Skip to main content

Posts

Showing posts from October, 2021

അവരിടങ്ങൾ 20

"പിന്നെ എന്തു കൊണ്ട് അത്ര വലിയ കാലമൊന്നും  പരിചയമില്ലാത്ത ഞാൻ"?! അവൾക്കെതിരെ ഇരുന്ന അവൻ ചോദിച്ചു കൊണ്ട് അവളെ നോക്കി. "പരിചയത്തിന്റെ കാലയളവിൽ അല്ലല്ലോ ബന്ധങ്ങളും അവയുടെ നിലനിൽപ്പും".!! അവൾ ഇടതു കൈയിലിരുന്ന വൈൻ ഗ്ലാസിന്റെ ചുറ്റും കൈ കൊണ്ട് വെറുതെ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.  "പിന്നെ"?!  "വ്യക്തമായി വിവരിക്കാൻ പറ്റാത്ത കുറെ കാര്യങ്ങൾ കാണും, ഉത്തരമില്ലാത്തവ"!!  "അപ്പോൾ ഇതു വരെ പരിചയിച്ചവരിൽ നിന്നും  എനിക്ക് എന്തോ പ്രത്യേകത ഉണ്ടെന്നല്ലേ"?! അവൻ കണ്ണിറുക്കി.  "എന്നു ഞാൻ പറഞ്ഞില്ല"!!അവൾ ചിരിച്ചു.  "ഉം...പക്ഷെ,എന്താണെന്ന് അറിയില്ല, ആദ്യം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്"..!!അവൻ അവളെ നോക്കി ആലോചനയോടെ പറഞ്ഞു.  "എന്തേ"?!!  "തന്നെ മനസിലാക്കാൻ എന്തോ,  വലിയ ബുദ്ധിമുട്ടാണ്".!!അവൻ ഒരു നിരാശ ഭാവം മുഖത്തു വരുത്തി.  "പൂർണ്ണമായി മനസിലാക്കി കഴിഞ്ഞാൽ പരസ്പരമുള്ള ആകാംക്ഷകളും കൗതുകങ്ങളും എല്ലാം തീരും എന്നാണല്ലോ"?!  അവൾ ഗൂഢമായി ചിരിച്ചു.  "അത് ആയിരിക്കാം..പക്ഷെ..എനിക്കൊരു അഹങ്കാരം ഉണ്ടായിരുന്നു" !!അവ...

നിനക്കുള്ള കത്തുകൾ 9

അതേ, ഞാൻ തനിച്ചാണ്.. അവസാന അതിരും കെട്ടഴിഞ്ഞു മാഞ്ഞുപോയ വർത്തമാനനേരങ്ങളിൽ.. നനഞ്ഞു കുതിർന്ന പുലരികളിൽ അലിഞ്ഞമർന്ന ആലിംഗനത്തിന്റെ അടയാളങ്ങളിൽ.. കാണട്ടെ നിന്നെയെന്നു കൗതുകം പൂണ്ട നഗ്നനേരങ്ങളുടെ നക്ഷത്ര രാവുകളിൽ.. ഉരുകിയൊലിച്ച തപ്ത നിശ്വാസങ്ങളുടെ  വേലിയേറ്റങ്ങളിൽ.. അവസാനതുള്ളിയുമെന്നപോൽ കോർത്തുപിണഞ്ഞ ചുംബനകളുടെ ശ്വാസം മുട്ടിയ പിടച്ചിലിൽ.. വിരൽത്തുമ്പിനാൽ ഉടലിൽ കളം വരച്ചിറങ്ങുന്ന തേടലുകൾക്കാവസാനം തളർന്നടിയുന്ന മയക്കങ്ങളിൽ.. ചൂടെന്നും തണുപ്പെന്നും മാറി മാറി പുതപ്പിച്ച പകലിരവുകളിൽ.. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത നാമെന്ന നേരങ്ങളുടെ ഓർമ്മകൾക്കൊപ്പം ഞാൻ തനിച്ചാണ്.

