Skip to main content

Posts

Showing posts from 2018

To my Valentine

ഇന്നലെ , ഇളംചുവപ്പ് നിറത്തിൽ, നുറുങ്ങു വെളിച്ചമുള്ള ആ നിശബ്ദതയിൽ, എന്റെ മാത്രം വിചാരങ്ങളിൽ നിറഞ്ഞ് നിറഞ്ഞ്, ഒറ്റയെന്നൊരു ഭൂതലത്തിൽ, ഞാനങ്ങനെ ചിലവിടുകയായിരുന്നു ... വായിച്ചു പാതിയാക്കിയൊരു പുസ്തകത്തിന്റെ മറിഞ്ഞുപോയ താളുകളൊന്നിൽ , പേരറിയാത്തൊരു പുഴക്കരയിൽ-പ്രണയസ്മരണകളിൽ മുഴുകിയിരുന്നൊരു കാമുകിയുടെ നിശ്വാസങ്ങൾ ഉതിർന്നുകിടന്നിരുന്നു... ചില നിമിഷങ്ങൾ വഴിതെറ്റിയ നീയോർമകളായി ഇടക്കെപ്പോഴൊക്കെയോ വന്നു പോകുമ്പോൾ പ്രണയത്തിന്റെ കരിനീലപാടുകൾ അവശേഷിച്ചു കൊണ്ടേയിരുന്നു, തുടർച്ചയായി..!! തുടക്കമോ ഒടുക്കമോ ഇല്ലാത്ത ഓർമകളെ കണ്ണിചേർക്കുന്ന ഒറ്റപ്പെട്ട ചില നിമിഷങ്ങളുടെ ഒരു തുരുത്താണെനിക്ക് നീയെന്നും.. !! നിലയ്ക്കാത്തൊരു വസന്തം പരസ്പരം കണ്ടെടുത്തിട്ടില്ലാത്ത നമുക്കിടയിലെ ശൂന്യമായ നിശ്ശബ്ദതകളിൽ പ്രണയം നിസ്സഹായമായി പെയ്തു നിറയാറുണ്ട്, പലപ്പോഴും.. നീയെന്ന പേരിനെ ഞാൻ, പ്രണയം എന്ന് തിരുത്തി വായിക്കാറുമുണ്ട്.. !!

മറയൂർ

..'നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം' എന്ന സോളമന്റെ വരികളോടുള്ള പ്രണയം കാലമേറെ ആയിട്ടുള്ളതാണെങ്കിലും, മറയൂർ, നിന്നെ കണ്ടനാൾ മുതലാണ് ആ വരികളിൽ കാഴ്ചയുടെ വശ്യതയും ചാരുതയും നിറഞ്ഞത്... ചന്ദനക്കാറ്റു വീശുന്ന, ശർക്കര മണമുള്ള,കരിമ്പു പൂത്ത പാടങ്ങളും,  മഞ്ഞലയിൽ മൂടിയുറങ്ങുന്ന മലകളും, ചുറ്റിയൊഴുകുന്ന പുഴകളും നിറഞ്ഞ ഗ്രാമീണത..അതാണെനിക്ക് നീ, മറയൂർ.. പ്രിയപ്പെട്ട ഒന്നിലേക്കുള്ള യാത്രയിൽ മറയൂർ, നീ നൽകുന്ന നൽകുന്ന കാഴ്ചകൾ മഞ്ഞിന്റെ കുളിർമയുള്ള ഓർമകളാണ് എനിക്ക്.. വീണ്ടും തിരിച്ചെത്തുവാൻ പ്രേരിപ്പിക്കുന്നതൊന്ന് ബാക്കിയാക്കിയാണ് നിന്നിൽ നിന്നുള്ള എന്റെ മടക്കങ്ങളും.. !നീ നൽകിയ ഓർമകളുടെ വസന്തം ഉള്ളിൽ കൊരുത്തിട്ട് , ഇനി വീണ്ടും കാണുന്ന നാളൊന്നിൽ നിന്നിൽ നിന്ന് കണ്ടെടുക്കുന്ന പുതുമകൾക്കായി ഞാൻ എന്നും കാത്തിരിക്കാറുണ്ട്..!!

ചില നേരങ്ങളിൽ

ചില വാക്കുകളുണ്ട്, നമ്മോടു മാത്രം മിണ്ടുന്നത്... ചില നോട്ടങ്ങളുണ്ട്, നെഞ്ചോളം ആഴത്തിൽ ചെല്ലുന്നത്.. ചില നേരങ്ങളുണ്ട്, മറ്റാർക്കും വേണ്ടി ജനിക്കാത്തത്. ചില മൗനങ്ങളുണ്ട്, നമുക്കിടയിൽ മാത്രം തെളിയുന്നത്..

യാത്രയിൽ അവൾ

മുന്നൊരുക്കങ്ങൾ ഇല്ലാതെ, ആദ്യം കാണുന്ന ബസിനു കൈ കാണിച്ചു കയറി, വിൻഡോ സീറ്റ്‌ എന്ന സ്വർഗ്ഗത്തിന്റെ വാതിലിനു പുറത്തേക്ക് കൂട്  തുറന്നു വിടുന്ന ചിന്തകൾക്കൊപ്പം, സ്വയം മാഞ്ഞില്ലാതായി തീരുന്ന ഓരോ യാത്രകൾ.. എനിക്കും,ഞാൻ കാണുന്ന കാഴ്ചകൾക്കിടയിലും കാറ്റടിച്ചു പാറുന്ന മുടിയിഴകളുടെ ഭാരമില്ലായ്മ മാത്രം.. പച്ച പൂത്ത കാടുകൾക്കും, മഞ്ഞു മൂടുന്ന മലനിരകൾക്കും ഒപ്പം, ഇറങ്ങി വരുന്ന - നീലയും വെള്ളയും കലർന്ന ആകാശത്തിന്റെ അതിരുകൾക്കപ്പുറം പറക്കാൻ ഒരുവളെ നിർബന്ധിക്കുന്ന അതേ ഭാരമില്ലായ്മ.. ഓരോ യാത്രയും  ഓരോ അനുഭവം ആണ്.. പിന്നീട് ഒരിക്കലും ആവർത്തിക്കപ്പെടാനാകാത്ത വിധം ഒരാളിലേക്ക് മാത്രം നിറയുന്ന നിമിഷങ്ങളുടെ അനുഭവം.. ഓരോ കാഴ്ചയും കണ്ടു തീരാനുള്ളവയും അല്ല.. പിന്നെയും പിന്നെയും പുതുമ തേടിയുള്ള മനസിന്റെ തിരിച്ചു വരവ് മാത്രമാണ്..

പക്ഷിചിറകുകൾ

ഒറ്റക്കൊരു കൂടൊരുക്കാറുണ്ട് ഇടനേരങ്ങളിലെപ്പോഴോ..! നനഞ്ഞ പക്ഷിചിറകെന്നു സ്വയം തേടാറുണ്ട് ഉള്ളുരുക്കങ്ങളിലൊക്കെയും..! പതുങ്ങിയിറങ്ങി വരാറുണ്ടൊരു ലോകം പതിവില്ലാത്ത കിനാക്കളിൽ.. മറന്ന പലതും ബാക്കിവയ്ക്കാറുണ്ട് സ്വയം പെയ്യുന്ന നിമിഷങ്ങളിൽ..! ചില്ല തോറും പൂത്തിരമ്പാറുണ്ട് ഒറ്റയെന്നൊരു നേരം മാത്രം..! തനിയെ ചുറ്റി പിണയുന്നു പിന്നെയും സ്വയം മെനയുന്ന കൂടിനുള്ളിൽ..!

