Skip to main content

പനി പൂത്ത കാലം

ആശുപത്രിവാസം അതികഠിനമെങ്കിലും പനിക്കുളിരിലും വേദനകളിലും വീണുകിട്ടുന്ന ചില പുഞ്ചിരികൾ ഉണ്ട്.. ഒറ്റയ്ക്കല്ല എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് അങ്ങനെ ചില ചിരി നിമിഷങ്ങൾ ആയിരിക്കും.. ഞങ്ങൾ ഭാര്യാഭർത്താക്കന്മാർക് ഒരേ ദിനം പണി, പനിയായി വന്നത് കൊണ്ട് ഒരുമിച്ച് അടുത്തടുത്ത കട്ടിലുകളിൽ കിടന്നു ആശുപത്രി ദിനങ്ങളെ അറിഞ്ഞു, അനുഭവിച്ചു.. 
മരണത്തിന്റെ അലമുറകൾക്കൊപ്പം, പനിയുടെ വിറയ്ക്കുന്ന രോദനകൾക്കൊപ്പം, കൂട്ടിരുപ്പുകാരുടെ ആകുലതകൾക്കൊപ്പം ചിരിയുടെ നനുത്ത ചില സ്പർശങ്ങളും.. 
എതിരെ കിടന്ന ഗൾഫുകാരൻ പയ്യൻ, കല്യാണം കഴിഞ്ഞ ഉടനെ ഗൾഫിലേക്ക് തിരിച്ചു പോയിട്ട് വീണ്ടും അവധിക്കു വന്നത് ഡെങ്കു പിടിച്ചു ആശുപത്രിയിലാകാനുള്ള വിധിയുമായിട്ടാണ്.. പിറ്റേദിവസം അവന്റെ പുതുമണവാട്ടി വന്നു, കൂട്ടിരിക്കാൻ.. പിന്നെയുള്ള ദിനം പ്രണയസല്ലാപം കൊണ്ട് സൗരഭ്യം നിറഞ്ഞതായി ആ മുറി.. അടുത്തുള്ള കട്ടിലിരുന്ന് അവന്റെ തലക്കടുത്തേക്ക് ചാഞ്ഞിരുന്നു അവൾ അവനോടു രാപ്പകൽ നിർത്താതെ സംസാരിച്ചു..പൊട്ടിച്ചിരിച്ചു.. പിറ്റേന്ന് അവന്റെ രക്തത്തിലെ ഡെങ്കു അണുക്കൾക്ക് ശമനമായി, അവർ ആശുപത്രി വിട്ടു.. ആ ചിരിയും പ്രണയവും, അതങ്ങനെ ജീവിതകാലം മുഴുവൻ അവർക്കൊപ്പം ഉണ്ടാകട്ടെ.
ഓരോ കട്ടിലിൽ കിടക്കുന്നവരുടെയും വിവരങ്ങൾ പറഞ്ഞു തരുന്നത് ഞങ്ങളുടെ തൊട്ടടുത്ത ബെഡിലുള്ള അമ്മയായിരുന്നു, ഭർത്താവിനു ഡെങ്കു. ആശുപത്രിയിൽ ഇരിക്കുമ്പോൾ കല്യാണം കഴിഞ്ഞ പാചകം ഒന്നും അറിഞ്ഞു കൂടാത്ത മകളെ കുറിച്ചുള്ള വ്യാകുലത, മകൾക്ക് വല്ലതും പാചകം ചെയ്തു കൊടുക്കാൻ വീട്ടിൽ പോയാൽ ഭർത്താവിനെ കുറിച്ചുള്ള വ്യാകുലത..രണ്ടു മൂന്നു ദിവസം കൊണ്ട് അവർ പറഞ്ഞ കഥകളിൽ എന്റെ പനിയുടെ വ്യാകുലതകളും വിട്ടൊഴിഞ്ഞു കൊണ്ടിരുന്നു.. നിർത്താതെ സംസാരിക്കുന്ന ഭാര്യയും പേരിന് പോലും ചിരിക്കാത്ത ഭർത്താവും.. അങ്ങനെ തോന്നി പലപ്പോഴും..പക്ഷെ അദ്ദേഹത്തിന്റെ ചിരിയും അതിന്റെ ഭംഗിയും ചില സമയങ്ങളിൽ എന്നെ വല്ലാതെ ആകർഷിച്ചു.. അത്ര പ്രണയത്തോടെ സ്നേഹത്തോടെ ആ പ്രായത്തിലൊരാൾ തന്റെ ഭാര്യയെ നോക്കി പുഞ്ചിരിക്കുന്നത് ഞാനാദ്യമായി കാണുകയാണ്.. ഭാര്യയുടെ ചില സ്നേഹം നിറഞ്ഞ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോഴും, പഴയ ഓർമ്മകൾ പറയുമ്പോഴും ആ പുഞ്ചിരി ഉണർന്നു.. അവർക്കു മുന്നേ ആശുപത്രി വിടേണ്ടി വന്നപ്പോൾ അത്രനാൾ ഞങ്ങളെ മക്കളെപ്പോലെ കരുതി കാവലിരുന്ന ആ അമ്മയെ ഇനിയൊരിക്കലും കാണാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം മനസ്സിൽ നീറ്റലായി, അവർക്കും..യാത്ര പറയുമ്പോൾ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞൊരു പുഞ്ചിരി അദ്ദേഹം ഞങ്ങൾക്ക് നൽകി..

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...