നിനക്കുള്ള കത്തുകൾ 8

ഇനിയെത്ര നാളുകൾ എന്ന് അറിയില്ല. ഞാൻ ഈ നാളുകളുമായി പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാത്തിരിപ്പിന്റെ ഓരോ ഇടവേളകളിലും മഴയും പെയ്തു തുടങ്ങിയിരിക്കുന്നു..  വേനലിന്റെ ചൂട് പിടിച്ച മേനിയിലാകെ ഇടക്കിടക്ക് തണുപ്പ് പടർത്തി  എന്നിലേക്കും പെയ്തിറങ്ങുന്നുണ്ട് ഓരോ തുള്ളികളും.. ചാറ്റൽ വീണുപരന്ന വരാന്തയിൽ  ഇരുന്ന്, കണ്ടു പിരിഞ്ഞ അവസാന ദിനത്തിലെ വരികളോരോന്നും ഞാൻ വീണ്ടും വീണ്ടും എണ്ണിയെടുക്കാറുണ്ട്..  ഇത്ര വിശാലമായൊരു ആകാശം,ഒരിക്കലും അവസാനിക്കാത്തത് പോലെ നമുക്കിടയിൽ പടർന്നു കിടക്കുന്നുണ്ട് എന്ന ഓർമ്മ എന്നെ ഇടയ്ക്കിടക്ക് അലോസരപ്പെടുത്തുന്നു.. അന്നൊരു വരി എഴുതിയേല്പിച്ച ബുക്കിലെ ഓരോ അധ്യായങ്ങളിലും നിറഞ്ഞു പെയ്യുന്ന പ്രണയത്തിന്റെ ഗന്ധം നിന്നെ തന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.. നിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ നിനക്ക് വേണ്ടി എന്നോട് പറയുന്ന വാക്കുകളായി മാത്രം ഞാൻ അത് വീണ്ടും വീണ്ടും വായിക്കുന്നു.. നിന്നെ കേൾക്കുന്നു.. നീയില്ലായ്മ മാത്രമാണ് കടന്നു പോകുന്ന ഈ ദിനങ്ങളിൽ എന്റെ വിരസത..!

നിനക്കുള്ള കത്തുകൾ 7

ഇവിടെ , ഈ ഏകാന്തമായ തണുത്ത നിശബ്ദതയിൽ എന്നെ ഒളിപ്പിച്ചിട്ടു  ഏതു ദൂരത്തിലാണ് നീ പോയത്?! അപ്രതീക്ഷിതമായൊരു ദിനത്തിൽ, എന്റെ അലസമായ ഇടനേരങ്ങളിൽ , അനുവാദങ്ങൾക്കു കാത്തു നിൽക്കാതെ  നീ വന്നു ചേരുന്ന നിമിഷങ്ങളുണ്ട്.. അതിന്റെ മാത്രം ഓർമയിലാണ് ഞാനിപ്പോൾ എന്നെ നട്ടു വളർത്തുന്നത്. നിന്റെ ഓരോ വരവുകളിലും എന്റെ ഹൃദയമിടിപ്പുകളുടെ താളം തെറ്റിച്ചു കൊണ്ട് നീ ഒരു കാലത്തെയാണ് സൃഷ്ടിക്കുന്നത്, നാം മാത്രമെന്ന ഒരു കാലത്തെ.!! എന്റെ ശ്വാസത്തിലും നീ നിറയുന്ന നേരങ്ങൾ..! നീ നിന്റെ ഓരോ അണുവിലും എന്നെ ചേർത്തു വായിക്കുന്ന നേരങ്ങൾ..!! നാം മാത്രമാകുന്ന കാലങ്ങൾ..!! ഇന്നലെ, ഈ നേരങ്ങളിൽ എപ്പോഴോ ആണെന്നു തോന്നുന്നു നിന്റെ മുറുകിയ കരങ്ങളിൽ ഞാൻ എന്നെ കൊരുത്തിട്ടത്..! അപ്പോഴൊക്കെ, ഞാൻ എന്നു മാത്രമുള്ള നിന്റെ മിടിപ്പുകളിലും ഞാൻ തേടുന്നൊരു ആകാശം ഉണ്ട്.. നമുക്ക് മേലെ , വിടർന്നു നിവരുന്ന , പെയ്തു തോരുന്ന ആകാശം..! ഇപ്പോഴും നിന്റെ ഉടലിന്റെ ചൂടിലാണ് ഞാൻ ഉരുകുന്നത്. ഒരു പുതുമഴക്കും നൽകാൻ കഴിയാത്ത തണുപ്പ് മുഴുവൻ നിന്നോടൊപ്പം നീയെടുത്തു കൊണ്ടു പോയിരിക്കുന്നു..! ഇനിയുമൊരു അപ്രതീക്ഷിത നേരത്തെ വരവിലേക്കായി ഞാൻ ഈ മുറുകിയ നിശ്വാസങ്...