ആരും അറിയാത്തവർ

പുകയുന്ന ഒരു നീർത്തുള്ളിയെ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒളിപ്പിച്ചാണവൾ, ഇന്നൊരു ചിരിയുടെ നനവണിഞ്ഞത്.. ഇനിയൊന്നും ബാക്കിയില്ലാത്തവൾ.. സ്വന്തങ്ങളില്ലാത്ത,  ബന്ധങ്ങളില്ലാത്ത, കളിചിരികൾ പൂത്ത സൗഹൃദമില്ലാത്ത, സ്വപ്‌നങ്ങളില്ലാത്ത, പുതിയ, അപരിചിതമായൊരു ലോകത്തിൽ, ഒറ്റക്കായവൾ... ഇനി ബാക്കിയുള്ളത് അടിവയറ്റിൽ നാമ്പിട്ടൊരു ജീവൻ മാത്രം.. തൊട്ടാൽ തുടിക്കുന്നൊരു മിടിപ്പ് മാത്രം... ഓർമ്മകൾ കൊളുത്തി വലിക്കുമ്പോഴൊക്കെയും പല്ലുകടിച്ചൊതുക്കുന്ന വേദന മാത്രം... അവൾ, ഇരുണ്ട, നിറം മാഞ്ഞ, ഇടനാഴിയൊന്നിൽ അമ്മയെന്നൊരു വേദനയായി സ്വയം ജനിച്ചു വീണവൾ... മറഞ്ഞു പോയ, മറന്നുപോയ കൗമാര ദിനങ്ങൾക്കൊപ്പം ഉതിർന്നുടഞ്ഞ ഓർമകളെ ഇടനെഞ്ചിൽ  ചുരക്കുന്ന പാൽമണമാക്കിയവൾ.... ഏൽക്കാനാരുമില്ലാത്ത, അനാഥമാക്കപ്പെട്ടൊരു മാതൃത്വത്തിന്റെ അവകാശി.. ആരുമല്ലാത്തൊരു നെഞ്ചോടു  ചേർന്ന്, വേദന പൂത്ത ശരീരത്തിൽ; പിറന്നു വീണൊരു തേങ്ങലാൽ അമ്മയായി പുനർജനിച്ചവൾ.. ഉറഞ്ഞ വെറുപ്പിനെ കഴുകിക്കളഞ്ഞവൾ.. എവിടെയോ ആരോ ഒരുവൾ.. ആർക്കും ഒന്നുമല്ലാത്തവൾ.. ഇരയെന്ന്, ഒരു ചൂണ്ടയിൽ കൊരുത്ത, ആരും അറിയാതെ പോകുന്നൊരുവൾ...

യാത്ര

മുറുകിയുടഞ്ഞ നിശ്വാസങ്ങൾക്കിടയിൽ ഒരിത്തിരി നേരം,  നാം ഒരുമിച്ച് ഒരേ ദൂരം പോയിരുന്നു. പല നേരങ്ങളിൽ, ഒരേ ചിന്തകളിൽ തീ പടർത്തിയിരുന്നു. നിന്നെ തൊട്ടു പിൻവാങ്ങിയ തിരകളിൽ ഞാൻ പലപ്പോഴും നനഞ്ഞു ചിതറിയിരുന്നു  . . നിന്റെ അസ്തമയങ്ങളിൽ ഞാൻ സ്വയം പുനർജനിച്ചു കൊണ്ടിരുന്നു. കണ്ടെടുക്കുന്ന നിമിഷങ്ങളിലൊക്കെയും ഞാനും നീയുമെന്ന കരകളിൽ ഒരു വസന്തത്തിന്റെ ഓർമയെ ഒളിപ്പിച്ചിരുന്നു. .. ഒരേ നേരത്തിന്റെ പല ബാക്കികളിൽ അറിയാത്ത ദൂരങ്ങളുടെ തുടർച്ചയെ കൊരുത്തിട്ടിരുന്നു  . ഇനിയുള്ള നിമിഷങ്ങൾ എണ്ണിയെടുത്ത്, മറുതീരമില്ലാത്തൊരു കാലത്തേക്ക് ഒരിത്തിരി നേരം നാം ഒരുമിച്ചൊരു യാത്ര പോകുന്നു.. !!

നിഴൽ

കെട്ടുപിണയുന്ന നിഴൽ പോലെയാണ് നീയോർമ്മകൾ.. അകമേ നിലാവിന്റെ നിശബ്ദത.  പുറമെ തിളയ്ക്കുന്ന വേനൽ.. ഇരുണ്ട, വിയർത്ത നിഴലുകൾ. . കാൽപാടുകൾ പടർന്ന വഴികളൊക്കെയും നീയെന്നും ഞാനെന്നും നമ്മളെന്നും. .!! അടയാളങ്ങൾ... അടയാളപ്പെടുത്തലുകൾ .  ചതഞ്ഞ ,മുറിഞ്ഞ , പലയോർമ്മകൾ.  ഒഴുകുന്ന ,വഴുക്കുന്ന , നീയോർമ്മകൾ .. പിന്തിരിഞ്ഞത് ആദ്യം നീയെന്നും , പിന്തള്ളിയത് ആദ്യം ഞാനെന്നും...! കണ്ടെടുക്കാനാവാത്ത ഉത്തരങ്ങൾ.. ഒപ്പം നിറയുന്ന പഴയോർമ്മകൾ .. നീയെന്നും ..ഞാനെന്നും.. നിഴലെന്നും... ഇരുവഴി പിരിഞ്ഞ ഇടവഴിയോരങ്ങളിൽ , ഇനിയുമുണ്ട് , ഇന്നലെകളിൽ മാത്രം നിറയുന്ന നിഴലോർമ്മകൾ..

പ്രണയകലഹം

ഒരേ നിറത്തിലുള്ള യൂണിഫോം ധരിച്ച, അതിഭയങ്കര പ്രണയസംഘർഷം ചാലിച്ച മുഖഭാവവുമായി രണ്ടു കമിതാക്കൾ എനിക്കെതിരെ ഇരിക്കുന്നുണ്ടായിരുന്നു .. ബസ് വരുന്നുണ്ടോ എന്ന് നോക്കുന്ന ഭാവത്തിൽ ആ പ്രണയകലഹത്തെ ഒളിഞ്ഞു നോക്കാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല..അവരുടെ കലഹത്തിന്റെ എല്ലാ സംഘർഷങ്ങളുമായി ഇരുവരുടെയും സുഹൃത്തുക്കൾ ഇരുവശങ്ങളിലുമായി അവരെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.അവൾ കടുത്ത ദേഷ്യത്തിൽ ആണെന്ന് മുഖം പറയുന്നു. അവനെ ഗൗനിക്കാതെ മറ്റേതോ ലോകത്തിൽ ചിന്തയിലാണവൾ. പക്ഷെ മിണ്ടിയാൽ കരയും എന്ന ആ ഭാവം !! അവൻ എന്ത് വേണമെന്നറിയാതെ വിരലുകൾ അഴിച്ചും കൊരുത്തും അവളുടെ അടുത്തു നിന്ന് മാറാതെ !!! ഇടക്കവന്റെ കൂട്ടുകാർ അവനെ വിളിച്ചു.  അവന്റെ തോളിൽ കൈയിട്ടു മാറി നിന്നവർ എന്തോ കാര്യമായി സംസാരിക്കുന്നു.. അവൾ അനക്കമില്ലാതെ ,അതേ നിലയിൽ.. ഉള്ളിലെ ചിന്താഭാരം മുഴുവൻ മുഖത്ത്  കാണാം. അവൻ തിരിച്ചെത്തി.. എന്തോ അവളോട്‌ പറയുന്നുണ്ട് .കേട്ട ഭാവം നടിക്കാതെ അവൾ.സഹികേട്ടിട്ടെന്നോണം അവനവളുടെ കൂട്ടുകാരിയെ വിളിച്ചു .. എന്നിട്ടും അവൾക്കു കുലുക്കമില്ല .. കൂട്ടുകാരിയുടെ മുഖത്ത് അവരുടെ വഴക്കിൽ ഒരു തീരുമാനം ആകാത്തതിന്റെ അസ്വസ്ഥത .ത...

