Skip to main content

മഴയോർമ്മകൾ 2 : ഓർമ്മയിലെ ചങ്ങാടങ്ങൾ


ചില നാടും മനുഷ്യരും അവയോടൊപ്പമുള്ള ഓർമകളും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒപ്പമുണ്ടാകും, എല്ലാക്കാലത്തും . അങ്ങനെ ഒരു ഗ്രാമത്തിന്റെ ഓർമയാണെന്റെ ബാല്യകാലത്തിനു കൂട്ടായിട്ടുള്ളത്. കാവുകളും കുളങ്ങളും പാടങ്ങളും നിറഞ്ഞ, ചെറിയ പുഴ അതിരിട്ടൊഴുകുന്നൊരു വളരെ ചെറിയ ഗ്രാമം . കാവുകളും ഉത്സവങ്ങളും പാൽപായസ മധുരവും നിറഞ്ഞ ഓർമ്മകാലങ്ങളാണത് . ബാല്യകാല കൗതുകങ്ങൾ അതിന്റെ എല്ലാ മനോഹാരിതയോടും കൂടി വിടർന്നു പരിലസിച്ച ഗ്രാമീണ അന്തരീഷം!!ഓരോ മഴക്കാലത്തും  പുഴയും പാടവും നിറഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ദുരിതങ്ങളോടും ചേർത്ത് വച്ച് പെയ്യുന്ന ഓർമകളാണ് എനിക്ക് ആ കാലത്തെക്കുറിച്ച് കൂടുതലായും ഉള്ളത്. ഗ്രാമത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്തായിരുന്നു ഞങ്ങളുടെ വീടെന്നതിനാൽ വെള്ളപ്പൊക്കം എന്റെ കുടുംബത്തെ ബാധിച്ചിരുന്നില്ല. മഴക്കാലം അതിന്റെ രൗദ്രത പ്രാപിക്കുന്ന സമയങ്ങളിൽ , അത് വരെ മെലിഞ്ഞു സൗമ്യമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ താഴ്ന്ന നിലങ്ങളെ ആകെമാനം തന്റെ വലയത്തിലാക്കും.പാടങ്ങളും പുഴയും തിരിച്ചറിയാനാവാത്ത വിധം ജലനിരപ്പങ്ങനെ ചക്രവാളം മുട്ടി കിടക്കും. 

മൺകട്ട കൊണ്ടുണ്ടാക്കിയ കുഞ്ഞു കുടിലുകളായിരുന്നു മിക്കവാറും എല്ലാം  .ഒന്നോ രണ്ടോ വാർക്കകെട്ടിടങ്ങൾ അവയ്ക്കിടയിൽ കണ്ട ഓർമയെ എനിക്കിന്നുള്ളു. ഒരു പർണ്ണശാല പോലെ മനോഹരമായ  ഞങ്ങളുടെ വീട്. ഏഴു സെന്റിൽ, ചുറ്റും ശീമക്കൊന്നയും ചെമ്പരത്തിയും കൊണ്ടുള്ള വേലിയുള്ള, ചെടികളും മരങ്ങളും കോഴികളും ആടുകളുമുള്ള, ഓല മേഞ്ഞ, മൺചുവരുകൾ ഉള്ള ഒരു പർണ്ണശാല.. മുറ്റത്തു വൃത്തിയുള്ള ചരൽമണ്ണ്. വീടിനു മുന്നിൽ മണ്ണിട്ട നാട്ടുവഴി.അതിനപ്പുറം ഞങ്ങളുടെ വീടിന്റെ വാതിലിനു നേരെ ഒരു കാവും.വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ ഞങൾ ആ കാവിൽ പ്രവേശിച്ചിട്ടുള്ളു. അങ്ങോട്ടേക്ക് കയറാൻ പാടില്ല എന്ന കർശന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ആ നാട്ടിലുള്ള  ഓരോ കാവിലെയും പ്രതിഷ്ഠാ കല്ലുകളുടെ അടിയിൽ ജീവിക്കുന്ന അഞ്ചു തലയുള്ള സർപ്പങ്ങളുടെ കഥ എന്റെ ബാല്യകാലങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.എങ്കിലും കാവിനുള്ളിലെ വലിയ വൃക്ഷങ്ങളിൽ ചുറ്റിക്കിടക്കുന്ന വള്ളികളിൽ, നിറയെ ഉണ്ടാകുന്ന മുളകിന്റെ രൂപത്തിലുള്ള ഒരു പഴമായിരുന്നു ഞങ്ങളെ കാവുകൾ ചുറ്റിപ്പറ്റി കളികളിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചിരുന്നത്. 

വീടിന്റെ മൺചുവരുകൾ ഏറ്റവും അധികം പ്രയോജനപ്പെടുത്തിയിരുന്നത് അനിയത്തി ആയിരുന്നു. മുട്ടിലിഴഞ്ഞു തുടങ്ങിയ കാലം മുതൽ 'അമ്മ കാണാതെ ചുവരിലെ മണ്ണടർത്തി തിന്നുന്നത് അവളുടെ ഒരു പതിവായിരുന്നു . പക്ഷെ, മഴക്കാലങ്ങളിൽ പാടങ്ങളോട് ചേർന്നുള്ള മൺവീടുകൾ,പുഴ കടന്നു വരുന്ന വെള്ളത്തിൽ അലിഞ്ഞില്ലാതാകുമായിരുന്നു.ഓരോ രാത്രി വെളുക്കുമ്പോഴും പരന്നു  കിടക്കുന്ന ജലത്തിന് മുകളിൽ ഓലകൊണ്ടുള്ള മേൽക്കൂരകൽ  കെട്ടുവള്ളം പോലെ പൊങ്ങി കിടന്നു. 