തിരുമുറിവ്

മുറിവുകളിൽ നീരിറ്റിച്ചു നൽകുന്ന നേരങ്ങളിൽ മാത്രം, വേദന അവളെ നിശ്ശബ്ദയാക്കും.. ആ നേരങ്ങളിൽ വാക്കുകൾ അവളിൽ നിന്നൊഴിഞ്ഞു മാറാറുണ്ടത്രേ.. എന്നെന്നേയ്ക്കുമായി എന്ന തോന്നൽ മാത്രം ബാക്കി ആകുമെങ്കിലും, നിമിഷങ്ങളുടെ ഇടവേളയിൽ അവൾക്കത് വീണ്ടും കണ്ടെത്താനാവും. കാരണം എഴുതുന്നവൾ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരുവൾക്ക് വേദനയിൽ ഒരളവുവരെ വരെ നിശബ്ദ ആയിരിക്കാൻ കഴിയില്ല. വേദനയുരുക്കി ഒഴിച്ച അച്ചുകളിൽ വാക്കുകൾ നിരത്തേണ്ടതുള്ളത് കൊണ്ടാകാം, മുറിവുകളിൽ അവൾ നിർത്താതെ നീരൊഴിച്ചു കൊണ്ടിരിക്കുന്നത്.. എഴുതുന്ന ഒരുവൾ എപ്പോഴും മുറിവുകൾ ചോദിച്ചു വാങ്ങുമോ എന്ന് ചോദിക്കരുത്.. എങ്കിലും, മുറിവുകളിൽ മാത്രമായിരിക്കാം അങ്ങനെ ഒരുവൾക്ക് സ്വയം കണ്ടെത്താൻ കഴിയുന്നത്.. വേദനയിൽ മാത്രമാകാം അവളുടെ ആത്മാവിൽ വാക്കുകൾ പുനർജ്ജനിക്കുന്നത്.. കാരണം, അവളെ നിശ്ശബ്ദയാക്കാൻ ചില മുറിവുകൾക്ക് മാത്രമേ സാധിക്കൂ.. അവിടെയെല്ലാം, അവൾ വാക്കുകളിലൂടെ മാത്രം സ്വയം തളിർക്കാറുമുണ്ട്..

അവരിടങ്ങൾ 19

കുറെയധികം താമസിച്ചാണ് അവൾ ഉണർന്നത്. കണ്ണു തുറന്നു പുറത്തേക്ക് നോക്കി വെറുതെ കിടന്നു. വെയിൽ തിളങ്ങി തുടങ്ങിയിരുന്നു. അങ്ങനെ തന്നെ കുറെ നേരം കൂടി കിടക്കാൻ അവൾക്ക് തോന്നി.ഇങ്ങനെ, ഒന്നും ചെയ്യാനില്ലാത്ത സ്വാതന്ത്രമായൊരു ദിവസത്തിന്റെ ഭംഗി കുറെ കാലത്തിനു ശേഷമാണ് ആസ്വദിക്കുന്നത്. ബാൽക്കണിയിൽ നിന്നിരുന്ന പല ബോഗൻ വില്ല ചെടികളിൽ പല നിറത്തിലുള്ള പൂവുകൾ വിടർന്നിരുന്നു. അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ കുറച്ചു മുല്ലവള്ളികൾ കൊണ്ടു വരണം എന്നു അവൾ മനസ്സിലോർത്തു. നിലാരാത്രികളിൽ വീടിന്റെ ജനലഴികളിൽ പിടിച്ചു കയറിയ മുല്ലവള്ളികളിലെ വെള്ളനിറത്തിലുള്ള സുഗന്ധം അവൾക്ക് അപ്പോഴും അനുഭവപ്പെട്ടു.അവളൊരു ഉന്മേഷത്തോടെ കട്ടിലിൽ നിന്നെഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞതും അവൾ അടുക്കളയിൽ കടന്ന് കോഫി വച്ചു. പത്രത്താളുകളിൽ വെറുതെ നോക്കി നിന്നപ്പോൾ ഫോണിൽ മെസ്സേജ് വന്ന സൗണ്ട് കേട്ടു. കോഫി ഗ്ലാസ്സിൽ പകർന്നുകൊണ്ടു അവൾ പത്രവും ഫോണും എടുത്തു ബാൽക്കണിയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. ഫോൺ ഓപ്പൺ ചെയ്തു നോക്കി.അവന്റെ മെസ്സേജ് ആണ്.ഒരു ചെറു ചിരിയോടെ അവൾ അത് ഓപ്പൺ ചെയ്തു. "ഗുഡ് മോർണിംഗ്, മാഡം  " അവൾ ഒരു ഗുഡ് മോർണിംഗ് തി...