മുറിവ്

ചില നേരങ്ങളിൽ ,ചില ഭാവങ്ങളിൽ ചില നോട്ടങ്ങളാൽ, ചില മൗനങ്ങളാൽ മറ്റേതൊരു നിമിഷങ്ങൾക്കും സാധ്യമല്ലാത്ത ചില ഓർമപ്പെടുത്തലുകളുണ്ട്. .. അത്രമേൽ ആഴത്തിലോടിയ വേരൊന്നിനെ മുറിച്ചുമാറ്റാൻ, അത്രമേൽ സൗമ്യമായി പാറിയ ചിറകൊന്നിനെ പിടിച്ചമർത്താൻ , അത്രമേൽ ഉണർന്ന വസന്തങ്ങളെ തല്ലിയടർത്താൻ  , മറ്റൊന്നിനുമല്ലാത്തവിധം സാധിക്കുന്ന ചില മുറിപ്പെടുത്തലുകൾ .. ഓർമയില്ലാത്തവിധം മറന്നു കളയാൻ സ്വയം ഓർമിപ്പിച്ചു കൊണ്ടിരിക്കുന്ന മുറിപ്പാടുകൾ.. അത്രത്തോളം കണ്ടുനിന്നിട്ടും താനേ മാഞ്ഞു മറഞ്ഞുപോകുന്ന കാഴ്ചയിലൊക്കെയും അപരിചിതയായൊരുവൾ സ്വയം തേടി അലയുന്നുണ്ട് , ഇപ്പോഴും ..

ശലഭച്ചിറകുകൾ

പല ദൂരങ്ങൾക്ക് അവസാനം നാം തേടിയത് ഒരേ ശലഭചിറകടിയൊച്ചകൾക്കാണ്. ** ** ** ** ഒരു ജനൽചതുരത്തിന്റെ വിടവ് മതിയിനി ശലഭച്ചിറകുള്ള ചിന്തകൾക്ക് ആകാശം തൊടാൻ ** ** ** വാക്കുകൾ ചത്തു പോയ ചില സംഭാഷണങ്ങൾ മുറിഞ്ഞു വീണ ശലഭച്ചിറകുകൾ പോലെയാണ്. അവസാനിക്കാറായ നിമിഷങ്ങൾക്കായി പിടഞ്ഞു കൊണ്ടിരിക്കും ദുർബലമായി.. ** ** ** വക്കൊടിഞ്ഞ മൗനത്തിന്റെ അടഞ്ഞു പോയ വാതിലുകൾ ഇപ്പോഴും വരണ്ട നിലങ്ങൾ ചുറ്റി വരുന്ന ശലഭച്ചിറകടിയൊച്ചയാണ് തേടുന്നത് ..

എഴുത്ത്

നീ കൈപ്പറ്റുമെന്ന് ഉറപ്പുണ്ടായിട്ടും പൂർത്തിയാക്കാതെ മാറ്റി വയ്ക്കപ്പെട്ടൊരു എഴുത്തുണ്ട് എന്റെ പക്കൽ... ഇനിയങ്ങോളം നീയാൽ മാത്രം വായിക്കപ്പെടേണ്ടിയിരുന്ന വരികൾക്കിടയിൽ മയിൽ‌പ്പീലി കുഞ്ഞുങ്ങൾ പെറ്റുപെരുകുന്നു...!!

പുഴയോർമ്മകൾ

നാമറിയാതെ, നമ്മിലൊരു ലോകം തീർക്കുന്നുണ്ട്, തൊട്ടിരിക്കുന്ന വിരൽദൂരങ്ങൾ.. പിണഞ്ഞിറങ്ങാൻ തേടുന്നുണ്ട്, വഴുതിമാറുന്ന മിഴിസ്പർശങ്ങൾ. കണ്ടെത്തപ്പെടുന്നുണ്ട് നാം തനിയെ നിറഞ്ഞു തൂകിയ നിമിഷങ്ങളിൽ.. മറവികളിൽ സ്വയം പൂത്തു തുടങ്ങുന്നുണ്ട് ഉടഞ്ഞു വീഴുന്ന മൗനങ്ങൾ.. പിന്നെയും തൊട്ടു വിളിക്കുന്നുണ്ട്  ഇരുണ്ടു തുടങ്ങിയ വിജനതകൾ. പിന്നോട്ട് പിടിച്ചടുപ്പിക്കുന്നുമുണ്ട് , കുഞ്ഞു കുഞ്ഞു വെളിച്ചങ്ങൾ.. നാമിരുവർക്കുമിടയിൽ ബാക്കിയാകുന്നുണ്ട് വരണ്ടു തുടങ്ങിയ പുഴയോർമ്മകൾ .. 

പ്രളയം

വേഗങ്ങളെ പിടിച്ചു നിർത്തി കല്ല് കെട്ടി, കമ്പു കോർത്തു ഉള്ളുറഞ്ഞു കനം തിങ്ങിയ മൗനമാക്കുമ്പോൾ , പൊട്ടിയുതിർന്നുണർന്നു വരുന്നൊരു കാലം അടിയിലെവിടെയോ അടിഞ്ഞു കിടന്നിരുന്നു  . ഉയിർക്കൊണ്ട പുതിയ പ്രവാഹങ്ങളിൽ തുരുമ്പെടുത്ത പടവാളുകൾ തീരം തേടി പാഞ്ഞു,സീമകളില്ലാതെ  .. മറഞ്ഞുപോയ ഓർമകൾക്ക് ഇത്രയേറെ മുറിവുണ്ടാക്കാൻ കഴിയുമെന്ന് ഓർമിപ്പിച്ചു കൊണ്ട്  , പിന്നെയും നിസ്സംഗമായി തീ പടർന്നു കൊണ്ടിരുന്നു . ഇരുകരകളിലെയും സ്വർഗം നഷ്ടപ്പെടുന്നവർ, ഭൂമിയും ആകാശവും മാത്രമല്ലാതൊരു നിയമം തേടുന്നവരായി.. തേടിചെല്ലാനില്ലാത്ത വിധം ശൂന്യമായ നിലങ്ങളിൽ കണ്ണീരിന്റെ ഉപ്പുനീരുറവ പുതിയ ചാലുകീറി ഒഴുകിയിരുന്നു.. യുഗങ്ങളോളം ഘനീഭവിച്ചു പോയ, പകയുടെ ,തിര തുപ്പിയ ജീർണ്ണനിലങ്ങൾ..

നീ..

നീ.. കാറ്റു പോലെയൊരുവൻ പലവഴി തേടി പാറുന്നവൻ .. പലവേഗങ്ങളെ ഒപ്പം കൂട്ടിയവൻ..  കാണുന്ന കാഴ്ചയിൽ  വർണ്ണങ്ങൾ സ്വയം ചാലിച്ചെടുത്തവൻ.. നീ  .. അലയുന്ന ആകാശം പോലെയൊരുവൻ .. ഏകാന്ത വഴികൾക്ക് ഒറ്റയ്ക്ക് കൂട്ട് ചേരുന്നവൻ .. അറ്റമില്ലാത്തൊരു യാത്രയ്ക്ക് ഉത്തരം തേടുന്നവൻ ... നീ .. കടലു പോലെയൊരുവൻ പല തീരം തേടിയൊഴുകുന്നവൻ.. ആഴമുള്ളൊരു മൗനത്തെ ഉള്ളിൽ നിറച്ചവൻ... മറവികളിൽ പുനർജനിക്കാത്തവൻ .. നീ.. ഒരേ ശലഭക്കൂട്ടങ്ങളിൽ അഗ്നിചിറകുണ്ടായിരുന്നവൻ.. പുകയുന്ന ചിന്തകളിൽ തീ പടർത്തിയവൻ. അതിരില്ലാത്ത അകലങ്ങൾ തേടാൻ ഒരുങ്ങുന്നവൻ.. നീ .. നിന്റെ മാത്രം വിചാരങ്ങൾക്ക് ഒപ്പം നടന്നവൻ .. ഉയിര് തന്ന വേദനകളെ അറിയാതെ പോയവൻ .. പിന്നെയേതോ തീരത്ത് ശാന്തമായി പെയ്തു തോർന്നവൻ ... നീ .. ഇന്നലകളിൽ എന്റെ ഓർമയിൽ ജനിക്കാതിരുന്നവൻ .. നാളെകളിൽ എന്റെ അനിശ്ചിതത്വം ആകേണ്ടവൻ.. ഇന്ന് , എന്റെ ദിശകൾക്കിരുപുറം നിലനിൽക്കുന്നവൻ..