സർക്കാർ സഹായമായി അരിയും പാത്രങ്ങളും കമ്പിളിയും ആ സമയങ്ങളിൽ ലഭിക്കും. ഞങ്ങൾ കുട്ടികൾക്കുള്ള ഏറ്റവും വലിയ ആകർഷണം അതിനൊപ്പം കിട്ടിയിരുന്ന പാൽപ്പൊടിയുടെ രുചിയുള്ള വെളുത്ത കട്ടിയുള്ള ഒരു ബിസ്കറ്റ് ആണ്. വൈദ്യുതി എത്തിയിട്ടില്ലാത്ത ആ കാലത്ത് , മഴ തോരാത്ത ഇരുണ്ട രാത്രികളിൽ, മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു ഞങ്ങൾ പങ്കിട്ടു കഴിച്ചിരുന്ന ആ ബിസ്‌ക്കറ്റിന്റെ രുചി പിന്നെയൊരിക്കലും എനിക്ക്  തിരിച്ചു കിട്ടിയിട്ടില്ല.എന്റെ മഴയോർമ്മകൾക്കൊപ്പം ആ പാൽപ്പൊടി രുചി അലിഞ്ഞു ചേർന്നിരുന്നു . 

പുറം ലോകവുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുന്ന ആ മഴക്കാലങ്ങളിൽ ഞങ്ങൾ കുട്ടികൾ ഈ ദുരിതങ്ങളൊന്നും തെല്ലും അലട്ടാതെ ആഘോഷിച്ചു. സ്‌കൂളിൽ പോകുവാനുള്ള വഴികളൊക്കെ അടയുന്നത് കാരണം മഴക്കാലം ഞങ്ങൾക്ക്  അവധിക്കാലം കൂടി ആയിരുന്നു. .ജലനിരപ്പ് എത്രത്തോളം കയറി എന്നറിയാൻ കൃത്യമായ ഇടവേളകളിൽ തല നീട്ടി ഇഴഞ്ഞു വരുന്ന അലകൾക്കൊപ്പം ഞങ്ങൾ കുട്ടികൾ ചെറു കമ്പുകളോ ഈർക്കിലികളോ കുത്തി നിർത്തും . പിന്നീട് ചെന്ന് നോക്കുമ്പോൾ  ഈർക്കിലികളെ അപ്രത്യക്ഷമാക്കി ജലനിരപ്പ് കൂടുകയോ അല്ലെങ്കിൽ അവയെ അവിടെത്തന്നെ അനാഥമാക്കി നിർത്തികൊണ്ട് പിൻവലിയുകയോ ചെയ്യുമായിരുന്നു. അടയാളം വച്ച് അത്തരത്തിൽ ജലനിരപ്പളക്കുന്നത് മഴക്കാലത്ത്‌ മറ്റൊരു കളികളിലും ഏർപ്പെടാൻ പറ്റാത്തതിന്റെ ആകുലതകൾ ഒഴിവാക്കി . ഞങ്ങൾ കുട്ടികൾക്ക് മഴക്കാലങ്ങൾ നൽകിയ അസൂയ ആയിരുന്നു 'ചങ്ങാടങ്ങൾ' . പാടങ്ങളിൽ വെള്ളം നിറഞ്ഞാലുടനെ മുതിർന്ന ആൺകുട്ടികൾ വാഴപ്പിണ്ടി കൊണ്ടുള്ള ചങ്ങാടം ഉണ്ടാക്കി ജലനിരപ്പിലൂടെ ആർത്തുല്ലസിച്ചു തുഴയും. ഇടക്കവർ നിറഞ്ഞു കിടക്കുന്ന പാടങ്ങളുടെ നടുവിലെത്തി വെള്ളത്തിലേക്ക് തലകുത്തി മറിയും. കുട്ടികൾക്ക് വിലക്കപ്പെട്ട മഴ രസങ്ങളിൽ ഒന്നായിരുന്നത്. ചൂണ്ടയിടാൻ ഇറങ്ങുന്നവർക്ക് പുറകെ മണ്ണിരയെ നിറച്ച ചിരട്ടകളുമായി നടക്കുക എന്നതായിരുന്നു പിന്നെയുള്ളൊരു നേരമ്പോക്ക്. മഴ നേരമ്പോക്കുകൾ കൂടുന്നതിനനുസരിച്ചു കിട്ടുന്ന അടികളുടെയും എണ്ണം കൂടി കൊണ്ടിരിക്കും. എന്നിരുന്നാലും ബാല്യകൗതുകുകങ്ങളെ രസം പിടിച്ച ഓർമ്മകളാക്കി മാറ്റാൻ ഓരോ മഴയും പെയ്തു കൊണ്ടിരുന്നു, ഇടതടവില്ലാതെ..ഇന്നും , ഓർമ്മകൾ പേറിയൊരു ചങ്ങാടം തുഴഞ്ഞകലുന്നതും നോക്കി ഒരു മൂന്നാം ക്ലാസ്സുകാരി പെൺകുട്ടി  ആ തീരത്തു തന്നെ നിൽക്കുന്നുണ്ട്.

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...