നഷ്ടബോധത്തോടെ ഓര്‍ത്തത്...






Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...