യക്ഷി

നീ ,അവളാൽ മാത്രം അടയാളപ്പെടുത്തിയ അതിരുകളുടെ കാവൽക്കാരൻ .. കാലങ്ങളായി കണ്ടെടുക്കപ്പെടാതിരുന്ന നിന്റെ നോവിനെ അറിയാനുള്ളവൾ.. വിങ്ങിയിടറുന്ന വേദനയോടെ നീണ്ടു കൂർത്തൊരു വിരൽ നഖം പോലെ അവളെ നീ, നിന്റെ നെഞ്ചിൽ കൊരുത്തിടും. അവളുടെ മിഴിയിലെ നനഞ്ഞു പടർന്ന കരിമഷിനോട്ടങ്ങളിൽ അലിഞ്ഞു നീ ഇല്ലാതെയാവും.. കനൽ പൂക്കുന്ന നിശ്വാസങ്ങളിൽ നീ, കടപുഴകിയൊഴുകും .. ചുംബനങ്ങളുടെ ഭ്രാന്തവേഗങ്ങളിൽ നിന്റെ ഉള്ളിൽ ഉയിരിടുന്ന പ്രണയത്തിന്റെ അവസാനത്തെ നീരൊഴുക്കിനും  അവൾ തടയിടും  .. അവളുടെ കടലാഴങ്ങളിൽ തടുക്കാനാവാത്ത നിസ്സഹായതയായി നീ അടർന്നു വീഴും. . വിയർത്ത, അവളുടെ മൂക്കിൻതുമ്പിലെ ഒരു തുള്ളിയിൽ നീ നിന്നെ സ്വയം നഷ്ടപ്പെടുത്തും.. ഇടം കഴുത്തിൽ അവളുരുമ്മിയ നീറുന്ന ചുവപ്പിൽ നീ വീണ്ടും വീണ്ടും സ്വയം തിരഞ്ഞു കൊണ്ടിരിക്കും .. അവളുടെ വേരുകൾ ആഴ്ന്നിറങ്ങുന്നയിടത്തെല്ലാം നീ പിന്നെയും  പൊട്ടിമുളക്കും.. പിന്നോട്ടില്ലാത്തവിധം നീ നിന്റെ വഴികളെ മറന്നു തുടങ്ങും  . അവളെന്നെ വാക്കിൽ സ്വയംകൊരുത്ത് നീ നിന്നെ തിരികെ വിളിക്കും.  ഇനി നീ, അവളാൽ മാത്രം അടയാളപ്പെടുത്താൻ വിധിക്കപ്പെട്ട  അതിരുകളുട...

മൗനം കൊണ്ട് മുറിവേൽക്കുന്നവൾ

മൗനം കൊണ്ട് മുറിവേൽക്കുന്ന നിമിഷങ്ങളോരോന്നും അവളെഴുതുന്ന അകലങ്ങൾക്ക് ആഴം കൂടും.. സ്വയം മറന്നുവച്ചയിടങ്ങളിൽ നിന്ന് കണ്ടെടുക്കാനാവാത്ത വിധമവൾ ഇഴ പിരിഞ്ഞു കൊണ്ടിരിക്കും.. തിര തീർന്നൊരു കടൽ സ്വയം ചുരുങ്ങി, മടങ്ങുന്ന പോലെയാകുമത്.. വരണ്ട ഉപ്പുകാറ്റുള്ളയിടങ്ങളിൽ മാത്രമവൾ ഇടയ്ക്കിടെ വെളിപ്പെടാം, തീർച്ചയില്ലാത്ത വിധം.. നിറഞ്ഞു പെയ്തിരുന്നൊരു നാൾ ഉരുകിയുറഞ്ഞു പോയത് പോലെയുമാകാം.. നീണ്ട, ഇരുണ്ട ദിനങ്ങളിലൊന്നിൽ, നിറനിലാവോർമ്മകൾ ബാക്കിയില്ലാത്ത വിധം, അവൾ തെളിഞ്ഞു മറയാം.. ഓർമിച്ചു കൊള്ളൂ , മൗനം കൊണ്ട് മുറിവേൽക്കുന്ന നിമിഷങ്ങളോരോന്നും അവളെഴുതുന്ന അകലങ്ങൾക്ക് ആഴം കൂടും..

ഒറ്റമരം

ദൂരെയേതോ കുന്നിൻ മുകളിലെ കാറ്റുപിടിക്കുന്നൊരൊറ്റമരമാകണം.. പെയ്യാനുറഞ്ഞു കൂടുന്നൊരു കുഞ്ഞുമേഘത്തിന്റെ കൈ പിടിക്കണം.. സ്വയമങ്ങനെ നേർത്ത്‌ നേർത്ത് ചിതറിയൊരു പഞ്ഞികെട്ടുപോലെ പറന്നകലണം.. പലവഴി പിരിഞ്ഞൊഴുകി പലനാൾ പിന്നിട്ട യാത്രകൾ നിന്നിൽ വന്ന് നിലയ്ക്കണം..

ഏകാന്തയാത്രിക

ഒരു ജനൽ ചതുരത്തിലൂടെ ഞാൻ കാണുന്ന പുതിയ കാഴ്ചകളാണ് ഓരോ യാത്രയും. അലഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന മനസിന്റെ ചിന്തകളെ  നിസ്സംശയം അഴിച്ചു വിടാൻ ഓരോ കാഴ്ചയിലേക്കും എന്റെ ജനാല വാതിലുകൾ തുറക്കപ്പെടും.. എനിക്ക് വേണ്ടി ഞാൻ മാത്രം കണ്ടെത്തുന്ന നിമിഷങ്ങളുടെ സന്തോഷം.. ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കാൻ ചിലപ്പോൾ  പുതിയ ചില ചിരികൾ, മുഖങ്ങൾ, ബന്ധങ്ങൾ, മൗനമായ യാത്രാമൊഴികൾ; യാത്രകൾ അങ്ങനെ പലതും സമ്മാനിക്കും.. ചിലതിലൊക്കെയും എന്നന്നേക്കുമായി മനസ് അങ്ങനെ കൊരുത്തു കിടക്കും. ഓരോ യാത്രക്കും അവസാനം പുതിയ ഒന്നിലേക്ക് മനസ് നിശബ്ദമായി സഞ്ചരിച്ചു തുടങ്ങും.. ഒറ്റക്കോ കൂട്ടായോ എന്നതിലല്ല, എന്ത് നൽകുന്നു എന്നതിൽ ആണ് ഓരോ യാത്രയുടെയും അർത്ഥം.. ഇനിയും കാലങ്ങൾ കഴിയുമായിരിക്കും, ഞാൻ എന്നെ കാണുന്ന പുതിയൊരു യാത്രക്ക്,പുതിയൊരു തേടിപ്പോകലിന്.. പക്ഷെ,ഈ നിമിഷം, അത് മാത്രമാണെന്റെ ലോകം.. ഞാൻ മാത്രമാണ്, ഈ നിമിഷത്തിന്റെ ഉടമയും ..

അവളിടങ്ങൾ

അവൾ  , പ്രകൃതി . കാടും, മലയും, പുഴയും, മഞ്ഞും, മഴയും - അവൾക്കൊപ്പം ചേരുന്ന, അവളിൽ നിറയുന്ന, അവളെ അറിയുന്ന,  #അവളിടങ്ങൾ ❤ ഒഴുകട്ടെ.. തടയാതെ, മുറിയാതെ. പെയ്യട്ടെ.. തളരാതെ,ഒടുങ്ങാതെ. പച്ചവസന്തം ഉള്ളിൽ നിറച്ചു കാടു പോലെയവൾ പൂക്കട്ടെ.. കാറ്റിനൊപ്പം അലയട്ടെ.. അവളായി തന്നെ, അവളിൽ തന്നെ നിറയട്ടെ.❤ #marayurdays #she #mygirl #traveldiary2018

അഭിമന്യു

#അഭിമന്യു  ഇത് നിന്റെ വഴികൾ.. നീ  നടന്ന വഴികൾ.. മഴ വീണ, മഞ്ഞു വീണ പകലിരവുകൾ നിന്നിലേക്ക്‌  എത്തി ചേർന്ന വഴികൾ.. ദൂരെ ഒരൊറ്റ നക്ഷത്രമാകാൻ നിന്നെ നയിച്ച വഴികൾ.. പറന്നകലുമ്പോഴും നിന്നെ നിന്നിലേക്ക് തന്നെ ചേർത്തു പിടിച്ച വഴികൾ.. ഉള്ളിലുറഞ്ഞ വിപ്ലവം നിന്റെ ഉറച്ച ചുവടുകളെ നയിച്ച വഴികൾ.. "നാൻ പെറ്റ മകനേ" എന്ന നെഞ്ച് പിഞ്ഞിയൊരു വിലാപം നിന്റെ അവസാന യാത്രക്ക് കൂട്ടുചേർന്ന വഴികൾ.. #അഭിമന്യു നീ, നിറഞ്ഞൊരു ചിരിയിൽ ഓർമയായി നിലനിൽക്കുന്നവൻ.. മരണത്താൽ അടയാളപ്പെടുത്തിയവൻ.. #അഭിമന്യു മഴമണം തങ്ങിയ ആ മൺചുവരിലെ എന്നെനോക്കി ചിരിച്ച, മഴനനഞ്ഞൊരു ചുവർചിത്രം.. അത് മാത്രമാണ് നീ എന്ന ഓർമ. #vattavada

കനല്‍ ചൂടിയ വസന്തം

ഒരേ വസന്തം വേരു പടർത്തിയ രണ്ട് കരകളായിരുന്നു നാം  , അകലങ്ങളിൽ മാത്രം കണ്ടെടുക്കപ്പെടുന്നവർ ... മൗനങ്ങളിൽ മാത്രം അടയാളപ്പെടുത്തുന്നവർ.. ഒരേ വസന്തത്തിന്റെ കനലിതൾ വിടര്‍ത്തുന്ന ചില്ലകൾ നാം, വരണ്ട വേനൽ മാത്രം സ്വപ്നത്തിൽ പേറിയവർ. ഒടുവിൽ മാത്രം കൊഴിയാൻ ബാക്കിയാകുന്നവർ .. ഒരേ വസന്തത്തിന്റെ ഓർമകളെ മറവിതീരങ്ങളിൽ നട്ട് പടർത്തി പിരിഞ്ഞ വഴികളിൽ പിന്തിരിഞ്ഞു നടന്നവർ

എന്തെന്നാൽ ഞാനാകുന്നു പ്രേമം

എന്തെന്ന് വച്ചാൽ, പ്രേമത്തിന് അങ്ങനെ ഒരു ഗുണമുണ്ട് .. നിനച്ചിരിക്കാതെ കിട്ടുന്നൊരു കരുത്താണത് .. കണ്ണിൽ നോക്കി കത്തിപ്പടരാനുള്ള കരുത്ത് .. ഇതുവരെ കാണാതിരുന്നൊരു ലോകത്തെ ചിരികളെ നിന്നിലേക്ക്‌ ചുരുക്കിയെടുക്കാനുള്ള കരുത്ത്. . നിന്റെ വലതു തോളിനു താഴെ, കറുത്തു കുറുകിയൊരു പുള്ളിയിലേക്ക് സ്വയം എരിഞ്ഞൊഴുകുന്നവനാകാൻ ഒരുവനെ നിർബന്ധിക്കുന്ന കരുത്ത്  ... ഉപ്പു രുചിയുള്ള നിമിഷങ്ങളുടെ ഉടമസ്ഥയായിരിക്കാനുള്ള കരുത്ത് ... നീയെന്ന മങ്ങിയ കാഴ്ചയെ അറിയാനാവാതെ ഒരുവൻ പിന്തിരിയുന്നത് നോക്കി നിന്ന് നിറഞ്ഞു പെയ്യാനുള്ള കരുത്ത്. 

ഭ്രാന്ത്

നിന്റെ പ്രണയവേഗങ്ങൾക്കിടയിൽ, എപ്പോഴെങ്കിലും, അവളൊരു പൂവുപോലെ വിടർന്ന് , വേരുപോലെ പടർന്ന്, തീപോലെ എരിഞ്ഞു , മഴപോലെ പെയ്തു നിറയുന്നത് നീ കണ്ടിട്ടുണ്ടോ ??! നിന്റെ കണ്ണിലും ചുണ്ടിലും പ്രണയം ചാലിച്ചെഴുതി നീയവളെ ഉണർത്തി നോക്കൂ .. നിനക്ക് അജ്ഞാതമായ , നിനക്കൊറ്റയ്ക്ക് ഒരിക്കലും എത്തിച്ചേരാൻ സാധ്യമല്ലാത്ത, പ്രണയത്തിന്റെ മറ്റൊരു ദൂരത്തിലേക്ക് അവൾ നിന്നെ കൈപിടിച്ചുയർത്തും .. നിന്റെ ഉള്ളിലെ കാമമുണരുന്നതിനും മുന്നേ ചിറകെട്ടി നിർത്തിയിരുന്നൊരു തടാകം പോലെ അവൾ നിന്നിലേക്ക്‌ കുത്തിയൊഴുകും .. അങ്ങനെയൊന്നുണ്ടായാൽ, യുഗങ്ങളോളം ഒരേയൊരുവളിൽ - തടവിലാക്കപ്പെടുന്നവന്റെയുള്ളിലെ ഭ്രാന്ത് എന്തെന്ന് നീയറിയും...!!

അറിയാത്തവള്‍

തീയുടെ ഗന്ധം  ചൂടിയവള്‍.. കടല്‍ തേടി ചെന്നിട്ടും അണയാതിരുന്നവള്‍.. അറിയാത്തൊരു തീരത്ത് നങ്കൂരം ഉറപ്പിച്ചവള്‍.. നടന്നു നടന്നു മറഞ്ഞു പോയവള്‍..

വിശപ്പ്

മഴഘോഷം നിറയുന്ന പാതിരാവ്.. ഉറക്കം മുറിയുന്ന ഞാനും, എന്റെ നല്ലപാതിയും... ഉണർന്നങ്ങനെ കിടക്കുമ്പോൾ ഇരുവർക്കും തോന്നുന്ന, ഒരേ വികാരം !! അടക്കാനാവാത്ത വിശപ്പ് !! (ദാഹമല്ല !!) അത്താഴത്തിന്റെ ബാക്കിവറ്റിൽ, ഉപ്പിട്ട്  പങ്കിട്ടു കഴിക്കുന്ന ആ സുഖമത്രെ കവി പാടിയ കവിതയും, പ്രണയവും. .

പാത

എന്റെ ചുണ്ടുകളിൽ നിന്ന് നിന്റെ ചുണ്ടുകളിലേക്കുള്ള ദൂരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അതിവേഗപാത..!! തീ പിടിച്ച നിശ്വാസങ്ങൾ വഴിയാത്രികരായ വിജനപാത..!

കുഞ്ഞുമോള്‍ എന്ന സ്ത്രീ

പ്രസവം എന്ന, സ്ത്രീജന്മത്തെ ധന്യമാക്കുന്ന ആ പ്രതിഭാസത്തെ കുറിച്ച് കേൾക്കുമ്പോൾ എനിക്കത്ര വലിയ രോമാഞ്ചം ഒന്നും തോന്നാത്തത് ഒരുപക്ഷെ, വർഷങ്ങൾക്കിപ്പുറം എന്‍റെ മനസ്സിൽ കുഞ്ഞുമോൾ എന്ന എനിക്കാരുമല്ലാത്ത ആ സ്ത്രീ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം.അല്പം ഇരുണ്ട നിറത്തിൽ നല്ല ഉയരവും അതിനനുസരിച്ചു വണ്ണവും ഒക്കെ ഉള്ള , നീണ്ട ഇടതൂർന്ന മുടിയുള്ള ഒരൊത്ത അച്ചായത്തി..അതാണ് എന്‍റെ ഓർമയിലെ കുഞ്ഞുമോൾ. പഴയ ക്രിസ്ത്യൻ തറവാടിനെ അനുസ്മരിപ്പിക്കുന്ന ആ വീട് വിട്ട് അയൽവക്കങ്ങളിലേക്കൊന്നും അവരെ അങ്ങനെ കാണാറില്ല. മകനും ഭർത്താവും ആ വീടും, അതായിരുന്നു അവരുടെ ലോകം. ഒരു വെളുപ്പാൻകാലത്തു വാഹനത്തിന്‍റെയും ആളുകൾ ഉറക്കെ സംസാരിക്കുന്നതിന്‍റെയും ശബ്ദം കേട്ടുണർന്നു കിടന്ന് ഞാൻ ശ്രദ്ധിച്ചു.അൽപ നേരം കഴിഞ്ഞു പുറത്തു നിന്ന് വന്ന അമ്മ "കുഞ്ഞുമോളെ പ്രസവത്തിനു കൊണ്ട് പോയി" എന്ന് പറഞ്ഞപ്പോഴാണ് അവർ രണ്ടാമതെയും ഗർഭിണി ആയിരുന്നു എന്ന് മനസിലാകുന്നത്. "പോയിട്ട് വരാം" എന്ന് ചുറ്റും കൂടിയവരോടായി സൗമ്യമായി പറഞ്ഞു കൊണ്ട് ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പം കാറിൽ കയറി പോകുന്ന കുഞ്ഞുമോളെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. ഉച...

ആദിവാസി ജനത

ആദിവാസിജനവിഭാഗങ്ങള്ക്ക്  വേണ്ടിയുള്ള വികസനനയങ്ങള്‍  ഇപ്പോഴും തുടങ്ങിയിടത്തു നിന്ന് ഒരടി പോലും മുന്നോട്ട് നീങ്ങിയിട്ടില്ലാ  എന്നത് മനസിലാകണം  എങ്കിൽ വയനാട് മാത്രമല്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് ആദിവാസി മേഖലകള്‍ കൂടി കാണണം. പത്തനംതിട്ടയിലെ പെരുനാട് , ളാഹ പഞ്ചായത്തുകളിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി കുടുംബങ്ങൾ ഇരുന്നൂറിന് മേൽ വരും. ഇവരെല്ലാവരും തന്നെ കാട്ടിനുള്ളിൽ നിന്ന് വിഭവ ശേഖരണം നടത്തി ജീവിക്കുന്നവരാണ്. വീട്, ശൌചാലയം, വെള്ളം,വെളിച്ചം,പോഷകാഹാരം,വിദ്യാഭ്യാസം, തുടങ്ങി ഒരു മനുഷ്യന്  ജീവിക്കാൻ ആവശ്യമായ ഒരു സൗകര്യങ്ങളും ഇല്ലാതെ മാസംതോറും ഗവണ്മെന്റ് പ്രതിനിധികൾ വഴിപാട് പോലെ കൊണ്ടെത്തിക്കുന്ന അരിയും പയറുപരിപ്പ് വർഗ്ഗങ്ങളും ഭിക്ഷ പോലെ സ്വീകരിച്ചു കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണങ്ങളിൽ ജീവൻ കൈയിൽ പിടിച്ചു വനമേഖലയിൽ ജീവിച്ചു പോരുന്നവർ.  ആദിവാസികളുടെ വികസനം എന്ന പേരിൽ എണ്ണിയാലൊടുങ്ങാത്ത ഫണ്ടുകൾ നില നിൽക്കുമ്പോഴും ഇവർക്ക് വീട് എന്നത് ഒരു സ്വപ്നം മാത്രം. ഗവണ്മെന്റ് നൽകുന്ന ടാർപോളിൻ ഷീറ്റുകൾ മറച്ചുണ്ടാക്കിഎടുക്കുന്ന താൽക്കാലിക ഷെഡുകൾ കാടിനുള്ളിൽ എ...

പേരില്ലാത്തവര്‍

ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാന്‍  ഞെട്ടിയുണര്‍ന്നത്. ഞാന്‍ എവിടെയാണ് കിടക്കുന്നതെന്ന്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ചുറ്റും  ഇരുട്ടാണ്‌. റോഡില്‍ കൂടി പോകുന്ന ചില  വാഹനങ്ങളുടെ വെളിച്ചം ഞാനിരിക്കുന്ന ഭാഗത്തെ ഇരുട്ടിലേക്ക് ഇടക്കിടക്ക്  പതിയുന്നുണ്ട്..ഞാന്‍ കണ്ണ് തിരുമ്മി നോക്കിയപ്പോള്‍  മുന്നിലാരോ നില്‍ക്കുന്നതായി തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍  അതൊരു സ്ത്രീ ആണെന്ന്  മനസിലായി. ഞാന്‍ കിടന്നിരുന്നത് നഗരത്തിലെ പണിനടന്നുകൊണ്ടിരിക്കുന്ന പാലത്തിനടിയില്‍ ആണെന്നും ,എനിക്ക് പോകേണ്ട ബസ്‌ വെളുപ്പിനെ ഉള്ളൂ എന്ന് അറിഞ്ഞു കറങ്ങി നടന്നിട്ടവസാനം  വിശ്രമിക്കാന്‍ ഒരിടം നോക്കി ഞാന്‍ തന്നെ കണ്ടു പിടിച്ച സ്ഥലമാണത് എന്നുമുള്ള ഓര്‍മ്മകള്‍ എന്‍റെ ബോധത്തിലേക്ക് പതിയെ എത്തി.  മുന്നില്‍ നില്‍ക്കുന്നസ്ത്രീ രൂപത്തെ ഞാന്‍ വീണ്ടും നോക്കി. അവള്‍ പതിയെ എന്‍റെ  മുഖത്തിനു നേരെ കുനിഞ്ഞു."സാറേ.." അവളുടെ സൌമ്യമായ സ്വരം. ഏതോ വില കുറഞ്ഞ സുഗന്ധദ്രവ്യത്തിന്‍റെ ഗന്ധം എന്‍റെ  മൂക്കിലുരസി...മുന്നോട്ട് കുനിഞ്ഞപ്പോള്‍ പിന്നിയിട്ട നീണ്ട മുടിക്കൊപ്പം വാടിയ മുല്ലപ്പ...

വയലറ്റ് പൂക്കള്‍

മേഘങ്ങള്‍ക്കും വഴി കാണിച്ചവള്‍, കണ്ണില്ലാത്തൊരു മൂര്‍ത്തിക്ക് മുന്നില്‍ കണ്ണുകളടഞ്ഞ് ,നിശബ്ദയാക്കപ്പെട്ട് , നിര്‍ജ്ജീവമാക്കപ്പെട്ട് വഴി മറന്നു കിടന്നിരുന്നു. പുറത്ത്, അവളെ തിരഞ്ഞൊരു അജ്ഞാത ലോകം അലമുറയിട്ടു പാഞ്ഞു .. അവളെകാത്ത് ഇന്നും നക്ഷത്രങ്ങള്‍ ആ കുന്നിന്‍ചരുവില്‍ വീണു മരിച്ചിരിക്കാം.. അവളെ തിരഞ്ഞ് അവളുടെ കുഞ്ഞു കുതിരകള്‍ക്ക് പിന്നെയും വഴി തെറ്റിയിരിക്കാം.. അച്ഛന്‍റെ പൂവായിരുന്നവള്‍, നിറഞ്ഞു പൂക്കുന്ന വയലറ്റ് പൂവ്.. കണ്ണിലും ചുണ്ടിലും ഒരേ നിറമണിഞ്ഞവള്‍.. കുളമ്പടിയൊച്ചക്കൊപ്പം നടന്നവള്‍.. അതിരില്ലാത്ത ലോകത്തെ ഒപ്പം കൂട്ടിയവള്‍... ഇനി, ചിതറിയവള്‍.. ചുവപ്പ്പൊ ടിഞ്ഞ ,ചതഞ്ഞരഞ്ഞ വയലറ്റ് പാടമായവള്‍.. ചിതറിയവള്‍.. ഗര്‍ഭപാത്രത്തിനു തിരിച്ചറിയാനാവാത്ത വിധം!! അവള്‍ മേയാന്‍ വിട്ട കുതിരകള്‍ നക്ഷത്രലോകത്ത് അവളെ കൂട്ട് ചേര്‍ത്തു.. താഴെ മണ്ണില്‍, ഒരു തരിയവകാശം ഇല്ലാതെ അവളുടെ ലോകം വഴി മാറി നടന്നു... വയലറ്റ് പൂവിനി പൂക്കാനില്ലാത്ത വസന്തങ്ങള്‍ അഴുകി തുടങ്ങി.. അവളുടെ മണ്‍കൂനയിലൊരു കാറ്റിന്‍റെ മുരള്‍ച്ച ഗതിതേടിയാര്‍ത്തു തുടങ്ങി..

ഞാനറിയാത്തവള്‍

പുഴയായിരുന്നവള്‍ ,, വഴി നീളെ പിന്തുടര്‍ന്ന് പിടിച്ചു കെട്ടിയവര്‍.. കാലമില്ലാത്തവള്‍, ദേശമില്ലാത്തവള്‍.. നിറമില്ലാത്തവള്‍, കനവില്ലാത്തവള്‍. നമ്മളല്ലാത്തവള്‍, നമ്മളറിയാത്തവള്‍. ഒരൊറ്റ നിമിഷത്തിന്‍റെ വേഗതയില്‍ , മരുഭൂമിയായവള്‍!! നിശ്വാസങ്ങളാല്‍ കൈമറിഞ്ഞ് പോയവള്‍.. പല മൌനങ്ങളില്‍ , പല തേരോട്ടങ്ങളില്‍, വേര്‍തിരിഞ്ഞു പോയവള്‍.. നിഴലായിരുന്നവള്‍, നിലാവും!! തിരയായിരുന്നവള്‍, തീരവും..!!

എന്ന് സ്വന്തം റോസ്

കടപ്പുറത്ത് വച്ചിരുന്ന “ആസിഫ”യുടെ ഫോട്ടോ കണ്ട അവന്‍ അതിലേക്ക് കൈചൂണ്ടി ഞങ്ങളോട് പറഞ്ഞു “ദേ..ഈ മോളാണ് മരിച്ചു പോയത്. പിള്ളേരെ പിടുത്തക്കാരുണ്ടല്ലോ, അവര്‍ മയങ്ങുന്ന മുട്ടായി കൊടുത്ത് മയക്കിയിട്ടു ചുടുകല്ല് വച്ചു തലക്കടിച്ചു കൊന്നു” അവനു കിട്ടിയ കുഞ്ഞറിവില്‍ നിന്നുകൊണ്ട് അവനത് പറയുമ്പോള്‍ അവന്‍റെ മുഖത്ത് തെളിഞ്ഞ വിഷാദം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. ഒരു പക്ഷെ അവനവന്‍റെ കുഞ്ഞനിയത്തിയെ ഒരു നിമിഷം ഓര്‍ത്തിരിക്കണം.ഒരു അഞ്ചുവയസ്സുകാരന്‍റെ നിഷ്കളങ്കതക്കൊപ്പം ജീവിതം അവനെ പക്വത ഉള്ളവനാക്കി മാറ്റിയിരിക്കുന്നു എന്നത് അവന്‍റെ  സംസാരത്തിലുടനീളം പ്രകടമായിരുന്നു.ഒരു സായാഹ്നം വെറുതെ ചിലവിടാന്‍ ശംഖുമുഖം ബീച്ചില്‍ എത്തിയ ഞങ്ങള്‍ ആളുകള്‍ക്കിടയിലൂടെ വെറുതെ നടന്നു, തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴാണ് അവനെ കണ്ടത്.ഒറ്റക്കൊരു സിമന്‍റ് ബെഞ്ചില്‍ കൈയിലെ ചെറിയ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നവന്‍.ഫോണിന്‍റെ  ക്യാമറ തനിക്കു നേരെ വരത്തക്കവണ്ണം തിരിച്ചു പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന അവന്‍റെ സ്വകാര്യതയിലേക്ക് ഞങ്ങള്‍ ഇടിച്ചു കയറി. ആദ്യത്തെ അകല്‍ച്ച  വിട്ടവന്‍ ഞങ്ങളുടെ ഫോണില്...

പെയ്തൊഴിയാതെ

കൈയില്‍ നിവര്‍ത്തി പിടിച്ച കത്തുമായി അവള്‍ അന്തിച്ചു നിന്നു. വിശ്വസിക്കാനാവാത്തൊരു സ്വപ്നത്തിലാണ്  താനിപ്പോഴും എന്ന് അവള്‍ക്കു തോന്നി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഓര്‍മകളില്‍ നിന്നൊരു പതിനാറുകാരന്‍ തന്‍റെ മുന്നിലെത്തി നില്‍ക്കുന്നു, ഒരു കത്തിന്‍റെ രൂപത്തില്‍. രാധിക വീണ്ടും കൈയിലെ കത്തിലേക്ക് മുഖം താഴ്ത്തി. "പ്രിയപ്പെട്ട രാധൂ..ഇപ്പോഴും അങ്ങനെ വിളിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടെന്നു കരുതുന്നു. ഞാന്‍ രഘുവാണ്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ നാടിനെയും കളിക്കൂട്ടുകാരിയും വിട്ടകന്ന് എനിക്ക് അറിയാത്തൊരു നാട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം കൂട് മാറി പോയ അതേ രഘു. ഇപ്പോഴും, എനിക്കോര്‍മയുള്ള മേല്‍വിലാസത്തില്‍ നീയുണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് ഈ കത്തെഴുതാനുള്ള ധൈര്യം. നിന്നിലേക്ക്‌ എത്താന്‍ എനിക്ക് ആകെയുള്ള  പിടിവള്ളിയാണ് ഈ മേല്‍വിലാസം. . അച്ഛനമ്മമാര്‍ എന്നെ ഏല്‍പ്പിച്ച കടമകള്‍ ഒക്കെ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞു.പഠനം, ജോലി,പണം,അന്തസ്സ് എല്ലാം. പക്ഷെ, എന്‍റെ സംതൃപ്തികള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. രാധൂ...ഞാന്‍ വരികയാണ്. നിന്‍റെ അരികിലേക്ക്. നമ്മള്‍ കളിച്ചു നടന്ന പാടവും പറമ്പു...

നിലാവടർന്ന വഴി

രാവിലെ ഉറക്കമുണർന്നത് മുതൽ അയാൾ ആലോചനയിലായിരുന്നു, തലേന്ന് രാത്രിയിൽ തന്‍റെ സ്വപ്നങ്ങളിൽ നിറഞ്ഞ അവ്യക്തതയെ കുറിച്ചാണയാള്‍ ആലോചിച്ചത് .  നേർത്ത പുകപടലങ്ങൾ ഓർമ്മയെ മറച്ചു പിടിച്ചിരിക്കുന്നത് പോലെ അയാൾക്ക് തോന്നി. ഒരു ചായ കിട്ടിയിരുന്നെങ്കിൽ ഈ അലസതയെ കുടഞ്ഞെറിഞ്ഞു കളയാമായിരുന്നു, അയാൾ അസ്വസ്ഥതപ്പെട്ടു. ഇന്നലെ ഈ വീട്ടിലേക്കു ആദ്യമായി താമസത്തിനു വരുമ്പോൾ ആത്മാർത്ഥ സുഹൃത്തായ നന്ദഗോപനും ഉണ്ടായിരുന്നു ഒപ്പം. രാവിലെയും വൈകിട്ടും പാൽ കൊണ്ടുതരാൻ ആളെ ഏർപ്പെടുത്തിയേക്കാമെന്ന് ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോഴും അവൻ ഉറപ്പു തന്നതാണ്. അവനെ വിളിച്ചു വഴക്ക് പറയേണ്ടി വരുമോ എന്നാലോചിച്ചു കൊണ്ടയാൾ മുറിയിൽ നിന്നു കിഴക്കു ഭാഗത്തേക്ക്‌ തുറക്കുന്ന ജനൽ തുറന്നിട്ടു.  ഒരു ചെറുകാറ്റ് അയാളെ തഴുകി മുറിക്കുള്ളിൽ കടന്നു. ഇന്നലെ വന്നപ്പോൾ വീടും പരിസരവും വെറുതെ ഒന്ന് ചുറ്റി നടന്നു കണ്ടതേ ഉണ്ടായിരുന്നുള്ളു. അയാള്‍ ഓര്‍ത്തു.തുറന്നിട്ട ജനലിൽ കൂടി  പരന്നു കിടക്കുന്ന വീടിന്‍റെ പിൻവശം അയാൾക്ക്‌ ദൃശ്യമായി. പായൽ പിടിച്ച മുറ്റത്തിന്‍റെ അതിരിൽ നിന്ന് വളർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിലൂടെ നീണ്ടുപോവുന്ന, നടന്നു ...

നിഴലുകള്‍

പടിയിറങ്ങി വന്ന രേണുക പുഴക്കഭിമുഖമായി നിൽക്കുന്ന  രവിയെ നോക്കി അല്‍പ്പനേരം നിന്നു. പിന്നെ പതിയെ നടന്നു രവിയുടെ ഇടത് വശത്ത് ചെന്ന് നിന്നു. രവി തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി, നിശബ്ദനായി ആ നിൽപ്പ് തുടർന്നു.. രേണുക നോട്ടം പിൻവലിച്ചു പുഴയിലെ വെള്ളമില്ലാത്ത ഇടങ്ങളില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടികളെ നോക്കി. “എല്ലാം എത്ര പെട്ടെന്നാണ് മാറിയത്” അവള്‍ അത്ഭുതപ്പെട്ടു. രവി ചിരിച്ചു. “പെട്ടന്നല്ലല്ലോ. യാത്രപറയാനൊരു വാക്ക് പോലുമില്ലാതെ കടന്ന് പോയത് നാല് വര്‍ഷങ്ങളാണ്.” അയാള്‍ വീണ്ടും ചിരിച്ചു. രേണുക മുഖം കുനിച്ചു. മുഖമുയര്‍ത്തി വീണ്ടും പുഴയെ നോക്കി. “അന്ന് കണ്ട പുഴയുടെ നിഴല്‍ മാത്രമായി. ഒഴുക്ക് കൂടി നിലച്ചു പോയി !! അവളുടെ സ്വരത്തിലൊരു വേദന നിഴലിച്ചു. “മാറ്റം..അത് അങ്ങനെ തന്നെയാവണ്ടേ? രവിയുടെ സ്വരം പതിഞ്ഞു. അപ്പോള്‍ വീശിയൊരു ചെറുകാറ്റില്‍ രേണുകയുടെ സാരിത്തുമ്പ് പറന്ന് പൊങ്ങി.അവളത് പിടിച്ചു തോള്‍ മറച്ചു പുതച്ചു, തണുത്തിട്ടെന്നവണ്ണം. “സുഖമാണോ രവി? “സുഖം....” അയാള്‍ മന്ത്രിച്ചു നിശബ്ദത അവര്‍ക്കിടയില്‍ അല്‍പനേരം കൂടി തുടര്‍ന്നു .. “സുജാതയും മകനും സുഖമായിരിക്കുന്നോ? അവള്‍ അന്വേഷി...

നീ

ഒരു ഒറ്റവരി കവിതയുടെ കാഴ്ചക്കപ്പുറം എന്നെ വായിച്ച , എന്നെ കണ്ട  കണ്ണുകളാണ് നീ.. ഇരുകരകൾക്കിടയിലെ - നേർത്ത ഇടനാഴിയിൽ ഒറ്റയ്ക്ക് ഒഴുകുന്ന നിശബ്ദത.. തണുപ്പ് പൂത്ത നോട്ടങ്ങളിൽ, ഒഴിഞ്ഞുമാറിയ മൗനങ്ങളിൽ, അതേ ദൂരം.. അതേ വേഗം..  മരണതീരത്തിനപ്പുറം,  എന്റെ ചില്ലയിൽ ബാക്കിയാവാൻ  ഞാൻ കുറിച്ച ഒരേ ഒരു കവിത..

അവള്‍

തലക്കുള്ളില്‍ ആയിരം തേനീച്ചകളുടെ മുരൾച്ച . ഓരോ നിമിഷവും അവയുടെ എണ്ണം കൂടി വരുന്നത് പോലെ.. തലയോട് പൊട്ടി പുറത്തേക്ക് വരാന്‍ വെമ്പുന്നത് പോലെ, ഉള്ളിലെ ഓരോ ഞരമ്പിലും രക്തക്കുഴലുകളിലും അവയുടെ കൂട്ടമായുള്ള ആക്രമണം നടക്കുകയാണ്. അല്ല, അവയെന്തോ പറയാന്‍ ശ്രമിക്കുകയാണ്. കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമിക്കയാണ്. ഇത്രമേല്‍ വേദന എന്താണ്?! അല്ല!! തെനീച്ചകൂട്ടമല്ല..!!ആരൊക്കെയാണ് അത്?! പരിചയമുള്ളവര്‍ തന്നെ..എല്ലാവരും ഒരുമിച്ചാണല്ലോ?! അമ്മയാണോ മുന്നില്‍?! അതെ, കൂടെ അച്ഛനുമുണ്ട്.പിന്നെയാരോക്കെയോ! അമ്മാവനും അപ്പച്ചിമാരും, എല്ലാവരും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടല്ലോ. ഇതെന്താണ് അവര്‍ പറയുന്നതൊന്നും തനിക്ക് കേൾക്കാൻ  കഴിയാത്തത് ?! എന്താണിത്ര ബഹളങ്ങള്‍?! അവരെന്താണ് തനിക്കടുത്തേക്ക്  വരാതെ മാറി നില്ക്കുന്നത്? അമ്മയെന്തിനാണ് കരയുന്നത്?! അച്ഛന്‍ തന്നെ നോക്കുന്നില്ലല്ലോ?! ഇതാരാണ് മുഖത്തേക്ക് വെളിച്ചമടിക്കുന്നത്? എന്തൊരു ചൂടാണിത്?!! ഇത്തിരി കാറ്റ് കിട്ടിയിരുന്നെങ്കില്‍. ദാഹിക്കുന്നല്ലോ? അമ്മയോടിത്തിരിവെള്ളം ചോദിച്ചാലോ. പക്ഷെ അമ്മ കരയുന്നതല്ലാതെ തന്നെ നോക്കുന്നില്ല!!! “ഇങ്ങോട്ടിറങ്ങ്, മതി ഇരുന്ന്സ്വ...

ഫെമിനിസ്റ്റ്

വീട്ടിലെ ആകെയുള്ള ആൺതരി അച്ഛനായിരുന്നത് കൊണ്ട് ഭക്ഷണത്തിന്‍റെ  കാര്യത്തിലോ മറ്റെന്തിലുമോ വേർതിരിവുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല  ഇന്നോളം. മാത്രമല്ല കുഞ്ഞുന്നാൾ മുതൽ വീട്ടിൽ പാചകം ഒഴിച്ച ഉള്ള ജോലികൾ ചെയ്യാന്‍ അച്ഛൻ അമ്മയുടെ കൂടെ കൂടാറുമുണ്ട്. അമ്മയുടെ ഇടക്കിടക്കുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കാം അച്ഛനെ അതിനു പ്രേരിപ്പിച്ചതും. ഞങ്ങൾ മൂന്നു മക്കളെയും ദേഹം നിറയെ എണ്ണ പുരട്ടി അടുത്തുള്ള പുഴയിൽ കൊണ്ട് പോയി തേച്ചു കുളിപ്പിക്കുന്ന അച്ഛന്‍റെ രൂപം എന്‍റെ മനസ്സിൽ ഉണ്ട് ഇപ്പോഴും. നല്ല ആൺപെൺ വ്യത്യാസം കാണിക്കുന്നൊരു കുടുംബത്തിൽ ജനിച്ച ആളായിരുന്നു അമ്മയെങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ അത്തരം വേർതിരി വുകള്‍ അമ്മയ്ക്ക് കാണിക്കേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും കേരളത്തിലെ ഏതൊരു അമ്മയെയും പോലെ പെണ്‍കുട്ടി ആയാല്‍ ഉണ്ടാവേണ്ട “അടക്കമൊതുക്കം” ഉണ്ടാക്കിയെടുക്കാന്‍ അമ്മയും നല്ല പോലെ കഷ്ടപ്പെട്ടിരുന്നു. പക്ഷെ അതില്‍ നിന്ന് പുറത്ത്ചാടി “ഒച്ച” വച്ചു തുടങ്ങിയിടം മുതല്‍ ഞാനും എന്‍റെ ഉള്ളിലൊരു ഫെമിനിസ്റ്റ്   ആണ്. അന്നുമുതല്‍ കുടുംബത്തിലൊരു അഹങ്കാരിയും  കൂടിയാണ് ജനിച്ചത്. അടക്കമൊത...